മുകുന്ദന് മുസലിയാത്ത്
പന്ത്രണ്ടു ആദിത്യന്മാരില് ഒരാളാണ് വിവസ്വാന്. വിവസ്വാനു സംജ്ഞാദേവിയില്‍ ശ്രാദ്ധദേവനെന്ന ഒരു പുത്രന് ജനിച്ചു. അവനാണ് വൈവസ്വത മനു. ശ്രദ്ധാദേവി മനു പത്നിയുമായി. അവര്‍ സന്താനലാഭം കാംക്ഷിച്ച് ഒരു യാഗം നടത്തി. മൈത്രാവരുണന്മാരെ പ്രീതിപ്പെടുത്താനായിരുന്നു യാഗം. വസിഷ്ഠമുനിയാണ് യാഗത്തിനുള്ള നേതൃത്വം കൊടുത്തത്. യാഗത്തില്‍ യജമാനനും യജമാനപത്നിക്കും വിരുദ്ധമായ സങ്കല്‍പ്പങ്ങളാണ് ഉണ്ടായത്. മനുഷ്യന്റെ സങ്കല്‍പ്പം ഒരു പുത്രനുണ്ടാകണമെന്നായിരുന്നു. എന്നാല്‍ ശ്രദ്ധാദേവി സങ്കല്‍പ്പിച്ചതു ഒരു പുത്രിയുണ്ടാകണമെന്നായിരുന്നു. കുഞ്ഞു ജനിച്ചപ്പോള്‍ പെണ്‍കുഞ്ഞ്. കുട്ടിക്ക് ഇള എന്നു പേരിട്ടു. മനു സംതൃപ്തനായില്ല. വസിഷ്ഠനെ സമീപിച്ച് തന്റെ ആഗ്രഹം അറിയിച്ചു. വസിഷ്ഠന് യോഗബലംകൊണ്ട് ഇളയെ ആണ്കുഞ്ഞാക്കി. ആ കുട്ടിക്ക് സദ്യുമ്നന് എന്നുപേരിട്ടു.
സദ്യുമ്നന് വളര്‍ന്നു വലുതായി. ഒരു ദിവസം കൂട്ടുകാരുമൊത്ത് കുതിര സവാരിക്കായി ഹിമാലയസാനുക്കളില്‍ എത്തി. ശ്രീപരമേശ്വരന് പത്നീസമേതനായിരിക്കുന്ന കാട്ടിലാണ് പ്രദ്യുമ്നന് എത്തിച്ചേര്‍ന്നത്. ആ വനത്തില്‍ പ്രവേശിക്കുന്നവന് സ്ത്രീയാകട്ടെ എന്ന ശൈവശാപം നിലവിലുണ്ടായിരുന്നു. സദ്യുദ്മനന് വീണ്ടും ഇളയായി മാറി. ഇള അതീവ മനോഹരിയായിരുന്നു. ചന്ദ്രന് താരയില്‍ പിറന്ന ബുധന്‍ ഇളയെ കണ്ടു മോഹിച്ചു. അവര്‍ ദമ്പതികളായി അതിലൊരു പുത്രന് ജനിച്ചു. അവനാണ് പ്രസിദ്ധനായിത്തീര്‍ന്ന പുരുരവസ്സെന്ന രാജാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: