സ്വാമി സുകുമാരാനന്ദ
(ആനന്ദാശ്രമം, തിരുമല)
അടുത്തദിവസം പ്രഭാതത്തില്‍ ശ്രീരാമന് മുഖ്യപുരോഹിതനായ വസിഷ്ഠനോടു പറഞ്ഞു. ‘ഹേ ഗുരോ! അഗ്നിഹോത്രത്തിന്റെ ആഹവനീയാഗ്നികള് എന്റെ മുന്നിലൂടെ ചലിക്കട്ടെ. അപ്പോള്‍ വസിഷ്ഠന് വേദവിധിപൂര്വ്വകമായ, പ്രാസ്ഥാനികമായ കര്‍മ്മങ്ങളെല്ലാം ചെയ്തു. ശ്രീരാമന് കോടിക്കണക്കിനു സൂര്യന്മാരെപ്പോലെ പ്രഭയുള്ളവനായി പട്ടുവസ്ത്രം ധരിച്ച് കുശകൊണ്ടുള്ള പവിത്രം കൈയിലണിഞ്ഞ് ചന്ദ്രന് പുറത്തുവരുന്നതുപോലെ കൊട്ടാരത്തില്‍ നിന്നും പുറത്തേക്കുവന്നു. തൊട്ടടുത്തുകൂടി കൈയില്‍ വെള്ളത്താമരപ്പൂവുമായി ലക്ഷ്മീദേവി സഞ്ചരിച്ചു. വലതുഭാഗത്തുകൂടി ചുവന്നതാമരപ്പൂ ധരിച്ച് ശ്യാമവര്‍ണ്ണയായ ഭൂമീദേവി സഞ്ചരിച്ചു. ഭഗവാന്റെ മുന്നില്‍ സകല ശസ്ത്രങ്ങളും അസ്ത്രങ്ങളും ഭഗവാന്റെ കോദണ്ഡവും അമ്പുകളും ശരീരമെടുത്തു സഞ്ചരിച്ചു.
വേദങ്ങള്‍ ദിവ്യമുനീശ്വരന്മാര്‍ ഗായത്രി എന്നിവരും ശരീരമെടുത്ത് മുമ്പില്‍ നടന്നു. രഘുനാഥന് ഇപ്രകാരം സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ബന്ധുക്കളോടു കൂടി നഗരവാസികളും പൗരന്മാരും പിന്നാലെ കൂടി. ഭരതനും ശത്രുഘ്നനും സുഗ്രീവാദികളായ വാനരന്മാരും, അന്തഃപുരസേവകര്‍ ഭൃത്യന്മാര് എന്നിവരോടൊപ്പം പിന്നാലെയെത്തി. പിന്നെ ബ്രാഹ്മണരുള്‍പ്പടെ ആബാലവൃദ്ധം സന്തോഷത്തോടെ ഭഗവാന്റെ പിന്നാലെ മംഗളശബ്ദങ്ങള്‍ ഉച്ചരിച്ച് സഞ്ചരിച്ചു. അവരുടെയൊക്കെ സംസാരദുഃഖം അവസാനിച്ചുകഴിഞ്ഞു. എല്ലാവരും രാമന്റെ കൂടെ യാത്രചെയ്തു. ഭഗവാന് രാമനില്‍ ചിത്തമുറപ്പിച്ച് അദ്ദേഹത്തെ അനുഗമിക്കാത്ത ഒരു ജീവിപോലും അയോദ്ധ്യയില്‍ ഉണ്ടായിരുന്നില്ല.
അവര്‍ വിഷ്ണുഭഗവാന്റെ നേത്രത്തില്‍ നിന്നും ഉത്ഭവിച്ച സരയൂനദിയുടെ തീരത്തെത്തി. ആ ഘട്ടത്തില്‍ പിതാമഹനായ ബ്രഹ്മാവും സകലദേവതകളും അവിടെ പ്രത്യക്ഷരായി. കോടിക്കണക്കിന് വിമാനങ്ങള്‍കൊണ്ട് അന്തരീക്ഷം നിറഞ്ഞു. പുണ്യവാന്മാരായ മഹാന്മാരെക്കൊണ്ട് ആകാശം ശോഭിച്ചു. സുഗന്ധമയമായ വായു വീശി. ആകാശത്തുനിന്നും നിരന്തരമായ പുഷ്പവൃഷ്ടിയുണ്ടായി. ദേവന്മാരും കിന്നരന്മാരും വാദ്യഘോഷങ്ങളും മംഗളഗാനങ്ങളും ആലപിച്ചു. ഭഗവാന് സരയൂനദിയെ സ്പര്‍ശിച്ച് ജലമെടുത്ത് ആചമനം ചെയ്തു. കാല്‍നടയായി അതിനെ പ്രദക്ഷിണം ചെയ്തു. ബ്രഹ്മാവ് ഭഗവാനെ സ്തുതിച്ചു.
ബ്രഹ്മസ്തുതി
ബ്രഹ്മാവ് ഭഗവാനെനോക്കി കൈകൂപ്പിക്കൊണ്ട് പരമാത്മാവും പരാപരനുമായ രാമനെ സ്തുതിച്ചു.
വിഷ്ണുഃ സദാനന്ദമയോളസി പൂര്‍ണ്ണോ
ജാനാസി ദാസസ്യ തത്വം നിജമൈശമേകം
തഥാപി ദാസസ്യമമാഖിലേശ കൃതം
വചോ ഭക്തപരോളസി വിദ്വന്
ത്വം ഭ്രാതൃഭിര്വൈഷ്ണവമാവമാദ്യം
പ്രവിശ്യ ദേഹം പരിപാഹി ദേവാന്
യദ്വാപരോ വാ യദി രോചതേ തം
പ്രവിശ്യ ദേഹം പരിപാഹി നസ്ത്വം
ത്വമേവ ദേവാധിപതിശ്ച വിഷ്ണുര്
ജാനന്തി ന ത്വാം പുരുഷോ വിനാ മാം
സഹസ്രകൃതസ്തു നമോ നമസ്തേ
പ്രസീദ ദേവേശ പുനര്‍ നമസ്തേ.
(ഹേ പരമാത്മന്‍! അങ്ങ് സര്‍വ്വത്തിനും സ്വാമിയും നിത്യാനന്ദമയനും സര്വ്വത്രപരിപൂര്ണ്ണനുമായ സാക്ഷാല്‍ വിഷ്ണുഭഗവാനാണ്. തന്റെ ഏകമാത്രമായ ഈശ്വരീയ ഭാവത്തെ അങ്ങ് അറിയുന്നു. എന്നാലും ഹേ അഖിലേശ, അങ്ങ് ദാസനായ എന്റെ നിവേദനം പൂര്‍ണ്ണമാക്കി. അങ്ങ് ഭക്തവത്സലനാണ്. ഹേ ദേവേശ ഇന്ന് അങ്ങ് സഹോദരന്മാരോടൊപ്പം വിഷ്ണുദേഹത്തില്‍ പ്രവേശിച്ച് ദേവന്മാരെ രക്ഷിക്കുക. അങ്ങേക്ക് വീണ്ടും വീണ്ടും നമസ്കാരം.)
പിതാമഹനായ ബ്രഹ്മാവിന്റെ പ്രാര്‍ത്ഥനയാല്‍ സര്വ്വദേവന്മാരും നോക്കിനില്‍ക്കെ ശ്രീരാമന് ശംഖ ചക്രാദി ആയുധങ്ങളോടുകൂടി ചതുര്ഭുജരൂപനായിത്തീര്ന്നു. ലക്ഷ്മണന് അനേകം ഫണങ്ങള്‍ ധരിച്ച് ഭഗവാന്റെ ശയ്യയായ അനന്തനായി മാറി. ഭരതനും ലവണാന്തകനായ ശത്രുഘ്നനും ദിവ്യചക്രവും ദിവ്യശംഖുമായി മാറി. സീതാദേവി ലക്ഷ്മീദേവിയായി ഭഗവാനെ അനുഗമിച്ചിരുന്നല്ലോ. ഇപ്രകാരം ഭഗവാന് വൈകുണ്ഠനാഥനായിത്തീര്ന്നപ്പോള് അവിടെ എത്തിച്ചേര്‍ന്ന ഇന്ദ്രാദിദേവന്മാര്, സിദ്ധന്മാര്, മുനികള്, യക്ഷന്മാര്, ബ്രഹ്മാവുള്‍പ്പടെയുള്ള പ്രജാപതിമാര്‍, തുടങ്ങിയവര്‍ ഭഗവാനെ സ്ത്രോത്രങ്ങള്കൊണ്ട് പൂജിച്ചു. ഭഗവാന് ബ്രഹ്മാവിനോടു പറഞ്ഞു. ‘ഇവരെല്ലാം എനിക്ക് അത്യന്തം പ്രീതിയുള്ള ഭക്തന്മാരാണ്. ഇവരെല്ലാം വൈകുണ്ഠത്തിനു തുല്യമായ ഉത്തമലോകങ്ങളിലേക്കു പോകട്ടെ.’ ഇതുകേട്ട് വാനരന്മാരും രാമന്റെ കൂടെവന്ന മനുഷ്യരും രാക്ഷസന്മാരും ഋക്ഷന്മാരും പൂര്‍വ്വരൂപങ്ങള്‍ പ്രാപിച്ച് അതതു ദേവാംശമായി മാറി. അവരെ സ്വീകരിക്കാനെത്തിയ വിമാനങ്ങളില്‍ കയറി അവരുടെ സ്ഥാനങ്ങളിലേക്കു പോയി. വാനരവീരനായ സുഗ്രീവന് സൂര്യനില്‍ ലയിച്ചു. തിര്യഗ്യോനിയില്‍ പിറന്നവരും എന്നാല്‍ ഭഗവാന്റെ കൂടെവന്നവരും ദേവന്മാരായി സ്വര്‍ഗ്ഗത്തിലേക്കുപോയി.
അങ്ങനെ രാവണനിഗ്രഹത്തിനായി ഭഗവാനെ സഹായിക്കാന്‍ വാനര ഋക്ഷ മനുഷ്യരൂപങ്ങളെടുത്ത് വന്നവരെല്ലാം സ്വധാമങ്ങളിക്കും ശംഖചക്രധാരിയായി ഭഗവാന് വിഷ്ണു വൈകുണ്ഠത്തിലും മടങ്ങിയെത്തി യഥാവിധി ദേവന്മാരെയും ഭക്തന്മാരെയും പാലിച്ചുതുടങ്ങി.
ഉത്തരരാമായണം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: