കംസന്റെ ഉപദ്രവം സഹിക്കവയ്യാതെ ഭൂമീദേവിയും ദേവന്മാരും ബ്രഹ്മാവിനെ ചെന്നു കണ്ടു. ബ്രഹ്മാവ് കൈലാസത്തിലെത്തി. അവിടെനിന്നു ശിവഭഗവാനെയും കൂട്ടി വൈകുണ്ഠത്തിലെത്തി. അവര്‍ ഭഗവാനെ സ്തുതിച്ചു. ഭൂമിയിലെ കംസന്റെയും കൂട്ടാളികളുടെയും കഥ വിവരിച്ചു. കംസനിഗ്രഹത്തിനായി യദുകുലത്തില്‍ ദേവകീ പുത്രനായി ഭഗവാന് ജനിക്കാമെന്നു വാക്കു കൊടുത്തു. ദേവന്മാരോട് യദുകുലത്തില്‍ ഗോപന്മാരായും ഗോപികമാരായും ജന്മമെടുക്കാനും നിര്‍ദേശിച്ചു.
ദേവകിയുടെ ആറുപുത്രന്മാരെ, ജനിച്ച ഉടനെ, കംസന് വക വരുത്തി. ദേവകി ഏഴാമതു ഗര്‍ഭം ധരിച്ചു. അത് അനന്തന്റെ അവതാരമായിരുന്നു. വിഷ്ണുമായ ആ ഗര്‍ഭത്തെ അമ്പാടിയില്‍ക്കഴിഞ്ഞിരുന്ന രോഹിണിയുടെ ഗര്‍ഭത്തിലേക്കു മാറ്റി. രോഹിണിയും വസുദേവപത്നിയായിരുന്നു. അമ്പാടിയിലായിരുന്നു താമസം. രോഹിണി നാഗമാതാവായ സുരസയുടെ പുനര്‍ജന്മമായിരുന്നത്രെ.
ദേവകിയുടെ ഏഴാമത്തെ ഗര്‍ഭം അലസിപ്പോയതായി എല്ലാവരും കരുതി. ദേവകിയുടെ എട്ടാമത്തെ ഗര്‍ഭധാരണത്തോടെ ദേവകിക്കും പ്രകൃതിക്കും വിശിഷ്ഠമായ ശോഭ വര്‍ധിക്കുന്നതായി എല്ലാവരും ശ്രദ്ധിച്ചു. കംസനും കൂട്ടാളികളും കൂടുതല്‍ ജാഗരൂകരായി.ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി നാളില്‍ അര്‍ദ്ധരാത്രി സമയം. മഴ തുടര്‍ച്ചയായി പെയ്യുന്നുണ്ടായിരുന്നു. ജയിലില്‍ കാവല്‍ക്കാരെല്ലാം മായാ നിദ്രയിലായി. വസുദേവരുടെയും ദേവകിയുടെയും കൈകാലുകളിലെ ചങ്ങലകള്‍ താനെ അഴിഞ്ഞു വീണു. ദേവകി ഒരു ദിവ്യശിശുവിനു ജന്മമേകി. വസുദേവ ദേവകിമാര്‍ക്ക്
പൂര്‍ണരൂപത്തില്‍ ദര്‍ശനം നല്കി.
”മിന്നും പൊന്നിന് കിരീടം തരിവള കടകം
കാഞ്ചി പൂഞ്ചേല, മാലാ
ധന്യശ്രീ വത്സ, സല്‍കൗസ്തുഭമിടകലരും
ചാരുദോരന്തരാളം
ശംഖം ചക്രം ഗദാ പങ്കജമിതിവിലസും
നാലുതൃക്കൈകളോടും
സങ്കീര്‍ണ ശ്യാമവര്‍ണ്ണം, ഹരിവപുരമലം
പൂരയേ മംഗളം വഃ” എന്നു വസുദേവരും ദേവകിയും ഭഗവാനെ സ്തുതിച്ചു.
ഭഗവാന് വസുദേവരോടു പറഞ്ഞു:
‘പിതാവേ, ഇപ്പോള്‍ തന്നെ അമ്പാടിയില്‍ യശോദ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയിട്ടുണ്ട്. മായാ വൈഭവംകൊണ്ടു യശോദയ്ക്കുപോലും ഇക്കാര്യം അറിയില്ല. അങ്ങു എന്നെ അമ്പാടിയില്‍ കൊണ്ടുപോയാക്കുക. അവിടുത്തെ പെണ്‍കുഞ്ഞിനെ ഇവിടേക്കു കൊണ്ടുവരിക’ ഇത്രയും പറഞ്ഞു വിഷ്ണു ഭഗവാന് വിഷ്ണുരൂപം ഉപേക്ഷിച്ചു സാധാരണ ബാലനായി.
ഭഗവാന്റെ മായാബലം കൊണ്ട് പ്രകൃതിമൊത്തം സുഷുപ്തിയിലാണ്. കാവല്‍ക്കാരെല്ലാം ഉറക്കത്തിലാണ്. വസുദേവരെ ബന്ധിച്ചിരുന്ന ചങ്ങലകളും കോട്ടവാതിലുകളും പൂട്ടുകളും എല്ലാം താനെ തുറന്നു കിടന്നു.
വസുദേവര്‍ ഭഗവാനെ ഒരു കുട്ടയിലാക്കി ശിരസ്സിലേറ്റി മുന്നോട്ടു നീങ്ങി. പുറത്തു കാറ്റും മഴയുമാണ്. അനന്തന് തന്റെ ഫണങ്ങള്‍ ഉയര്‍ത്തി കുടയായി പിടിച്ചു. ഭഗവാനും വസുദേവര്‍ക്കും മഴയില്‍ നിന്നു രക്ഷ നല്കി. അനന്തന്റെ ശിരസ്സിലെ മാണിക്യം പ്രകാശം ചൊരിഞ്ഞ് വഴികാട്ടി. നിറഞ്ഞൊഴുകുന്ന കാളിന്ദി വസുദേവര്‍ക്ക് വഴിയൊരുക്കുന്നതുപോലെ വസുദേവരുടെ നെരിയാണിവരെ മാത്രമായി ഒഴുകി. വസുദേവര്‍ അമ്പാടിയിലെത്തി. മഥുരപോലെ അമ്പാടിയും സുഖസുഷുപ്തിയില്‍. വാതിലുകള്‍ തുറന്നു കിടക്കുന്നു. വസുദേവര്‍ യശോദയുടെ അടുത്തെത്തി ഭഗവാനെ അരികത്തു ചേര്‍ത്തു കിടത്തി. യശോദയുടെ കുഞ്ഞിനെ കൊട്ടയിലെടുത്ത് തിരിച്ചു നടന്നു. മഥുരയിലെത്തി ദേവകിക്കടുത്ത് കുഞ്ഞിനെ കിടത്തി. പെട്ടെന്ന് അന്തരീക്ഷം മാറി മറിഞ്ഞു. വാതിലുകളും താഴുകളും ചങ്ങലകളും പഴയ പടിയിലായി. കുഞ്ഞിന്റെ കരച്ചില് കേട്ട് കാവല്ക്കാര് ഉണര്‍ന്നു. ഉടനെ കംസനു ദൂതുപോയി.
പരിഭ്രമിച്ചു ചാടിയെണീറ്റ കംസന് തറയില്‍ കമഴ്ന്നടിച്ചു വീണു. കുറെ ദിവസങ്ങളായി ഉറക്കമില്ലാത്ത രാത്രികളാണ് കംസന്. ആ ക്ഷീണവും കൂടിയുണ്ടായിരുന്നു. കംസന് വളരെ വേഗത്തില്‍ ദേവകിക്കടുത്തെത്തി കൈക്കുഞ്ഞിനെ പിടിച്ചുവാങ്ങി കൈക്കലാക്കി. കംസന്റെ പ്രതീക്ഷയ്ക്കു വിപരീതമായി എട്ടാമത്തേത് പെണ്‍കുഞ്ഞ്. എട്ടാമത്തെ പുത്രന് നിനക്കു കാലനാകും എന്നായിരുന്നു അശരീരിവാക്യം. ഇതും ഭഗവാന്റെ മായയോ? കംസന് ശങ്കാകുലനായി.
പെണ്‍കുഞ്ഞായതിനാല്‍ അതിനെ വധിക്കരുതെന്ന് ദേവകിയും വസുദേവരും കംസനോടപേക്ഷിച്ചു. പക്ഷേ മരണഭയം കംസനെ ഭ്രാന്തനാക്കിയിരുന്നു. മറ്റു കുട്ടികളെ വധിച്ചതുപോലെ പാറയില്‍ അടിച്ചുകൊല്ലാന്‍ കുട്ടിയുടെ കാലുകള്‍ രണ്ടും പിടിച്ച് തലയ്ക്കു മുകളില്‍ ഓങ്ങിനിന്നു. ഒറ്റയടിക്കു കഥ കഴിക്കണം. തന്റെ കാലന്റെ കാലന് താന്‍തന്നെയെന്നു കംസന് നിശ്ചയിച്ചു ഉറക്കെ അട്ടഹസിച്ചു.
പക്ഷേ വിധി മറിച്ചായിപ്പോയി. കൈക്കുഞ്ഞു കംസന്റെ കയ്യില്‍ നിന്നു വഴുതി ആകാശത്തില്‍ ഉയര്‍ന്നു. അര്‍ദ്ധരാത്രിക്കു സൂര്യനുദിച്ചപോലെ ദേവീരൂപം പ്രത്യക്ഷമായി. മയില്‍പ്പീലി വിടര്‍ത്തിയപോലെ ദേവിയുടെ 32 കൈകളിലും ദിവ്യായുധങ്ങള്‍ വിളങ്ങി. നീട്ടിയ നാക്കും അരുണ നേത്രങ്ങളും തിളങ്ങി, വിളങ്ങിയ ദംഷ്ട്രങ്ങളും ഭീതിദമായി. ദേവിയില്‍നിന്നും വാക്കുകള്‍ ഉതിര്‍ന്നു.
‘ഹേ കംസാ! വധിക്കാനെങ്കിലും നീ എന്റെ കാലുപിടിച്ചതിനാല്‍ ഞാന്‍ നിന്നെ വെറുതെ വിടുന്നു. എങ്കിലും നീ ഓര്‍ത്തുകൊള്ളുക.’
”അരേ! ദുരാചാര! നൃശംസ! കംസാ!
പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ
തവാന്തകന്‍ ഭൂമിതലേ ജനിച്ചു.
ജവേന സര്‍വ്വത്ര തെരഞ്ഞുകൊള്‍ക.”
(ശ്രീകൃഷ്ണ ചരിതം മണിപ്രവാളം 2/40)
ദേവീദര്‍ശനം കിട്ടിയതുകൊണ്ടോ എന്തോ കംസനിലും ഒരു ശ്മശാന വൈരാഗ്യം തെളിഞ്ഞു. ദേവകീ വസുദേവന്മാരെ സ്വതന്ത്രരാക്കി. കംസന് ദേവകിയെ സമാധാനിപ്പിക്കാനായി പറഞ്ഞു. ഈ ജീവിതം വെറും നീര്‍പോളയാണ്. അതു ഏതു നിമിഷവും പൊലിയാം. പുത്രകളത്ര മിത്രാദികളാരും അതിനെ തടയാനുണ്ടാവില്ല.
”ധരിക്ക നീ സോദരി! നന്ദനന്മാര്‍
മരിക്കകൊണ്ടത്തല്‍ നിനക്കുവേണ്ട
ഒരിക്കലുണ്ടേവനുമാത്മനാശം
ജരയ്ക്കു മുമ്പേ മരണം മനോജ്ഞം”(ശ്രീ.മ. 2/45)
പ്രതികരിക്കാൻ ഇവിടെ എഴുതുക: