എസ്.ബി. പണിക്കര്‍
കാകദൃഷ്ടിര്‍ ബകധ്യാനം
ശ്വാനനിദ്രാ തഥൈവ ച
അല്പാഹാരം ജീര്‍ണവസ്ത്രം
ഏതത് വിദ്യാര്‍ഥി ലക്ഷണം
വിദ്യ അര്‍ഥിക്കുന്നവരാണല്ലോ വിദ്യാര്‍ഥികള്‍. പഠിതാക്കള്‍ വിദ്യാഭ്യാസ കാലത്ത് അടുക്കും ചിട്ടയും ശ്രദ്ധയുമുള്ളവരാകണം. ദിനചര്യകള്‍ ക്രമീകരിച്ചില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം ഉണ്ടാകില്ല. വര്‍ഷങ്ങള്‍ കൊണ്ടാണ് അതിന്റെ ഫലം ലഭിക്കുന്നത്. അതുകൊണ്ട് ഒരുവന്റെ ബാല്യ കൗമാര കാലഘട്ടങ്ങള്‍ നിര്‍ണായകമായിത്തീരുന്നു. ഗുരുകുലവാസപഠനത്തില്‍ ഈ നേട്ടങ്ങള്‍ ഉണ്ടായിരുന്നു.
ശ്ലോകത്തില്‍ ഗൗരവമുള്ള അഞ്ചുകാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ആദ്യത്തേത് കാക്കയുടെ ദൃഷ്ടി. അതായത് പരിസരബോധം. ഒരു കാക്കയെ എറിഞ്ഞു വീഴ്ത്തുക എന്നത് സംഭവ്യമല്ല. കല്ലെടുക്കാന്‍ നാം ശ്രമിക്കുന്നതിനകം അത് ആപത്തു മണത്തറിയും. മറ്റൊന്ന് അതിന്റെ ബുദ്ധി കൗശലമാണ്. വീട്ടില്‍ ചെറുകോഴിക്കുഞ്ഞുങ്ങള്‍ ഉണ്ടെന്നിരിക്കട്ടെ. ഒരു കാക്ക തള്ളക്കോഴിയുടെ സമീപത്തു കൂടി വെറുതേ പറന്നു പോകും. മറ്റൊരു കാക്ക നോക്കിയിരിക്കുന്നുണ്ടാവും. തള്ളക്കോഴി ആദ്യത്തെ കാക്കയെ ഓടിക്കാന്‍ പറക്കും. ഈ തക്കം നോക്കി, രണ്ടാമത്തേത് കോഴിക്കുഞ്ഞിനെ റാഞ്ചിക്കൊണ്ടുപോകും. ‘കാക്കേ, കാക്കേ കൂടെവിടെ’ എന്ന കുട്ടിക്കവിത കേള്‍ക്കാത്ത മലയാളികള്‍ കാണില്ല. കുഞ്ഞിന്റെ കൈയിലെ അപ്പം കാക്ക തട്ടിയെടുക്കുന്ന കൗശലം ഓര്‍ക്കുന്നത് രസാവഹമാണ്.
ബകധ്യാനമാണ് അടുത്തത്. ബകം കൊക്ക്. കള്ളത്തരക്കാരന് എന്നാണ് ഈ പദത്തിന് അര്‍ഥം. ഏകാഗ്രത എന്ന ഗുണം ഈ ജീവിയില്‍ നിന്ന് പഠിക്കണം. കുളത്തിന്‍കരയിലും മറ്റും ജീവനില്ലാത്ത ഒരു വസ്തു പോലെ നിലകൊള്ളും. കഴുത്തു നീട്ടി, കൊത്തിയെടുക്കാനുള്ള സൗകര്യം നോക്കി എത്ര സമയം വേണമെങ്കിലും ഏകാഗ്രതയോടെ നിശ്ചലമായി ഇരിക്കും. മത്സ്യം സമീപത്തുകൂടി വരുമ്പോള്‍ കൊത്തിയെടുക്കും.
അടുത്ത പറമ്പിന്റെ കൈയാലയിലൂടെ ചേര ഇഴഞ്ഞു പോകുന്നത് ക്ലാസില്‍ ഒരുവന് നോക്കിയിരിക്കുകയാണ്. ഈ സമയത്താണ് പമ്പാനദിയെക്കുറിച്ച് അധ്യാപിക ചോദിക്കുന്നത്. വാലല്ലാത്തതെല്ലാം അളയിലായി എന്നായിരുന്നു അവന്റെ ഉത്തരം. ഇതു പിന്നീട് ഭാഷയിലെ ഒരു ശൈലിയായി മാറി.
ശ്വാനനിദ്ര: കിടന്നുറങ്ങുകയാണെങ്കിലും നായ നേരിയ ശബ്ദം കേട്ടാല്‍ തലയുയര്‍ത്തി നോക്കും. യജമാനനെ സംരക്ഷിക്കുക എന്നതാണല്ലോ അതിന്റെ ചുമതല. വിദ്യാര്‍ഥിക്കും വേണം ഈ ഗുണം. നിശ്ചിത സമയത്ത് ആരും വിളിക്കാതെ ഉണരാന്‍ കഴിയണം.
പഠിതാവ് മിതമായി മാത്രമേ ഭക്ഷണം കഴിക്കാവൂ. അമിതമായി ഭക്ഷണം കഴിച്ചാല്‍ ക്ഷീണമാകും. അവനു കിടക്കയാണ് പിന്നെ ആവശ്യം. ഉദരത്തിന്റെ പകുതി മാത്രമാണ് ആരോഗ്യ വിദഗ്ധര്‍ ഭക്ഷണം വിധിച്ചിരിക്കുന്നത്. ഭക്ഷണം കുറയുന്നതിനേക്കാള്‍ ഗുരുതരമാണ് ഭക്ഷണം അമിതമായാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ .
കീറിപ്പറഞ്ഞ വസ്ത്രം ധരിക്കണം എന്നല്ല ജീര്‍ണവസ്ത്രം എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍ ലളിതമായ രീതിയില്‍ പകിട്ടും പ്രൗഢിയുമില്ലാത്ത സാധാരണ വസ്ത്രം ധരിക്കണം എന്നാണ് ആശയം. ഗാന്ധിജിയാണ് ഇക്കാര്യത്തില്‍ നമുക്ക് മാതൃക. ഈ നിര്‍ദേശം മനഃശാസ്ത്രപരമാണ്. ഒരേ ക്ലാസില്‍ സമ്പന്നരുടേയും ദരിദ്രരുടേയും കുട്ടികള്‍ കാണും. ആര്‍ഭാടമായി വസ്ത്രം ധരിക്കുന്നവരെ മറ്റു കുട്ടികള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കും. അത്തരം കുപ്പായം ധരിക്കാന്‍ മാര്‍ഗമില്ലാത്ത കുട്ടികളുടെ മനസ്സില്‍ ദുഃഖവും സമൂഹത്തോടു തന്നെ പകയും തോന്നും. ഇതൊഴിവാക്കാനാണ് യൂണിഫോം വസ്ത്രങ്ങള്‍ ധരിക്കാറുള്ളത്. ആഭരണം ധരിക്കുന്ന കാര്യത്തിലും ഈ നിര്‍ദേശം ബാധകമാണ്. ഇത് അധ്യാപകര്‍ക്കും ബാധകമാണ്. കുട്ടി അധ്യാപികയുടെ ആഭരണത്തില്‍ ശ്രദ്ധയൂന്നി ഇരുന്നേക്കാം. മുമ്പു പറഞ്ഞതു പോലെ ദുഃഖവും ശത്രുതയും ഉണ്ടായേക്കാം.
ഈ നീതിസാര ശ്ലോകം വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഹൃദിസ്ഥമാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: