പില്ക്കാലത്ത് ഔറംഗസേബ് മഹാരാഷ്ട്രയുടെ ഭൂമിയില്‍ ആക്രമണം നടത്തിയപ്പോള്‍ ഛത്രപതി രാജാറാമിന് ജിഞ്ജിയിലാണ് ആശ്രയം ലഭിച്ചത്. അതിനു മുന്‍പ് കര്‍ണാടകത്തിലെ കേളദ്യായിലെ രാജ്ഞിയായ ചെന്നമ്മ രാജാറാമിന് അഭയം നല്കിയിട്ടുണ്ടായിരുന്നു. ഇതെല്ലാം ഹിന്ദുത്വാഭിമാനം കൊണ്ടാണ് സംഭവിച്ചത് അതാകട്ടെ ശിവാജിയുടെ ദക്ഷിണയാത്രയുടെ ഫലവുമായിരുന്നു.
1676 ല്‍ ദക്ഷിണ ദിഗ്വിജയം നടത്താന്‍ ശിവാജിക്ക് ഒരു സുവര്‍ണാവസരം ലഭിച്ചു. വെങ്കോജിയുടെ പ്രധാമന്ത്രിയായിരുന്ന രഘുനാഥ പന്ത് ഹണമന്തെ, വെങ്കോജിയെ ഉപേക്ഷിച്ച് ശിവാജിയുടെ അടുത്തേക്ക് വന്നു. ഇദ്ദേഹവുമായി ആലോചിച്ച് ശിവാജി ദക്ഷിണ ദ്വഗ്വിജയയാത്രയുടെ പദ്ധതി തയ്യാറാക്കി. ഭാഗാനഗരത്തിന്റെ (ഹൈദരാബാദ്) ബാദശാഹ അബുല്ഹസന് കുതുബശാഹയുടെ ആസ്ഥാനത്ത് പ്രഹ്ലാദപന്ത് നീരാജി എന്ന സമര്‍ത്ഥനും രാജനിപുണനുമായ, ശിവാജിയുടെ രാജദൂതന്‍ ഉണ്ടായിരുന്നു. കുതുബുശാഹേയുടെ എല്ലാ രാജവ്യവഹാരങ്ങളും പ്രധാമന്ത്രി (വജീര്‍) മാദണ്ണയാണ് നോക്കിനടത്തിയിരുന്നത്. ഇദ്ദേഹമാകട്ടെ അത്യന്തം യോഗ്യനും, ബഹുഭാഷാ പണ്ഡിതനും ധര്മിഷ്ഠനും ആയ ബ്രാഹ്മണനായിരുന്നു. ഇദ്ദേഹത്തിന്റെ അനുജന് അക്കണ്ണയും അതുപോലെ തന്നെയായിരുന്നു. മാദണ്ണയുടെ മകനായ ഗോപണ്ണയ്ക്ക് കര്‍ണാടകം സ്വതന്ത്രമായി കാണാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇവരുടെ പ്രഭാവംകൊണ്ടും ബാദശാഹയുടെ നിഷ്പ്രഭമായ വ്യക്തിത്വംകൊണ്ടും പ്രജകളുടെ ജീവിതം സുഖമയവും സുരക്ഷിതവുമായിരുന്നു. ഹിന്ദുജീവിതം തടസ്സം കൂടാതെ നടന്നിരുന്നു.
ശിവഛത്രപതിയുടെ ദക്ഷിണയാത്രയുടെ യോജന പ്രഹ്ലാദപന്ത് മാദണ്ണയെ അറിയിച്ചു. കുതുബശാഹയുമായി ഒരു സന്ധിയുണ്ടാക്കുന്ന കാര്യം ചര്‍ച്ച ചെയ്തു. സന്ധിയുടെ നിയമാവലികള്‍ തയ്യാറാക്കി. അതനുസരിച്ച് ശിവാജി കുതുബശാഹയുടെ സഹായത്തോടെ കര്‍ണാടകത്തെ ആക്രമിക്കും. സൈനിക ചെലവ് മുഴുവനും കുതുബശാഹ വഹിക്കണം. യുദ്ധത്തില്‍നിന്ന് ലഭിക്കുന്ന സമ്പത്തും ശഹാജിയുടെ കൈവശമുണ്ടായിരുന്ന മൈസൂര്‍ പ്രാന്തത്തിന്റെ ഭാഗവും ശിവാജിയുടേതായിരിക്കും. അവശേഷിക്കുന്നത് കുതുബശാഹയ്ക്ക് ഇതായിരുന്നു സന്ധിയിലെ വ്യവസ്ഥ.
ഈ വ്യവസ്ഥയനുസരിച്ച് സ്വരാജ്യത്തിനും സ്വധര്‍മത്തിനും സഹായം ലഭിക്കും. എന്നുമാത്രമല്ല കുതുബുശാഹിക്കും ലാഭമുണ്ടാവും എന്ന് മാദണ്ണ മനസ്സിലാക്കി. എന്നാല്‍ ഈ വ്യവസ്ഥ നടപ്പിലാകണമെങ്കില്‍ ശിവഛത്രപതി സ്വയം വന്ന് കുതുബുശാഹയുമായി കൂടിക്കാഴ്ച നടത്തി, തന്റെ സാമര്‍ത്ഥ്യ വൈഭവ പ്രഭാവം കാണിച്ച് ബാദശാഹയുടെ മനസ്സില്‍ വിശ്വാസം ജനിപ്പിക്കണം. അതിനായി ശിവാജി ഛത്രപതിയുടെ യോഗ്യതാനുസാരം വലിയൊരു സൈന്യവുമായി കുതുബു ശാഹയുമായി കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചു.
ധനവ്യയം ചെയ്യുന്നതില്‍ കഠിനമായ അനുശാസനം ശിവാജി കാണിച്ചിരുന്നെങ്കിലും ആവശ്യമുള്ളിടത്ത് ചെലവഴിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. മുന്‍പ് അഫ്സല്‍ഖാനുമായുള്ള കൂടിക്കാഴ്ചയിലും ശിവാജി നിര്‍മിച്ച വസ്ത്രമണ്ഡപം കണ്ടിട്ട് അഫ്സല്‍ഖാന്റെ കണ്ണ് മഞ്ഞളിച്ചുപോയിട്ടുണ്ടായിരുന്നു. ഈ ദൂരദൃഷ്ടി മനസ്സില്‍ വെച്ചുകൊണ്ട് ഭാഗാനഗരത്തില്‍ പോകാനും കുതുബശാഹയുമായി കൂടിക്കാഴ്ച നടത്തി, മേല്‍പ്പറഞ്ഞ സന്ധി വിഷയം ചര്‍ച്ച ചെയ്ത് അവിടെനിന്നും കര്‍ണാടകത്തിലേക്ക് യാത്രയാരംഭിക്കാനും നിശ്ചയിച്ചു.
ശിവാജി സ്വയം വന്ന് കൂടിക്കാഴ്ച നടത്തും എന്ന പ്രസ്താവന കേട്ട് കുതുബശാഹ ഭയവിഹ്വലനായി. അദ്ദേഹത്തിന്റെ മുന്നില്‍, കുടല്‍മാല പുറത്തുചാടിയ അഫ്സല്‍ഖാന്റെയും വിരലുകള്‍ മുറിക്കപ്പെട്ട ശയിസ്തേഖാന്റെയും ആഗ്രയില്‍ അപമാനിതനായ ഔറംഗസേബിന്റെയും ചിത്രം തെളിഞ്ഞുവന്നു. അബുല്ഹസന് പ്രധാനമന്ത്രിയായ മാദണ്ണയെ വിളിച്ച് തന്റെ ഭയം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു-അവരുടെ സ്ഥിതി എനിക്കുണ്ടാകുമോ? ശിവാജിക്ക് എന്താണാവശ്യം അതു കൊടുത്തേക്കൂ നാം തമ്മിലുള്ള കൂടിക്കാഴ്ച ഒഴിവാക്കൂ എന്ന്. എന്നാല്‍ പ്രഹ്ലാദ പന്ത് ബ്രാഹ്മണകുലത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്തുകൊണ്ട്, അങ്ങനെ ഒന്നും തന്നെ സംഭവിക്കില്ല എന്ന് ഉറപ്പുകൊടുത്തു. ശേഷം ബാദശാഹ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചു.
ശിവഛത്രപതി യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ദക്ഷിണ ദിഗ്വിജയ യാത്രക്ക് ഒന്നര രണ്ട് വര്‍ഷം എടുക്കും, അതുവരേയ്ക്കും സ്വരാജ്യത്തിന്റെ രക്ഷണ വ്യവസ്ഥ ചെയ്യേണ്ടതുണ്ടായിരുന്നു. ആര് എവിടത്തെ ചുമതല വഹിക്കും എന്നും മറ്റും.
മുഗളന്മാര് ആക്രമിക്കുകയാണെങ്കില്‍ അതിനെ നേരിടാനുള്ള ചുമതല മോറോപന്ത് പിംഗളേക്ക് നല്കി. സ്വരാജ്യത്തിന്റെ വടക്കു ഭാഗത്തെ അതിര്‍ത്തി സംരക്ഷണം, ഹബസികളെയും പോര്‍ത്തുഗീസുകാരേയും നിലയ്ക്കുനിര്‍ത്താനുള്ള ചുമതല എന്നിവ അണ്ണാജിദത്തേക്ക് നല്കി. കിഴക്ക് ബീജാപ്പൂര്‍ ആദില്‍ശാഹയെ ശ്രദ്ധിക്കാന്‍ ദത്താജിപന്തിനെ നിശ്ചയിച്ചു.
രാജധാനിയായ റായഗഢില്‍ രണ്ട് രാജപുത്രന്മാര് ഉണ്ടായിരുന്നു. പതിനേഴ് വയസ്സുള്ള സംഭാജിയും ആറ് വയസ്സുള്ള രാജാറാമും. എന്നാല്‍ ഈ സമയത്ത് റായഗഡ് നോക്കി നടത്താനുള്ള ചുതല രാഹൂജി സോമനാഥിനെയാണ് ശിവാജി ഏല്‍പ്പിച്ചത്. സംഭാജിയോട് പ്രഭാവലിയിലെ പ്രദേശങ്ങള്‍ നോക്കി നടത്താന്‍ പറഞ്ഞു. അതിനായി സംഭാജിക്ക് ശൃംഗാര്‍പൂരില്‍ താമസിക്കേണ്ടിയിരുന്നു. ചുറ്റുപാടുമുള്ള പ്രദേശത്തിന്റെ മേല്‍നോട്ടം വഹിക്കണമായിരുന്നു. സംഭാജിയെ റായ്ഗഡില്‍നിന്ന് ദൂരം മാറ്റി നിര്‍ത്താനും, തന്റെ അയോഗ്യമായ സ്വഭാവ ദൂഷ്യങ്ങള്‍ ഉപേക്ഷിക്കാനും ഭാര്യവീട്ടുകാരുടെ കൂടെ ശ്രദ്ധയും നിയന്ത്രണവും ഉണ്ടാകട്ടെ എന്നെല്ലാം കരുതിയാണ് ശിവാജി ഇത്തരത്തിലുള്ള ഒരു വ്യവസ്ഥ ഉണ്ടാക്കിയത്. എന്നാല്‍ സംഭാജിയാകട്ടെ ഇത് തനിക്ക് അപമാനമായി കരുതി. 1676 നവംബറില്‍ സംഭാജി ശൃംഗാര്‍പൂരില്‍ എത്തി.
1676 ലെ വിജയദശമിയുടെ ശുഭമുഹൂര്‍ത്തത്തില്‍ ഛത്രപതി ശിവാജി ദക്ഷിണ ദിഗ്വിജയ യാത്രക്കായി റായഗഢില്‍നിന്നും പുറപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെ അന്‍പതിനായിരം സൈനികര്‍ ഉണ്ടായിരുന്നു. പുറപ്പെടുന്ന സമയത്ത്, സമുദ്രതീര പ്രദേശങ്ങള്‍ ജയിക്കാനായി ഹോന്നാവാര്‍ പ്രദേശത്തേക്കാണ് പോകുന്നതെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ പോയതാകട്ടെ കോലാപൂരിന്റെ ഭാഗത്തേക്കും. അവിടെവച്ച് സൈന്യത്തെ രണ്ടായി പകുത്തു. ഒരു ഭാഗം സര്‍വ്വസൈന്യാധിപനായ ഹംബിന്റാവു മോഹിതേയുടെ നേതൃത്വത്തില്‍ ധാര്‍വാഡ മാര്ഗത്തില്കൂടി യാത്ര തുടര്‍ന്നപ്പോള്‍ ബീജാപ്പൂരിലെ ബഹലോലഖാന്റെ ദൃഷ്ടി അങ്ങോട്ടായി. ഈ തക്കം നോക്കി ശിവാജി അതിവേഗത്തില്‍ ബീജാപ്പൂരിന്റെ ശത്രുപ്രദേശം കടന്ന് മിത്രദേശമായ കുതുബ ശാഹയുടെ പ്രദേശത്തെത്തി. മുഗളന്മാരുടെ ഭാഗത്തുനിന്ന് സ്വരാജ്യത്തിന് ക്ഷതി ഉണ്ടാവാതിരിക്കാന്‍ ബഹദൂര്ഖാന് ബഹുമൂല്യ സമ്മാനങ്ങള്‍ നല്കി മെരുക്കിയിട്ടുണ്ടായിരുന്നു. ഈ യാത്രയില്‍ സ്വരാജ്യത്തിന്റെ സര്വ്വസൈന്യാധിപന് പ്രധാനമന്ത്രിയുള്‍പ്പെടെ പ്രമുഖരായ എല്ലാവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: