എസ്.ബി. പണിക്കര്‍
ധത്തേ ഭരം കുസുമ
പത്ര ഫലാവനീനാം
കര്മവ്യഥാം വഹതി
ശീതഭവാം രുജം ച
യോ ദേഹമര്പ്പയതിയാന്യ
സുഖസ്യ ഹേതോഃ
തസ്മൈ വദാന്യ ഗുരവേ
തരവേ നമസ്തേ
പരസുഖത്തിനായി സ്വന്തം ദേഹം അര്‍പ്പിച്ചു കൊണ്ട് ദാനികള്ക്ക് ഗുരുവായി വര്‍ത്തിക്കുന്ന വൃക്ഷമേ! നിനക്ക് നമസ്ക്കാരം. കുസുമങ്ങളുടെയും ഫലങ്ങളുടെയും ഭാരം വഹിച്ചു കൊണ്ടാണു നീ നിലകൊള്ളുന്നത്. കൂടാതെ വേനല്‍ച്ചൂടുകൊണ്ടും ശൈത്യം കൊണ്ടുമുണ്ടാകുന്ന ദുഃഖങ്ങളും സഹിക്കുന്നു. ഇതെല്ലാം മറ്റുള്ളവരുടെ സുഖത്തിനായിട്ടാണ്. ജഗന്നാഥ പണ്ഡിതരാണ് ഈ ശ്ലോക കര്‍ത്താവ്.
പൂക്കളും കായ്കളും ഇലകളുമെല്ലാം ഭൂമിയിലെ നിരവധി ജീവജാലങ്ങളാണ് അനുഭവിക്കുന്നത്. വൃക്ഷം സ്വയം അനുഭവിക്കുന്നില്ല. ബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യര്‍ ഇതു കണ്ട് പഠിക്കേണ്ടതാണ്. അവന് സാധനാപാഠമാണ് വൃക്ഷം അനുഷ്ഠിക്കുന്ന ത്യാഗങ്ങള്‍. ഈ പ്രപഞ്ചം തന്നെ, പരോപകാരത്തിനാവണം, അന്യനു പ്രയോജനപ്പെടണം എന്ന സ്വഭാവത്തോടു കൂടിയതാണെന്ന് മഹാകവി ഉള്ളൂര്‍ പാടുന്നു. ‘പരോപകാരാര്‍ഥമിദം ശരീരം’ എന്നും ‘പരോപകാരമേ പുണ്യം പാപമേ പരപീഡനം’ എന്നും മറ്റും നാം പാടാറുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഈ ആശയങ്ങള്‍ പകര്ത്തുന്നവര് എത്രയുണ്ട്?
പത്തു കിണറിനു സമമാണ് ഒരു കുളമെന്നും പത്തു കുളത്തിനു സമമാണ് ഒരു ജലാശയമെന്നും പത്തു ജലാശയത്തിനു സമമാണ് ഒരു പുത്രനെന്നും പത്തു പുത്രന്മാര്ക്കു സമമാണ് ഒരു വൃക്ഷമെന്നും നമ്മുടെ പൂര്‍വസൂരികള്‍ പഠിപ്പിച്ചു; വൃക്ഷായുര്‍വേദം എഴുതി. വഴിയരികില്‍ ക്കരു വൃക്ഷം നട്ടു സംരക്ഷിക്കുന്നത് അശോക ചക്രവര്‍ത്തിയുടെ ഭരണ പരിഷ്ക്കാരങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. തിരുവിതാംകൂറിലേയും കൊച്ചിയിലേയും ചില മഹാരാജാക്കന്മാരും ഈ പുണ്യ പ്രവൃത്തി ചെയ്തിരുന്നു. ഇന്നും വനം വകുപ്പ് അവിടവിടെ വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തുന്നുണ്ട്. എത്രയെണ്ണം ഫലപ്രാപ്തിയിലെത്തുന്നുണ്ട് എന്ന് വിലയിരുത്തേണ്ടതാണ്. മഴക്കാലം അവസാനിക്കുന്ന ഘട്ടത്തിലാണ് മിക്കവാറും തൈകള്‍ നടുന്നത്. വേനലില്‍ അവ കരിഞ്ഞു പോകുന്നു. അല്പം വളര്‍ന്നാല്‍ സമീപവാസികള്‍ നശിപ്പിക്കുന്നു.
നമ്മുടെ നാട്ടില്‍ കാവുകള്‍ ഇല്ലാതായി. സാമൂഹ്യ ദ്രോഹികള്‍ വനം ചുട്ടു നശിപ്പിക്കാറുണ്ട്. വൃക്ഷങ്ങള്‍ മാത്രമല്ല, ചെറുതും വലുതുമായ ജീവികളും പറവകളും ഔഷധസസ്യങ്ങളും തീയില്‍ വെന്തു നശിക്കുന്നു. ‘വൃക്ഷരാജായതേ നമഃ’ എന്നു പ്രാര്‍ഥിച്ചവരും അന്തിത്തിരി കത്തിച്ച് മരമുത്തപ്പനെ ആരാധിച്ചവരും അപരിഷ്കൃതരല്ലെന്നു നാം ഓര്‍ക്കണം.
ഒരു മഹാവൃക്ഷം വെട്ടുമ്പോള്‍ ചില പരിഹാര കര്‍മങ്ങള്‍ അനുഷ്ഠിച്ചിരുന്ന സംസ്ക്കാരം നമുക്കുണ്ട്. ആ വൃക്ഷത്തോട് സമ്മതം ചോദിക്കും. അതില്‍ വസിക്കുന്ന ജീവികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: