മുകുന്ദന് മുസലിയാത്ത്
ഈശ്വരേച്ഛ പ്രകാരം ബ്രഹ്മാവ് സൃഷ്ടിയാരംഭിച്ചു. ആദ്യ സൃഷ്ടി സനകാദികളെയായിരുന്നു. അവര്‍ ബ്രഹ്മാവിനു തുല്യരായിരുന്നു. അവര്‍ക്ക് ഈശ്വര ചിന്തയില്‍ കവിഞ്ഞ് മറ്റു ചിന്തകളൊന്നും ഇല്ലായിരുന്നു. തുടര്‍ന്ന് സപ്തര്ഷികളെ സൃഷ്ടിച്ചു. മരീചി, അത്രി, അംഗിരസ്, പുലസ്ത്യന്, പുലഹന്, ക്രതു, വസിഷ്ഠന് എന്നിവരാണവര്‍. ഇവരും മാനസപുത്രന്മാര് തന്നെ. എത്ര മാനസസൃഷ്ടി നടത്തിയിട്ടും സൃഷ്ടി പുരോഗമിക്കാത്തതില്‍ ബ്രഹ്മാവ് വ്യാകുലനായി. ചിന്താധീനനായ ബ്രഹ്മാവിന്റെ ശരീരം സ്വയം രണ്ടായിത്തീര്‍ന്നു. ഒരു ഭാഗം മനു എന്ന പുരുഷനും മറുഭാഗം ശതരൂപ എന്ന സ്ത്രീയുമായി. തദനന്തരം സൃഷ്ടിവേഗം കൂടി. അപ്പോഴൊരു പ്രശ്നമുദിച്ചു. സൃഷ്ടിക്കപ്പെട്ടവരെല്ലാം എവിടെ താമസിക്കും? ഭൂമി മുഴുവന്‍ വെള്ളത്തിന്നടിയിലാണ്. ഹിരണ്യാക്ഷന് എന്ന അസുരന് ഭൂമിയെ ജലത്തിന്നടിയില്‍ ഒളിപ്പിച്ചതാണത്രെ! രസാതലം എന്ന അധോലോകത്താണ് ഭൂമിയെ ഒളിപ്പിച്ചത്.
മനുവും മക്കളും ബ്രഹ്മദേവനോട് പ്രശ്നം അവതരിപ്പിച്ചു. തത്സമയം ബ്രഹ്മാവിന്റെ മൂക്കില്‍നിന്നും ചെറുവിരല്‍ പ്രായത്തിലൊരു കോലരൂപം (പന്നിരൂപം) പ്രത്യക്ഷമായി. അതു നിമിഷനേരംകൊണ്ട് ആകാശം വരെ വളര്‍ന്നു. ഈ വരാഹം പ്രളയജലത്തിലേക്ക് എടുത്തുചാടി. രസാതലത്തില്‍നിന്ന് ഭൂമിയെ തേറ്റയില് പൊക്കി ജലോപരിതലത്തില്‍ കൊണ്ടുവന്നു സ്ഥിരമാക്കി നിര്‍ത്തി.
സമുദ്രത്തിലെ ബഹളം കേട്ട് ഹിരണ്യാക്ഷന് പാഞ്ഞടുത്തു. താന്‍ സ്വന്തമാക്കിയ ഭൂമിയെ ആര് സ്വതന്ത്രയാക്കി? ജലത്തില്‍ നാലുപാടും അവര്‍ ഓടി നടന്നു. വെള്ളം അവന്റെ കണംകാല്‍ വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്രയ്ക്കുണ്ട് ഹിരണ്യാക്ഷന്റെ ശരീരവലിപ്പം. എവിടേയും ആരേയും കാണാതെ പകച്ചു നിന്ന ഹിരണ്യാക്ഷന്നു മുമ്പില്‍ നാരദര് പ്രത്യക്ഷപ്പെട്ടു. ഭൂമിയുമായി പോകുന്ന വരാഹമൂര്‍ത്തിയെ കാട്ടിക്കൊടുത്തു.
ഹിരണ്യാക്ഷന് കോപാകുലനായി. സുരാധമ! കാട്ടുമൃഗമേ! എന്നിങ്ങനെ ശകാരവാക്കുകളാല്‍ വരാഹമൂര്‍ത്തിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ഭഗവാനും ഹിരണ്യാക്ഷനും പര്‍വതരൂപികളാണ്. കാഴ്ചയില്‍ തുല്യബലവാന്മാര്‍ തന്നെ. ഹിരണ്യാക്ഷന് ഗദകൊണ്ട് ഭഗവാനെ അടിച്ചു. വരാഹം ഒഴിഞ്ഞുമാറി അടി തടുത്തു. ഭഗവാന് തിരിച്ചും ഒന്നു പ്രഹരിച്ചു. ഹിരണ്യാക്ഷന് അതിനെ ഗദകൊണ്ടു തടുത്തു. ദ്വന്ദ്വയുദ്ധം പിരിമുറുകി.
ബ്രഹ്മാവും ദേവഗണവും യുദ്ധം കാണാന്‍ ആകാശത്തു അണിചേര്‍ന്നു. രണ്ടു സമുദ്രങ്ങള്‍ ഏറ്റുമുട്ടുന്നതുപോലെയായി യുദ്ധം. ഭൂമിയിലാകെ പ്രകമ്പനംകൊണ്ടു നിറഞ്ഞു. ഗദാ പ്രഹരത്താല്‍ രണ്ടുപേരുടെ ശരീരത്തില്‍നിന്നും ചുടുരക്തം പ്രവഹിച്ചു. ചോരമണം കേട്ട് ഇരുകൂട്ടര്‍ക്കും യുദ്ധക്കലി മൂത്തു. ഹിരണ്യാക്ഷന് വരബലത്തില്‍ മുമ്പന്‍തന്നെ. കൂടാതെ യുദ്ധം നീണ്ടു. സന്ധ്യ മയങ്ങിയാല്‍ അസുരന്മാര്‍ക്കു വീര്യം കൂടും. ബ്രഹ്മാവ് അത് ഓര്‍മിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ അഭിജിത് എന്ന ശുഭമുഹൂര്‍ത്തമാണ്. ഇനി കാലതാമസം വരുത്തുന്നത് ആപത്താണ്.
കാലസ്വരൂപനായ ഭഗവാനോടാണ് ബ്രഹ്മാവ് കാലത്തെക്കുറിച്ച് പറയുന്നത്. ബ്രഹ്മാവാക്യം കേട്ട് ഭഗവാനൊന്നു ചിരിച്ചു. ഭഗവാന് ഹിരണ്യാക്ഷന്റെ ചെവിക്കുറ്റി നോക്കി ഒരു ഗദാപ്രഹരം കൊടുത്തു. അസുരന് അതു സ്വന്തം ഗദകൊണ്ടു തട്ടി മാറ്റി. ഭഗവാന്റെ ഗദ ദൂരെത്തെറിച്ചു. ദേവന്മാര് ചകിതരായി.
ഹിരണ്യാക്ഷനാകട്ടെ നിരായുധനായ ഭഗവാനെ വീണ്ടും പ്രഹരിക്കാന്‍ തയ്യാറായില്ല. ഭഗവാനെ വാക്ശരം കൊണ്ടു മാത്രമേ എതിരിട്ടുള്ളൂ. അസുരനാണെങ്കിലും യുദ്ധധര്‍മം പാലിക്കുന്നവന് എന്നു ഭഗവാനവനെ അനുമോദിക്കുകയും ചെയ്തു.
ഭഗവാന് സ്മരിച്ച മാത്രയില്‍ സുദര്‍ശന ചക്രം കൈകളില്‍ തിളങ്ങി. സൂര്യനുദിച്ചതുപോലെ സുദര്‍ശനം തിളങ്ങി. അതിന്റെ പ്രഭയില്‍ അസുരന്റെ കണ്ണുകള്‍ മങ്ങിപ്പോയി. സുദര്‍ശനം നിമിഷംകൊണ്ടു അസുരന്റെ കഥ കഴിക്കുമെങ്കിലും ഹിരണ്യാക്ഷന്റെ യുദ്ധക്കൊതി തീരുന്നതുവരെ ‘യുദ്ധലീല’തുടരാന്‍ ഭഗവാന് നിശ്ചയിച്ചു.
സുദര്‍ശനമേന്തി അനങ്ങാതെ നില്ക്കുന്ന ഭഗവാനെക്കണ്ട് ഹിരണ്യാക്ഷന് ഗദാപ്രഹരംകൊണ്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ഭഗവാന് ഗദയെ ഇടതുകാല്‍കൊണ്ട് തട്ടിത്തെറിപ്പിച്ചു. നിരായുധനായ ദൈത്യന് ആയുധമെടുക്കാന്‍ അവസരം ഭഗവാനും നല്കി. ദൈത്യന് വീണ്ടും ഭാരിച്ച ഗദയുമായി യുദ്ധത്തിനൊരുങ്ങി. അതു ഭഗവാന് ഇടതുകൈകൊണ്ട് പിടിച്ചുവാങ്ങി. വീണ്ടും ഗദ ദൈത്യനു തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ അഹങ്കാരത്തിനു ക്ഷതമേറ്റ ഹിരണ്യാക്ഷന് ഗദ തിരിച്ചു വാങ്ങാതെ നിന്നു. ഒരു ശൂലമെടുത്ത് വരാഹമൂര്‍ത്തിയെ ആക്രമിച്ചു. തത്സമയം ഭഗവാന് സുദര്‍ശനംകൊണ്ട് ശൂലത്തെ മുറിച്ചു തള്ളി. ശൂലം നിഷ്ഫലമെന്നു കണ്ടു ഹിരണ്യാക്ഷന് മുഷ്ടി യുദ്ധത്തിനു മുതിര്‍ന്നു. വരാഹമൂര്‍ത്തിക്ക് അസുരന്റെ പ്രഹരങ്ങള്‍ പുഷ്പാര്‍ച്ചനപോലെ മാത്രമേ അനുഭവപ്പെട്ടുള്ളൂ.
അസുരന് മായായുദ്ധത്തിനൊരുങ്ങി. മായാ പ്രയോഗം! കാറ്റും പൊടിയും ശിലകളും വൃക്ഷങ്ങളും പര്‍വതശിഖരങ്ങളുംകൊണ്ട് അന്തരീക്ഷം മൂടി. ബഹുരൂപികളായ യക്ഷ-രക്ഷസ്സുകള്‍ ചുറ്റും വന്നു താണ്ഡവമാടി. എന്നാല്‍ ഭഗവാന്റെ സുദര്‍ശനത്തിനു മുമ്പില്‍ എല്ലാ മായാപ്രയോഗങ്ങളും സൂര്യവെളിച്ചത്തിലെ മിന്നാമിനുങ്ങുപോലെ നിഷ്പ്രഭമായി.
ഹിരണ്യമാതാവായ ദിതിയുടെ മനസ്സില്‍ കശ്യപന്റെ വാക്കുകള്‍ മുഴങ്ങി. ‘നിന്റെ പുത്രനെ ഹനിക്കും!’ അവളുടെ സ്തനങ്ങളില്‍നിന്ന് ചുടുചോരയൊഴുകി.
ഹിരണ്യാക്ഷന് മായായുദ്ധവും നിര്‍ത്തി. നേരിട്ടു ഭഗവാന്റെ നെഞ്ചില്‍ തന്റെ നെഞ്ചു ചേര്‍ത്തമര്‍ത്തി. അസുരന്റെ പിടിയില്‍നിന്നു പുറത്തുകടന്ന ഭഗവാന് അസുരന്റെ ചെവിക്കുറ്റിയില്‍ കൈകൊണ്ടടിച്ചു. അതു അസുരനെ നിലംപരിശാക്കി. ഭഗവാന്റെ പാദസ്പര്‍ശമേറ്റു മരിക്കാന്‍ ഭാഗ്യം ലഭിച്ച ഹിരണ്യാക്ഷനോട് ദേവകള്‍ക്ക് അസൂയ തോന്നിയത്രേ. കാരണം വരാഹത്തിന്റെ കൈകള്‍ കാലിനു തുല്യമാണല്ലോ. ഭഗവാന്റെ പാദസ്പര്‍ശം വൈകുണ്ഠവാസത്തിനുള്ള കച്ചീട്ടാണല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: