ഒാരോ നിമിഷം കഴിയുമ്പോഴും നമുക്ക് മരണത്തിലേക്കുള്ള ദൂരം കുറയുന്നു. ജീവിതം നീങ്ങുന്നത് മരണത്തിലേക്കാണ്.
”മൃത്യുവും കൂടൊരു നേരം പിരിയാതെ
ഛിദ്രവും പാര്‍ത്തുപാര്‍ത്തുള്ളിലിരിക്കുന്നു”
അനാദിയായ കാലത്തിനു മുന്പില് മനുഷ്യായുസ്സ് എത്ര അല്പമാണ്! അതിന് ആരുടെ കാര്യത്തിലും സ്ഥിരതയുമില്ല.
”ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്നി സന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം
പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ
താന്തരായ്ക്കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങള് പോലെയു-
മെത്രയും ചഞ്ചലമാലയസംഗമം
സ്വപ്നസമാനം കളത്രസുഖം നൃണാ-
മല്പമായുസ്സും നിരൂപിക്ക ലക്ഷ്മണാ!
ആയുസ്സുപോകുന്നതേതുമറിവീല
മായാ സമുദ്രത്തില്‍ മുങ്ങിക്കിടക്കയാല്‍
ആമകുംഭാംബുസമാനമായുസ്സുടന്‍
പോമതേതും ധരിക്കുന്നതില്ലാരുമേ”
(അയോധ്യാകാണ്ഡം)
സുഖഭോഗങ്ങള്‍ മിന്നല്‍പോലെ അസ്ഥിരം. ചുട്ടുപഴുത്ത ഇരുമ്പില്‍ വീണ വെള്ളത്തുള്ളിപോലെയാണ് മനുഷ്യജന്മം. വഴിയമ്പലത്തിലെ താമസം പോലെയും നദിയിലൂടെ ഒഴുകുന്ന ഉണക്കക്കമ്പുകള്‍ പോലെയും ചഞ്ചലമാണ് വീടുമായുള്ള ബന്ധം. വീട്, ഫലത്തില്‍, വഴിയമ്പലം തന്നെ. ചുടാത്ത മണ്‍കലത്തിലെ വെള്ളം പോലെ ആയുസ്സ് പെട്ടെന്നു തീരും.
”ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യര്‍ക്കു
നില്‍ക്കുമോ യൗവനവും പുനരധ്രുവം?”
(അയോധ്യാകാണ്ഡം)
ഐശ്വര്യവും അസ്ഥിരമാണ്. യൗവനവും അല്പകാലം മാത്രം. രോഗങ്ങളാകുന്ന ശത്രുക്കള്‍ വന്ന് ദേഹത്തെ ആക്രമിക്കുന്നു. ജരാനരകള്‍ വ്യാഘ്രിയെപ്പോലെയാണ് ശരീരത്തെ നേരിടുന്നത്.
എന്തിനാണ് രാമായണ കര്‍ത്താവ് ആയുസ്സിന്റെ അനിശ്ചിതത്വത്തെക്കുറിച്ച് ഇത്രയേറെ ആവര്‍ത്തിക്കുന്നത്? എത്ര പറഞ്ഞാലും പലരും ഉള്‍ക്കൊള്ളാത്ത സത്യമായതു കൊണ്ടു തന്നെ. ഇത് മനുഷ്യജീവിതത്തെക്കുറിച്ചുള്ള നിഷേധാത്മക ചിന്തയായി തോന്നാം. എന്നാല്‍ നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായും രചനാത്മകമാക്കാന്‍ വേണ്ടിയുള്ളതാണ് ഈ വിശദീകരണം. ആയുസ്സെന്നാല്‍ സമയം തന്നെ. ആയുസ്സ് അനിശ്ചിതമാകയാല്‍ ഒരു നിമിഷം പോലും നമുക്ക് പാഴാക്കാനില്ല. ഈ സത്യമറിഞ്ഞ് നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സമയം (ആയുസ്സ്) പരമാവധി പ്രയോജനപ്പെടുത്തി ജീവിതം സംതൃ
പ്തവും സാര്ത്ഥകവുമാക്കണം. സമയമുണ്ടല്ലോ എന്നു വിചാരിച്ച് കര്‍മങ്ങള്‍ നീട്ടി വെക്കുകയോ, മന്ദഗതിയിലാക്കുകയോ ചെയ്യുന്നവര്‍ക്ക് ദുഃഖിക്കേണ്ടി വരും. ”എല്ലാം ഇന്നലെ കഴിഞ്ഞതു
പോലൊ തോന്നുന്നു.” എന്നു നാം പറയാറുണ്ടല്ലോ. കാലം എത്രവേഗം കടന്നുപോയി എന്നാണതിനര്‍ത്ഥം.
”കാലമോ പോവുകില്‍പ്പോയി
കരുതിജ്ജോലി ചെയ്ക നീ”
എന്ന കവി വചനവും സമയത്തിന്റെ വില ഓര്‍മിപ്പിക്കുന്നു. ജീവിതത്തിനു വിലയുണ്ടാക്കുന്നത് അതിന്റെ നശ്വരതയാണ്! കര്മധര്മാനുഷ്ഠാനങ്ങളില് നിരതരായി, ജീവിതത്തിന്റെ വിലയറിഞ്ഞു ജീവിക്കാന്‍ അതു നമുക്ക് പ്രേരകമാകണമെന്നാണ് രാമായണം പഠിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: