×
login
ചതുരാശ്രമങ്ങളിലൂടെ

' ബ്രഹ്മേ ചരതി ഇതി ബ്രഹ്മചര്യ' എന്നു വിഗ്രഹിക്കുമ്പോള്‍ ബ്രഹ്മത്തില്‍ ചരിക്കുന്നവന്‍ എന്നര്‍ത്ഥം കിട്ടുന്നു. ഇവിടെ ബ്രഹ്മത്തിന് ഈശ്വരനെന്നും പ്രകൃതിയെന്നും അര്‍ത്ഥമുണ്ട്. സത്യത്തില്‍ രണ്ടും ഒന്നു തന്നെ.

നൂറു വര്‍ഷം ആയുസ്സുള്ള ഒരു വ്യക്തിക്ക് നാല് ജീവിതചര്യകളിലൂടെ കടന്നു പോകേണ്ടി വരും. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെയുള്ള ചതുരാശ്രമങ്ങളിലൂടെ. ആയുസ്സ് നൂറെന്ന് സങ്കല്‍പ്പിച്ചാല്‍ 25 വയസ്സുവരെ കാലമാണ് ബ്രഹ്മചര്യം.  

' ബ്രഹ്മേ ചരതി ഇതി ബ്രഹ്മചര്യ' എന്നു വിഗ്രഹിക്കുമ്പോള്‍ ബ്രഹ്മത്തില്‍ ചരിക്കുന്നവന്‍ എന്നര്‍ത്ഥം കിട്ടുന്നു. ഇവിടെ ബ്രഹ്മത്തിന് ഈശ്വരനെന്നും പ്രകൃതിയെന്നും അര്‍ത്ഥമുണ്ട്. സത്യത്തില്‍ രണ്ടും ഒന്നു തന്നെ.  

ബ്രഹ്മചര്യത്തില്‍ എപ്പോഴും ബ്രഹ്മത്തെക്കുറിച്ചായിരിക്കും ചിന്ത. ഗുരുമുഖത്തു നിന്ന്, ഗ്രന്ഥങ്ങളില്‍ നിന്ന്, അനുഭവങ്ങളില്‍ നിന്നെല്ലാം കിട്ടുന്ന ഈ വിജ്ഞാനമാണ് ഭാവിജീവിതത്തിലേക്ക് ബ്രഹമചാരിയെ പ്രാപ്തനാക്കുന്നത്. നീണ്ട 25 വര്‍ഷത്തോളം കിട്ടുന്ന സമയം മുഴുവന്‍ വിജ്ഞാനസമ്പാദനത്തിനായി ഉപയോഗിക്കുന്നു. ഒരു വിജ്ഞാനിക്ക് ഒരിക്കലും സംശയം തോന്നാന്‍ പാടില്ല. അതിനാല്‍ ഭാരതീയ പാരമ്പര്യത്തില്‍ പെട്ട എല്ലാ വിദ്യകളും ഒരു വിദ്യാര്‍ത്ഥി സ്വായത്തമാക്കണം. വേദോച്ചാരണം, മന്ത്രങ്ങള്‍, ഈശ്വരപൂജ, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയിലെ പാണ്ഡിത്യം, സംഗീതം, നൃത്തം, നാട്യം, ചിത്രരചന എന്നീ കലാസൃഷ്ടികള്‍ ജ്യോതിഷം, വൈദ്യം, തര്‍ക്കം തുടങ്ങിയ ശാസ്ത്രങ്ങള്‍ എന്നിങ്ങനെ അത് നീളുന്നു. ഇതെല്ലാം അഭ്യസിക്കേണ്ടത് ഗുരുമുഖത്തു നിന്നാണ്.  

ബ്രഹ്മചാരിയെന്നാല്‍ അവിവാഹിതനായിരിക്കണമെന്ന സങ്കല്പം നമുക്കിടയില്‍ പണ്ടേ തന്നെ കടന്നു കൂടിയതാണ്. യഥാര്‍ത്ഥത്തില്‍ ഇത് ബ്രഹ്മചര്യവുമായി ഒരു തരത്തിലും ബന്ധപ്പെടുന്നില്ല. ഗൃഹസ്ഥനും വാനപ്രസ്ഥിക്കും സംന്യാസിക്കുമെല്ലാം ഒരു പോലെ ബാധകമാണ് ബ്രഹ്മചര്യം. സാക്ഷാല്‍ പരബ്രഹമത്തെക്കുറിച്ചുള്ള ചിന്ത എന്നതാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്.  

 

ബ്രഹ്മചാരിയുടെ ധര്‍മം


സ്വാര്‍ത്ഥത്തിനോ അതോ സാമൂഹ്യ സേവനത്തിനോ നമ്മള്‍ വിജ്ഞാനം നേടുന്നത്? ഇന്ന് ഭിഷഗ്വരന്മാര്‍ കണക്കു പറഞ്ഞാണ് കാശു വാങ്ങിയാണ് ചികിത്സിക്കുന്നത്. എന്നാല്‍ പുരാതന ഭാരതത്തില്‍ വിജ്ഞാനം വിറ്റു കാശാക്കിയിരുന്നില്ല. ഭക്ഷ്യവസ്തുക്കളും വില്‍പ്പനയ്ക്കു വെയ്ക്കാറില്ല. അങ്ങനെ രാഷ്ട്രീയവും സാമൂഹികവും ഗാര്‍ഹികവുമായ ഏത് അടിയന്തരാവസ്ഥയെയും നേരിടാനുള്ള വിജ്ഞാനം ഏതു ബ്രഹ്മചാരിയും നേടിയിരുന്നു. ജീവിതത്തിന്റെ പല തുറകളിലായി പ്രയോഗിക്കേണ്ടി വരുന്ന വിജ്ഞാനം ഓരോ വിദ്യാര്‍ത്ഥിയും ഹൃദിസ്ഥമാക്കിയിരിക്കും. സാമൂഹ്യജീവിതത്തിനാവശ്യമായ എല്ലാ യോഗ്യതയും അവര്‍ക്കുണ്ടായിരിക്കും.

ബ്രഹ്മചാരി ജപിക്കുന്ന മന്ത്രങ്ങളും പിന്തുടരുന്ന ആചാരങ്ങളും ഒരിക്കലും സ്വാര്‍ത്ഥമല്ല. പൗരാണിക ഭാരതത്തില്‍ ആരും തന്നെ സ്വാര്‍ത്ഥം എന്ന വാക്കു കേട്ടിരിക്കാനിടയില്ല. ജനക്ഷേമം മാത്രമായിരുന്നു എല്ലാവരുടേയും ലക്ഷ്യം. അതിനു വേണ്ടി എന്തു ത്യാഗത്തിനും അവര്‍ തയ്യാറായിരുന്നു. വ്യക്തികള്‍ ഓരോരുത്തരും സ്വധര്‍മനുഷ്ഠിക്കുമ്പോള്‍ രാജാവിന്റെയോ ഉദ്യോഗസ്ഥന്മാരുടെയോ ആവശ്യം വരുന്നില്ല.  

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ബ്രഹ്മചാരിമാര്‍ എഴുന്നേല്‍ക്കുന്നു. ദേഹഹശുദ്ധി വരുത്തി ഇഷ്ടദേവതകളെയും പരദേവതകളെയും വന്ദിച്ച് ഗുരുവിനരികെയെത്തി ആചാര്യവന്ദനവും കഴിഞ്ഞ് പഠിക്കാനുള്ളത് അഭ്യസിക്കാന്‍ തുടങ്ങുന്നു. ഇതില്‍ ആരുടെയും നിര്‍ബന്ധമോ, പ്രേരണയോ, ശിക്ഷയോ, ബലമോ അല്‍പം പോലുമില്ല. സ്വയം പഠിച്ച്, ഗുരുവിനോട് ചോദിച്ച് സംശയം തീര്‍ക്കുകയും ചെയ്ത് മധ്യാഹ്നം വരെ ശിഷ്യന്‍ പഠിക്കുന്നു. ഉച്ച ഭക്ഷണം കഴിഞ്ഞ് തനിക്കു ചെയ്തു തീര്‍ക്കേണ്ട ഗൃഹജോലികള്‍ ചെയ്യുന്നു. സന്ധ്യയോളം അത് നീണ്ടേക്കും. ആചാര്യനോ, ആചാര്യപത്‌നിയോ പറയാതെ സ്വയം കണ്ടറിഞ്ഞായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. ഒരിക്കലും ഒരു ശിഷ്യനും മടിച്ചിരിക്കുന്ന പതിവില്ലായിരുന്നു.  

ബ്രഹ്മചാരി തന്റെ വ്രതകാലത്തിലേക്ക് കടക്കുന്നത് ആചാര്യവരണത്തോടെയായിരുന്നു. നാട്ടിലെ പ്രസിദ്ധനും സര്‍വസമ്മതനുമായ ആചാര്യനുണ്ടെങ്കില്‍ അദ്ദേഹത്തിന്റെയോ, ആചാര്യന്‍ ദൂരെയാണെങ്കില്‍ അവിടെയോ ചെന്ന് ഗുരുഗൃഹത്തില്‍ താമസിച്ച് പഠിക്കുന്ന രീതിയാണ് ബ്രഹമചാരിക്ക് വിധിച്ചിട്ടുളളത്.  

(തുടരും)  

 

(അവലംബം: എം.പി. നീലകണ്ഠന്‍നമ്പൂതിരിയുടെ ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്ന പുസ്തകം)

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.