സ്നേഹിക്ക ഉണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്രോഹം ദ്വേഷത്തെ നീക്കീടാ
സ്നേഹം നീക്കിടുമോര്‍ക്ക നീ
നിന്നെ ദ്രോഹിക്കുന്ന വ്യക്തിയെ നീ സ്നേഹിക്കുക. ദ്രോഹം കൊണ്ട് ദ്വേഷത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. എന്നാല്‍ സ്നേഹം കൊണ്ട് ശത്രുവിനെ കീഴടക്കാന്‍ കഴിയും.
സ്നേഹത്തെപ്പറ്റി പാടാത്ത ഒരു കവിയെയും ലോകത്തില്‍ കാണുകയില്ല. കുമാരനാശാന്റെ കവിതകള്‍ പരിശോധിച്ചാല്‍ നൂറുനൂറിടങ്ങളില് സ്നേഹത്തിന്റെ മാഹാത്മ്യം വാഴ്ത്തുന്നതു കാണാം. അതുകൊണ്ട് തന്നെ കുമാരനാശാന് സ്നേഹഗായകന് എന്നറിയപ്പെടുന്നു. ‘സ്നേഹത്തില്‍ നിന്നുദിക്കുന്നൂ ലോകം സ്നേഹത്താല്‍ വൃദ്ധിതേടുന്നു, സ്നേഹം താന്‍ ശക്തി ജഗത്തില്‍ സ്വയം സ്നേഹം സ്നേഹം താന്‍ ആനന്ദമാര്‍ക്കും, സ്നേഹം നരകത്തിന് ദ്വീപില്‍ സ്വര്ഗഗേഹം പണിയും പടുത്വം’ എന്നു തുടങ്ങിയ ഈരടികള്‍ പ്രസിദ്ധം.
‘മോഹനം ഭുവന സംഗമമിങ്ങതിന് സ്നേഹമൂലമമലേ വെടിഞ്ഞു ഞാന്‍’ എന്നു ദിവാകരന് നളിനിയാടു പറയുന്നു. സ്നേഹം കൊണ്ടു തന്നെയാണു ഞാന്‍ നിന്നെ നിരാകരിക്കുന്നത്. ഇത് വൈരുദ്ധ്യമെന്ന് ആര്‍ക്കും തോന്നാം. ഞാന്‍ ഈ ലോകത്തെ മുഴുവന്‍ സ്നേഹിക്കുന്നു. എന്റെ സ്നേഹം സങ്കുചിതമല്ല എന്നു ചുരുക്കം.
വീണപൂവിനെപറ്റി ചിന്തിച്ച് കണ്ണീര് വാര്‍ക്കാന്‍ ആശാനല്ലാതെ മറ്റാരെങ്കിലും ഇവിടെ ഉണ്ടായിട്ടുണ്ടോ? ഈ കരുണ, ഈ സ്നേഹം തന്നെയാണ് വാല്മീകിയുടെ രോഷത്തില്‍ നാം കാണുന്നത്. മഹാകവി ഉള്ളൂര്‍ പ്രേമസംഗീതം എന്ന നീണ്ടൊരു കവിത രചിച്ചിട്ടുണ്ട്. നമ്മെ പാലമൃതൂട്ടുന്നതും ലോകത്തിന്റെ ജീവനായിരിക്കുന്നതുമായ ഒന്നാണ് പ്രേമം എന്നു പറഞ്ഞുകൊണ്ടാണ് കാവ്യത്തിന്റെ ആരംഭം.
ഗാന്ധിജിയുടെ മുന്നില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്, മുട്ടുമടക്കിയതിന് ഒരേയൊരു കാരണമേയുള്ളൂ. ഗാന്ധിജിയുടെ മനുഷ്യസ്നേഹം. അദ്ദേഹം പറഞ്ഞു, എനിക്ക് ബ്രിട്ടീഷുകാരോട് ശത്രുതയോ, വിദ്വേഷമോ ഇല്ല. അവരുടെ നയങ്ങളോടു മാത്രമേ അനിഷ്ടമുള്ളൂ. സാഹിത്യ വിമര്‍ശകനായ കെ.പി. അപ്പന് പറയുന്നു: യുദ്ധത്തെ ഭരണാധികാരികള്‍ ന്യായീകരിക്കുമ്പോള്‍ അവരുടെ യുക്തിക്കു പിന്നില്‍ കിറുക്കു മറഞ്ഞിരുപ്പുണ്ട്.
ഒരു ചരിത്ര സംഭവം: സൈന്യാധിപനായ സിഡ്നി മുറിവേറ്റു സമരമുഖത്തു കിടക്കുന്നു. ആരോ ഒരാള്‍ ഒരു കപ്പു വെള്ളവുമായി വന്ന് അദ്ദേഹത്തിന്റെ നേരെ നീട്ടി. സിഡ്നി പറഞ്ഞു: അപ്പുറത്തു കിടക്കുന്ന ഭടന് കൂടുതല്‍ അവശനാണ്. എന്നെക്കാള്‍ ആവശ്യം അയാള്‍ക്കാണ്. അതയാള്‍ക്കു കൊടുക്കൂ. ആരുടെയും മനസ്സലിയിക്കുന്ന സംഭവമല്ലേ ഇത്! ഇതാണ് ചരടില്ലാത്ത കരുണ, സ്നേഹം.
നമ്മുടെ വീടുകളിലും നാടുകളിലും നടക്കുന്ന സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുഖ്യകാരണം സ്നേഹമില്ലായ്മയാണ്. കാരുണ്യം, സ്നേഹം, സൗമനസ്യം തുടങ്ങിയ മൃദുല വികാരങ്ങള്‍, സ്നേഹത്തിന്റെ വകഭേദങ്ങള്‍ തന്നെ. അതു പരമാത്മാവിന്റെ ചൈതന്യം എന്നാണ് കവി പാടുന്നത്.
കബീര്‍ ദാസ് സ്നേഹത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: സ്നേഹം തോട്ടങ്ങളില്‍ വളരുന്നില്ല. കമ്പോളങ്ങളില്‍ വില്‍ക്കപ്പെടുന്നില്ല. ആത്മസമര്‍പ്പണം കൊണ്ടു മാത്രമേ അത് ഉണ്ടാക്കാന്‍ കഴിയൂ.
എസ്. ബി. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: