സജ്ജന്ഗഡിന്റെ അധിപതി ഒരു ചെറിയ സൈനിക വ്യൂഹത്തെ സംഭാജിയെ പിന്തുടരാന് അയച്ചിട്ടുണ്ടായിരുന്നു. പന്ഹാല്ഗഢില് ഉണ്ടായിരുന്ന ശിവാജിയെ വിവരം അറിയിച്ചു. ദിലേര്ഖാന് തന്റെ കുറച്ചു സൈനികരെ മാഹുലിയില്‍ അയച്ചിട്ടുണ്ടായിരുന്നു. അവരവിടെ സംഭാജിയെ സത്കരിച്ചു. ഉടനെ തന്നെ അദ്ദേഹത്തെയും കൊണ്ട് അതിവേഗം സുപായുടെ ഭാഗത്തേയ്ക്ക് യാത്രയായി.
വഴിയില്‍ ഇഖലാസ്ഖാന്‍ പ്രതീക്ഷിച്ചിരുപ്പുണ്ടായിരുന്നു. ഖാന്റെ കൂടെ നാലായിരം സൈനികരും ഉണ്ടായിരുന്നു. ദിലേര്ഖാന് അയച്ചതായിരുന്നു ഈ സൈന്യവ്യൂഹത്തെ. ഇതു കണ്ടതോടെ സജ്ജന്‍ഗഢില്‍ നിന്നും വന്ന ചെറുസൈന്യം തിരിച്ചുപോയി. ഇഖലാസ്ഖാന്‍ സംഭാജിയേയും കൊണ്ട് പേഡഗാവില് എത്തി. അവിടെയായിരുന്നു ദിലേര്‍ഖാന്റെ സൈനിക ഛാവണി.
ദിലേര്ഖാന് സംഭാജിക്ക് ഭവ്യമായ സ്വാഗതമൊരുക്കി. സംഭാജി സന്തോഷിച്ചു. കരകംഭാ എന്ന ഗ്രാമത്തില്‍ സ്വാഗതത്തിനും കൂടിക്കാഴ്ചയ്ക്കുമായി പടപന്തല് തയ്യാറാക്കിയിരുന്നു. അവിടെ ദിലേര്ഖാന്റെയും സംഭാജിയുടെയും കൂടിക്കാഴ്ച നടന്നു. അവിടെവച്ച് സംഭാജിയെ ഏഴായിരം സേനയുടെ നായകനായി പ്രഖ്യാപിച്ചു. ഒരാന, മൂന്നു കുതിര, രശ്മി വസ്ത്രങ്ങള്‍, വാള് എന്നിവ നല്കി സംഭാജിയെ സമാദരിച്ചു. സൈനികവാദ്യങ്ങളുടെ അകമ്പടിയോടെ സ്വാഗതം ചെയ്തു. ഈ ഭയാനകമായ വാര്‍ത്ത കേട്ടു സ്വരാജ്യമാകെ ഇളകി മറിഞ്ഞു.
ഈ വിവരം റായിഗഢിലും എത്തി. ഛത്രപതി ശിവാജിയുടെ മകന് സ്വരാജ്യത്തിന്റെ യുവരാജാവ് ഔറംഗസേബിന്റെ ശരണാഗതനായിരിക്കുന്നു. ഈ ദുര്‍ഘടന മഹാരാജാവിന് വലിയ അപമാനം ഉണ്ടാക്കി എന്നതിനു പുറമെ വലിയ സങ്കടവും. വിവരം അറിഞ്ഞയുടനെ ശിവാജി സൈന്യത്തെ അയച്ചെങ്കിലും അപ്പോഴേക്കും സംഭാജി ദിലേര്‍ഖാന്റെ ആശ്രയത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. ഹിന്ദുസ്വാഭിമാനത്തിന് മുറിവേറ്റു കഴിഞ്ഞു. ഹിന്ദുസ്ഥാനത്തിന്റെ ജന്മജാത ശത്രുവും ശിവാജിയുടെ മഹാവൈരിയുമായ ഔറംഗസേബും ദിലേര്‍ഖാനും ആനന്ദമഗ്നരായി. സ്വരാജ്യത്തിന്റെ ഉദയത്തിനുശേഷം ശിവാജിയുടെ പക്ഷക്കാരാരും ഒരൊറ്റ മറാഠാ നായകന്മാരും മാവള ബാലന്മാര്‍പോലും വിദേശിയുടെ, വിധര്മിയുടെ മുന്പില് നതമസ്തകരായിട്ടില്ല. ഇപ്പോള്‍ സാക്ഷാത് യുവരാജാവു തന്നെ, ബലപൂര്വകമൊ യുദ്ധബന്ധിയായോ അല്ല സ്വേച്ഛയാ ശത്രുവിന്റെ മുന്പില് മുട്ടുകുത്തി നമസ്കരിക്കുന്നു. ചോറു കൊടുത്ത് വളര്‍ത്തിയ, ആയുധ പരിശീലനം കൊടുത്ത് സക്ഷമനാക്കിയ അച്ഛനുനേരെ വാളുയര്‍ത്തിയിരിക്കുന്നു.
സത്യത്തില്‍ ആ സമയത്ത് സ്വരാജ്യത്ത് ഭൂകമ്പമുണ്ടായി, റായഗഢില്‍ ഭൂകമ്പമനുഭവപ്പെട്ടു. ജനങ്ങളുടെ മാനസിക അവസ്ഥയനുസരിച്ച് പ്രകൃതി പ്രതികരിക്കുന്നതായി തോന്നി.
ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും സഹ്യാദ്രിയെപ്പോലെ ശിവാജി വ്യതിചലിക്കാതെ നിന്നു. യുവരാജാവ് നടത്തിയ രാജ്യദ്രോഹത്തിന്റെ നിഴല്‍ സ്വരാജ്യത്തിന്മേല് പതിക്കാത്തവിധം ശിവാജി ജാഗരൂകനായിരുന്നു. സംഭാജി ചെയ്ത രാജ്യദ്രോഹം കൊണ്ട് ഒരൊറ്റ സൈനികന്റെയും സ്വരാജ്യനിഷ്ഠയില് ഒരു കുറവും വന്നില്ല. ഇതാണ് ധ്യേയനിഷ്ഠയുടെ ചമത്കാരം.
ദിലേര്ഖാന് സംഭാജി, ശിവാജിക്കെതിരെ പ്രയോഗിക്കാനുള്ള ബ്രഹ്മാസ്ത്രമായിരുന്നു. യുവരാജാവിനെ കരുവാക്കിക്കൊണ്ട് സ്വരാജ്യത്ത് ഒരു വിസ്ഫോടനം നടത്താന്‍ തന്ത്രം മെനഞ്ഞു. ശിവാജിയുടെ അധീനതയിലായിരുന്ന ഭൂപാല്ഗഢില് ഏറെ ധനസമ്പത്ത് സംഗ്രഹിച്ചിട്ടുണ്ടായിരുന്നു. സ്വരാജ്യത്തിന്റെ അനന്യനിഷ്ഠാവാന് സേവകനായ ഫിറംഗോജി നരസാളയായിരുന്നു കോട്ടയുടെ അധിപതി. മുന്‍പ് ചാകണപ്രദേശത്തു വച്ച് നടന്ന യുദ്ധത്തില്‍ ഭീമപരാക്രമം പ്രദര്‍ശിപ്പിച്ചയാളായിരുന്നു ഫീറംഗോജി. ദിലേര്ഖാന് സംഭാജിയുമായി ചെന്ന് നേരേ കോട്ട ആക്രമിച്ചു. കോട്ടയുടെ ചുവട്ടില്‍നിന്നുകൊണ്ട് സംഭാജി ഫിറംഗോജിയോട് ആജ്ഞാപിച്ചു-കോട്ട വാതില്‍ തുറന്ന് കോട്ട എന്റെ അധീനത്തിലാക്കൂ. ഇല്ലെങ്കില്‍ തന്റെ ശിരച്ഛേദനം ചെയ്യും എന്ന്. സാക്ഷാല്‍ യുവരാജാവ് ഭാവിയിലെ സ്വരാജ്യത്തിന്റെ മഹാരാജാവ് തന്നെ കോട്ട വാതിലില്‍ വന്ന് ആജ്ഞാപിച്ചാല്‍ എന്തു ചെയ്യണമെന്ന് ധര്‍മസങ്കടത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: