എസ്.ബി. പണിക്കര്‍
എന്നാലുമുണ്ടഴലെനിക്കു
വിയോഗമോര്‍ത്തും
ഇന്നത്ര നിന് കരുണമായ
കിടപ്പു കണ്ടും ഒന്നല്ലി നാ,
മയി സഹോദരരല്ലിപൂവേ
ഒന്നില്ലി കൈയിതു
രചിച്ചതു നമ്മെയെല്ലാം
നാടകീയമായ ഒരു രംഗത്തിലൂടെയാണ് കുമാരനാശാന് വീണപൂവിനെ അവതരിപ്പിക്കുന്നത്.’ ഹാ പുഷ്പമേ എന്ന കരുണസ്വരത്തോടെ ഒരു മനുഷ്യന്റെ ജനനവും അസ്തമയവും വീണപൂവ് എന്ന പ്രതീകാത്മക രചനയിലൂടെ ആശാന് കാണിച്ചുതരുന്നു. സുന്ദരമായ പൂവ് ഒരു മനുഷ്യന്റെ (രാജ്ഞി) പ്രതീകമാണ്. നിത്യ പരിചയമുള്ളതും നാം അവഗണിച്ചു പോരുന്നതുമായ ഒന്നാണ് വെയിലേറ്റു വാടിക്കരിഞ്ഞു കിടക്കുന്ന പുഷ്പം. അതിലേ പോകുന്നവര്‍ അതിനെ ചവിട്ടിയരയ്ക്കും.
മനുഷ്യന്റെ അവസ്ഥ തന്നെയാണ് കവി, കരിഞ്ഞു കിടക്കുന്ന പൂവിലും കാണുന്നത്.’ ശ്രീഭൂവിലസ്ഥിര എന്ന യാഥാര്‍ത്ഥ്യം നേരില്‍ കണ്ട കവി ക്രാന്തദര്‍ശിയാണ്. ദുഃഖിതന്റെ പിന്നാലെ പോകുന്നവനാണ്. (ദുരിതാനുസാരി കവി). വെറുമൊരു തിര്യക് ജീവി എന്നു നാം പറഞ്ഞുപോകുന്ന ക്രൗഞ്ചപക്ഷിക്കു വേണ്ടി, അരുത് കാട്ടാളാ എന്നു വിലക്കിയത് വാല്മീകി എന്ന ഹൃദയാലുവാണ്. പരിത്യക്തയായി ആശ്രമോപാന്തത്തില്‍ കിടന്ന് ഞാറപക്ഷിയെപോലെ (പെലിക്കന്‍ പക്ഷി) സീത തേങ്ങുമ്പോള്‍ സാന്ത്വനിപ്പിച്ച് അഭയം നല്കിയതും ഈ മഹര്‍ഷി. പില്ക്കാലത്ത് ഇതേ വനിതയ്ക്ക് വേണ്ടി സാക്ഷ്യം പറയാനും വാദിക്കാനും അയോധ്യാപതിയുടെ മുന്നില്‍ ചെന്നു നിന്നതും ഇതേ മുനി തന്നെ.
നിഷാദനെ മുനി ശപിച്ചത് കഥയില്ലായ്മ തന്നെയല്ലേ? പക്ഷേ ആ നിര്‍ദയത്വം പ്രയോഗിച്ചത് അതിലും കൊടിയ ദുഃഖം അനുഭവിക്കുന്നവനു വേണ്ടിയാണ്.
മഹാന്മാര്ക്ക് മാത്രമേ ദയയില്‍ നിന്ന് നിര്‍ദയത്വവും ഉണ്ടാകൂ എന്ന് മഹാകവി വൈലോപ്പിള്ളി. പണവും പ്രതാപവും കൈക്കരുത്തും ഉള്ള പലരും ഇക്കാലത്തും സഹജീവികളോട് കരുണയില്ലാതെ പെരുമാറുന്നു.
കേരളത്തിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും എല്ലാം നഷ്ടപ്പെട്ട് കിടപ്പാടം ഇല്ലാതെ വന്നവര്‍ക്ക് ആകെയുണ്ടായിരുന്ന 50 സെന്റില്‍ 30 സെന്റും വീടുവയ്ക്കാന്‍ വിട്ടുകൊടുത്ത ഉദാരമതിയെയും അറിയാം.
പുഷ്പത്തിന്റെ അനാഥമായ കിടപ്പുകണ്ട് കവി പറയുന്നു, നിന്റെ കിടപ്പ് കണ്ട് ഞാന്‍ പരിതപിക്കുന്നു. നിന്നെയും എന്നെയും സൃഷ്ടിച്ചത് സര്‍വ്വശക്തനായവന്റെ കരങ്ങള്‍ തന്നെയാണ്. ആ സ്ഥിതിക്ക് നാം സഹോദരങ്ങളാണ.് ‘നാഥന്റെ മുറ്റത്ത് വിളഞ്ഞിടുന്ന നന്മുന്തിരി കൊത്തു മനുഷ്യവര്‍ഗ്ഗം…
വൃത്രാസുരന് എന്ന ദുഷ്ടനില്‍ നിന്ന് ജനത്തെ രക്ഷിക്കാന്‍ ദധീചി മഹര്‍ഷി തന്റെ നട്ടെല്ല് ദാനം ചെയ്തു. സാധാരണ മനുഷ്യര്‍ക്ക് ഇത് അസാധ്യം എന്നു തോന്നിയേക്കാം.
ലോകത്തിന്റെ ദുഃഖം കണ്ട് നല്ല മനുഷ്യര്‍ ദുഃഖിക്കുന്നു. ഹൃദയത്തില്‍ അപ്പോഴാണ് ദൈവം വിളങ്ങുന്നത് എന്ന് ഭാഗവതം പറയുന്നു. ഈ പൂവിന്റെ ഗതി തന്നെയാണ് അവസാനം എല്ലാ മനുഷ്യര്‍ക്കും വന്നുഭവിക്കുന്നത് എന്നും വീണപൂവില്‍ കൂടി ആശാന് വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: