മുകുന്ദന് മുസലിയാത്ത്
ഭഗീരഥന്റെ വംശപരമ്പരയില്‍ സുദാസനെന്നൊരു രാജാവുണ്ടായിരുന്നു. സുദാസന്റെ പുത്രനാണ് സൗദാസന്‍. മദയന്തിയായിരുന്നു സൗദാസന്റെ ധര്മപത്നി.
സൗദാസന്‍ നായാട്ടിനിടയ്ക്ക് ഒരു ദുഷ്ടരാക്ഷസനെ നിഗ്രഹിച്ചു. ആ രാക്ഷസന്റെ സഹോദരന് സൗദാസനോടു ശത്രുത തോന്നി. പക തീര്‍ക്കാന്‍ അവസരം നോക്കി രാക്ഷസനിരുന്നു.
അക്കാലത്ത് ഒരു ദിവസം വസിഷ്ഠ മഹര്‍ഷി സൗദാസന്റെ കൊട്ടാരത്തിലെത്തി വസിഷ്ഠനെ സൗദാസന്‍ അതിഥിയായി ആദരിച്ചു. ആഹാരത്തിനു മുന്‍പ് കുളിക്കാനായി വസിഷ്ഠന് നദിക്കരയിലേക്കു പോയി. ആ തക്കം നോക്കി രാക്ഷസന് വസിഷ്ഠമുനിയുടെ വേഷത്തില്‍ കൊട്ടാരത്തിലെത്തി. കുളി കഴിയാതെ തിരിച്ചുവന്ന മുനിയെ കണ്ടു സൗദാസന്‍ ചോദിച്ചു. ‘എന്തേ ഇത്ര വേഗം തിരിച്ചുവന്നത്?’
വസിഷ്ഠരൂപിയായ രാക്ഷസന് പറഞ്ഞു.
‘വളരെ നാളായി മാംസഭക്ഷണം കഴിച്ചിട്ട് ഇന്ന് ഭക്ഷണത്തിനു മാംസം വേണം’
വസിഷ്ഠന് പറഞ്ഞ കാര്യം സൗദാസന്‍ മദയന്തിയോടു പറഞ്ഞു. മദയന്തി അതു പാചകക്കാരനോടും പറഞ്ഞു. അന്നേരത്തേക്ക് പാചകക്കാരന്റെ വേഷത്തില്‍ രാക്ഷസനും അടുക്കളയില്‍ കയറിപ്പറ്റിയിരുന്നു.
കുളി കഴിഞ്ഞുവന്ന വസിഷ്ഠനു ആഹാരം വിളമ്പി. ആഹാരത്തില്‍ മനുഷ്യമാംസം കണ്ട വസിഷ്ഠന് രോഷാകുലനായി.
എനിക്കു മനുഷ്യമാംസം വിളമ്പിയ നീ എന്നെ അപമാനിച്ചു. നീ നരഭോജിയായ രാക്ഷസനാവട്ടെ!
ശാപം കേട്ട സൗദാസന്‍ പരിഭ്രമിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. മഹര്‍ഷി ആവശ്യപ്പെട്ടപ്രകാരം പ്രവര്‍ത്തിച്ചുവെന്നു മാത്രം. സൗദാസനും മഹര്‍ഷിയെ ശപിക്കാനൊരുങ്ങി. നിരപരാധിയായ തന്നെ ശപിച്ചത് അന്യായമാണ്. സൗദാസന്റെ പത്നി മദയന്തി സൗദാസന്റെ കയ്യില്‍ പിടിച്ചു പറഞ്ഞു. എന്തായാലും ഗുരുതുല്യനായ വസിഷ്ഠനെ ശപിക്കുന്നത് ഉചിതമല്ല. അപരാധം പൊറുത്താലും ധര്‍മപത്നിയുടെ വാക്കുകള്‍ കെട്ട സൗദാസന്‍ ശപിക്കാന്‍ വേണ്ടി കയ്യിലെടുത്ത ജലം എന്തു ചെയ്യണമെന്ന് ഒരു നിമിഷം ചിന്തിച്ചു. ആ ജലം വീണേടം നശിക്കും. താന്‍ കാരണം ലോകരാരും കഷ്ടപ്പെടരുത്. വെള്ളം സ്വന്തം കാലിലൊഴിച്ചു. കാല് കരിമ്പാറപോലെയായി കല്മാഷപാദനെന്ന പേരും കിട്ടി. പത്നിയുടെ ധര്‍മോപദേശം സ്വീകരിച്ചതിനാല്‍ മിത്രാസഹന് എന്നും പേര് വന്നു.
ശാപം പൊഴിച്ചശേഷം വസിഷ്ഠനും ശാന്തമായി ചിന്തിച്ചു. സംഭവങ്ങള്‍ സ്മൃതിയില്‍ തെളിഞ്ഞുവന്നു. സൗദാസന്റെ നിരപരാധിത്വം ബോധ്യമായി. അതിനാല്‍ 12 കൊല്ലം ശാപം അനുഭവിച്ചാല്‍ മതിയെന്ന് ശാപമോക്ഷവും കൊടുത്തു.
രാക്ഷസ ജീവിതകാലത്ത് ദമ്പതിമാരായ ബ്രാഹ്മണരില്‍ ഭര്‍ത്താവിനെ കല്മാഷപാദന് കൊന്നുതിന്നു. അദ്ദേഹത്തിന്റെ പത്നി, തന്റെ ഭര്‍ത്താവിനെ കൊന്ന് ഞങ്ങളുടെ ദാമ്പത്യജീവിതം മുടക്കിയ നീയും ദാമ്പത്യസുഖം അനുഭവിക്കാതെ പോട്ടെ എന്ന ശാപവാക്കും സൗദാസന്നു നേരെ ചൊരിഞ്ഞു. വസിഷ്ഠ ശാപശേഷവും മദയന്തിക്ക് ഗര്‍ഭിണിയാകാന്‍ ഭാഗ്യം കിട്ടിയില്ല. ബ്രാഹ്മണിയുടെ ശാപമായിരുന്നു കാരണം. സൗദാസന്റെ ആവശ്യപ്രകാരം വസിഷ്ഠ മഹര്‍ഷി മദയന്തിയില്‍ പുത്രോല്പ്പാദനം നടത്തി. ഏഴുവര്‍ഷം ഗര്‍ഭം ധരിച്ചിട്ടും മദയന്തി പ്രസവിച്ചില്ല. അതിനാല്‍ വസിഷ്ഠന് ഒരു ശിലാഖണ്ഡമെടുത്ത് മദയന്തിയുടെ ഉദരത്തില്‍ അമര്‍ത്തി. അതിനാല്‍ ജനിച്ച പുത്രന് അശ്മകന് എന്ന പേരു വന്നു. അവരുടെ വംശപരമ്പരയിലാണ് ഖട്വാംഗന് ജനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: