എസ്.ബി. പണിക്കര്‍
കാലത്തും ഉച്ചയ്ക്കും
അന്തിക്കും രാവിലും
കാലന് തന് വെണ്മഴു
കൈയെടാതെ ആയുര്ദ്രുമൂല-
ത്തിലാഞ്ഞാഞ്ഞു വെട്ടുന്നു-
ണ്ടായത് ഹൃദ്സ്പന്ദവേദ്യമാര്ക്കും
ഭാഗവതം ഏകാദശസ്കന്ദത്തിലുള്ള ഒരു കഥയാണ് വഴിതെറ്റി ജീവിച്ച പിംഗളയുടേത്. ഈ കഥ മഹാകവി ഉള്ളൂര്‍ ഒരു ഖണ്ഡകാവ്യമാക്കി. ഉറക്കം വരാത്ത ഒരു രാത്രി അവള് ജീവിതത്തെ വിലയിരുത്തി. തന്റെ പാപപങ്കിലമായ ശയ്യയിലേക്ക് യാദൃച്ഛികമായി ശ്രീരാമചന്ദ്രനെ ചിത്രം പതിച്ചു. യാമാര്‍ധം കൊണ്ട് പിംഗള വിഷ്ണു പ്രീതി നേടി പരിശുദ്ധയായെന്ന് ചേലപ്പറമ്പ് നമ്പൂതിരി ഒരു ശ്ലോകത്തില്‍ വിശദമാക്കുന്നുണ്ട്.
കുല സ്ത്രീയുടെ ശാന്തമായ, അന്തസ്സുറ്റ ജീവിതത്തില്‍ അവള്‍ക്ക് മതിപ്പു തോന്നി. കവി പിംഗളയുടെ പക്ഷത്ത് നിന്നുകൊണ്ട് പറയുന്നു, പശ്ചാത്താപമാണല്ലോ പ്രായശ്ചിത്തം. കവികള്‍ അഥവാ സാഹിത്യകാരന്മാര് എന്നും ദുഃഖിതരുടെ പിന്നാലെയാണ്. ഇവിടെ കവി പറയുന്നു; ഇവിടെ അത്ഭുതപ്പെടാനെന്തുള്ളൂ? ആ ദേവദാസിയും ഈ ഭൂമിയുടെ പുത്രിയല്ലേ? ഒറ്റരാത്രികൊണ്ട് അവള് യോഗിനിയായി.
ഭൗതിക ജീവിതത്തിന് ക്ഷണഭംഗുരത പിംഗളയിലൂടെ വ്യക്തമാക്കുന്നു കവി. രാവിലെയെന്നോ ഉച്ചയ്ക്കെന്നോ, കണക്കാക്കാതെ, ഇടതടവില്ലാതെ കാലന്റെ വെണ്മഴു നമ്മുടെ ആയുസ്സാകുന്ന വൃക്ഷത്തിന്റെ കടയ്ക്കല്‍ നിരന്തരം ആഞ്ഞു വെട്ടി കൊണ്ടിരിക്കുന്നു. കേള്‍ക്കുന്ന ശബ്ദം ഹൃദയസ്പന്ദനമാണെന്ന് നാം പറയാറുണ്ട്. എന്നാല്‍ അങ്ങനെയല്ല. നമ്മുടെ ആയുസ്സാകുന്ന മരം വെട്ടുന്നതിന്റെ ശബ്ദമാണത്.
ജീവിതത്തിലെ തിരക്കില്‍ ആയുസ്സ് നഷ്ടപ്പെടുന്നത് നാം ശ്രദ്ധിക്കുന്നതേയില്ല. ഏഷണാത്രയങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മാനവന് ഇതെല്ലാം ശ്രദ്ധിക്കാന്‍ എവിടെയാണ് സമയം! സര്‍പ്പത്തിന്റെ പിടിയിലകപ്പെട്ട തവള ഭക്ഷണത്തിനുവേണ്ടി പരതുന്നത് പോലെയാണ് മനുഷ്യരും. അവന് കാലമാകുന്ന സര്‍പ്പത്തിന്റെ പിടിയിലാണ്. ദിവസം, രാത്രി, പ്രഭാതം, പ്രദോഷം, ശിശിരം, വസന്തം എല്ലാം വരികയും പോവുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്രകാരം കാലം കളിക്കുന്നു. അതിനിടെ ആയുസ്സ് നഷ്ടപ്പെടുന്നു. അപ്പോഴും ആശയാകുന്ന പാശത്തില്‍ നിന്ന് പിടിവിടുന്നില്ല.
മര്ത്യപ്പശു വിവേകം ധൂര്‍ത്തടിക്കുന്നു. വെളിച്ചമാം പാല് നുകരും പശു വെളിച്ചത്തില്‍ കുളിച്ചു നിന്നിട്ടും വെട്ടത്തിന് സുഖമറിയുന്നില്ല. ഉറക്കറയിലെ ഇരുട്ട് കൂര്‍ക്കത്തോടെ അകത്താക്കുന്നു എന്ന് കാവാലം നാരായണപണിക്കര്‍. ‘ഊററമായൊരുരഗത്തിന് ചുരുളിനെ യുറക്കത്താല് കാറ്റു തലയണയായേ കരുതൂ ഭോഷന്;. ഇതു മനുഷ്യന്റെ പൊതുസ്വഭാവം.
ജീവിതം ഒന്നേയുള്ളൂ. മരണം ഉറപ്പ്. ഈ സ്ഥിതിയില്‍ ബുദ്ധിയുള്ള മനുഷ്യന്, നീറ്റിലെ പോളപോലെയുള്ള ജീവിതം, കൂര്‍ത്തു വന്നാല്‍ കൂന്താലി പരന്നു വന്നാല്‍ മണ്‍വെട്ടി എന്നമട്ടില്‍ തള്ളിക്കൊണ്ടു പോവുകയല്ല വേണ്ടത്. സഹജീവികള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന വിധം ജീവിക്കണം. അപ്പോഴാണ് ജീവിതം സഫലമാകുന്നത്. മനവും മിഴിയും നാവും കരവും മനസ്സിന് മാലകലാന്‍ അനുകമ്പാപൂര്‍വം വിനിയോഗിക്കുന്ന മാനവന് ദേവന്മാര് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: