എസ്. ബി. പണിക്കര്‍
സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിര്മോത്വം
നിര്മോഹത്വേ നിശ്ചലതത്വം
നിശ്ചലതത്ത്വേ ജീവന്മുക്തി
നമ്മുടെ ആചാര്യന്മാര് ചതുരാശ്രമങ്ങളെക്കുറിച്ച് ഉപദേശിച്ചിട്ടുണ്ട്; ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം. ഒടുവിലത്തെ ആശ്രമം ബഹളമില്ലാത്ത അന്തരീക്ഷത്തിലിരുന്ന് (ആരണ്യകം) കാമക്രോധാദികളായ അഷ്ടകഷ്ടങ്ങള്‍ വെടിഞ്ഞ് ഈശ്വരസ്മരണയില് മുഴുകി മുക്തി പ്രാ
പിക്കുക എന്നതാണ്.
ഇവിടെ ശ്രീശങ്കരന് അതിലേക്കുള്ള ചവിട്ടു പടികള്‍ അനുക്രമമായി ഉപദേശിക്കുന്നു. അവയില്‍ ഏറ്റവും പ്രധാനം ആദ്യം പറയുന്ന സത്സംഗം തന്നെ. അതാണ് ആദ്യത്തെ ചവിട്ടുപടി.
സജ്ജനങ്ങളുമായുള്ള സംസര്‍ഗം കൊണ്ട് ഭൗതിക വിഷയങ്ങളിലുള്ള ആര്‍ത്തി കുറയുന്നു. എന്താണ് നിസ്സംഗത? ഭൗതിക വിഷയങ്ങളോട് ഒട്ടിനില്‍ക്കാത്ത അവസ്ഥ. ശ്രീരാമകൃഷ്ണ പരമഹംസര്‍ പറയുന്നത് ലോകത്തില്‍ ചേറുമീനിനെ പോലെ ജീവിക്കണം എന്നാണ്. കുളത്തില്ക്കിടക്കുന്ന ചേറുമീന്‍ അപകടം മണത്തറിഞ്ഞാല്‍ ചെളിയിലേക്ക് പൂണ്ടു കിടക്കുന്നു. അപകടം മാറി എന്നു ബോധ്യമായാല്‍ ജലോപരി വരും. ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകും ചെളിയുടെ അംശം പോലും അതിന്റെ ശരീരത്തില്‍ കാണില്ലെന്ന്.
. ‘സംസര്ഗജാ ദോഷഗുണാ ഭവന്തി’. സംസര്‍ഗം കൊണ്ടാണ് ഗുണവും ദോഷവും ഉണ്ടാകുന്നത്. പുരാണങ്ങളിലും നമ്മുടെ ജീവിതത്തില്‍ തന്നെയും ഏറെ ഉദാഹരണങ്ങള്‍ പറയാനുണ്ട്. മഹാഭാരതത്തിലേക്ക് നോക്കുക. ദുര്യോധനന് ദുശ്ശാഠ്യക്കാരനാണെന്ന് മഹാഭാരതം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ചിലര്‍ക്ക് ചില കുടുംബപാരമ്പര്യമുണ്ടെന്ന് പൂര്‍വികര്‍ പറയാറുണ്ട്.
ശകുനി കൗരവരുടെ അമ്മാവനാണ്. പാണ്ഡവരെ നശിപ്പിക്കാനുള്ള സര്‍വ കുതന്ത്രങ്ങളും ദുര്യോധനന് പറഞ്ഞു കൊടുക്കുന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി. കള്ളച്ചൂതു കളിച്ച് പാണ്ഡവര്‍ക്ക് അര്‍ഹതപ്പെട്ട രാജ്യം തട്ടിയെടുത്ത് മരുമകനെ ഏല്‍പ്പിച്ചു. തേളിന്റെ വിഷം അതിന്റെ വാലിലാണ്. കടന്നലിനു വിഷം ശിരസ്സിലാണ്. സര്‍പ്പത്തിനു വിഷം അതിന്റെ ദന്തത്തിലാണ്. എന്നാല്‍ ദുഷ്ടന്റെ ശരീരം മുഴുവന്‍ വിഷമാണ് എന്ന് നീതിസാരം പറയുന്നത് എത്ര ശരി.
ഗാന്ധാര രാജാവായ സുബലന്റെ ഏക മകളാണ് ഗാന്ധാരി. ധൃതരാഷ്ട്രര്‍ അന്ധനാണെന്ന് ഭീഷ്മര്‍ സുബലനോട് പറഞ്ഞിരുന്നുവത്രേ. എന്നാല്‍ അദ്ദേഹം ഇക്കാര്യം മകളില്‍ നിന്ന് മറച്ചു വച്ചു. എന്തുകൊണ്ട് ഏക മകളെ അന്ധനു വിവാഹം കഴിച്ചു കൊടുത്തു? അന്നു കൗരവര്‍ പ്രബലരായിരുന്നു. പ്രബലമായ ഒരു രാജ്യത്തിന്റെ ബന്ധുത്വം ആഗ്രഹിച്ചാണ് ഇപ്രകാരം ചെയ്തതെന്ന് മഹാഭാരതം പറയുന്നു. വരന് അന്ധനാണെന്ന് അവള് അറിയുന്നത് ഹസ്തിനാപുരത്തില്‍ ചെന്നശേഷം തോഴി പറഞ്ഞാണ്. ഗാന്ധാരി ബോധം കെട്ടു വീണു. ബോധം വീണപ്പോള്‍ കണ്ണുമൂടിക്കെട്ടി മണവാളന്റെ അടുത്തേക്ക് പോയി.
വെളിച്ചത്തിന്റെ മഹത്വമറിയണമെങ്കില്‍ ഇരുട്ടെന്താണെന്ന് അറിയണം. നിന്നെ അറിയാന്‍ നിന്റെ സുഹൃത്തിനെ നോക്കുക എന്നതൊരു വേദവാക്യം. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം. രത്നാകരന് കൊള്ളക്കാരുടെ വലയില്‍ പെട്ട് പിടിച്ചുപറിക്കാരനായി മാറി. എങ്കിലും മഹര്‍ഷിമാരുടെ ഉപദേശം കൊണ്ടു രക്ഷപ്പെട്ടു. പില്ക്കാലത്ത് രാമായണം രചിച്ച വാല്മീകിയായി മാറി. സജ്ജന സമ്പര്‍ക്കം ഒരു മഹാഭാഗ്യമാണ്. മോഹം വെടിഞ്ഞാല്‍ നിസ്സംഗത്വമാകും. പിന്നെ മുക്തി അഥവാ മോക്ഷത്തിലേക്ക്. മോഹം ക്ഷയതി ഇതി മോക്ഷം.
ധ്യാനം, ജപം, അര്‍ച്ചന, സത്സംഗം, ദാനം, മുതലായവ പുരോഗതിക്കുള്ള മാര്‍ഗങ്ങളാണ്. നാം ആര്‍ജിച്ചിട്ടുള്ള ദുര്‍വാസനകളുടെ ക്ഷയമാണ് സത്സംഗം മൂലം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: