എസ്.ബി. പണിക്കര്‍
ആസ്ഥാം താവദിയം
പ്രസൂതി സമയേ
ദുര്‍വാര ശൂലവ്യഥാ
നൈരുച്യം തനുശോഷണം
മലമയീശയ്യാം ച സംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാര
ഭരണ ക്ലേശസ്യയസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോളപിതനയ
സ്തസൈ്യ ജനനൈ്യ നമഃ
തന്നെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അമ്മ സഹിച്ച ദുരിതങ്ങളും തുടര്‍ന്നു ശൈശവം പൂര്‍ത്തിയാക്കി വിടാന്‍ സഹിച്ച ത്യാഗങ്ങളും ശ്രീശങ്കരാചാര്യര്‍ വിവരിക്കുകയാണ് ഈ ശ്ലോകത്തില്‍. പ്രസവസമയത്ത് സഹിക്കാന്‍ വയ്യാത്ത പേറ്റു നോവ് അനുഭവിച്ചു. ഗര്‍ഭം ധരിച്ചിരുന്ന കാലത്താവട്ടെ ഭക്ഷണത്തിനു രുചിയില്ലായിരുന്നു. ശരീരം ശോഷിച്ചു. അമ്മയുടെ രക്തത്തില്‍ നിന്നാണല്ലോ ഗര്‍ഭസ്ഥ ശിശു പോഷണം നേടുന്നത്. തന്മൂലം അമ്മയ്ക്ക് വേണ്ടത്ര പോഷണം ലഭിക്കാതെ വരും.
ഏതാണ്ട് ഒരു വര്‍ഷത്തോളം മൂത്ര പുരീഷാദികള് നിറഞ്ഞ ശയ്യയില്‍ അമ്മ കിടക്കുന്നു. നനഞ്ഞ കിടക്കയില്‍ കിടക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? പക്ഷേ തന്റെ സന്താനത്തോടുള്ള സ്നേഹവാത്സല്യാദികളാല് അക്കാര്യത്തെക്കുറിച്ച് മാതാവ് ചിന്തിക്കുന്നതു പോലുമില്ല. സന്താനം എത്ര ഉന്നതി പ്രാപിച്ചാലും പകരമായി എന്തെങ്കിലും അമ്മയ്ക്ക് കൊടുക്കാനാവുമോ? ഇല്ല. ഇപ്രകാരം പുത്രനു വേണ്ടി നാനാവിധ ദുഃഖദുരിതങ്ങള്‍ അനുഭവിച്ച അല്ലയോ അമ്മേ! അവിടുത്തേക്ക് നമസ്കാരം.
ഓര്‍ക്കുക, ഏറ്റവും നീണ്ട ശൈശവമുള്ള ജീവിയാണ് മനുഷ്യന്. ജനിച്ച് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ പശുക്കിടാവ് എഴുന്നേറ്റ് തള്ളയുടെ മുലപ്പാല്‍ കുടിക്കും. വാനര ശിശു തള്ളയുടെ ശരീരത്തില്‍ അള്ളിപ്പിടിച്ചിരിക്കും. മനുഷ്യനോ?
‘ചൂടാന്‍ മലരും കനമായ് തോന്നിന ദോഹദ കാലത്തും ചുമന്നിരിപ്പൂ ദുര്‍ഭര ഗര്‍ഭം സുഖേന ജനനയിത്രി’ എന്നു മഹാകവി പാടുന്നുണ്ടെങ്കിലും അമ്മയ്ക്ക് അത് ഭാരമല്ല. ശങ്കരാചാര്യര്‍ നാടു ചുറ്റി നടന്ന് ആസാമിലായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ മാതാവ് കിടപ്പിലായത്. ഇക്കാര്യം ഒരു ഉള്‍വിളിയിലൂടെ അറിഞ്ഞ ആചാര്യന് ഓടിയെത്തി. ശവസംസ്ക്കാരത്തിനു പോലും സ്വജനങ്ങള് സഹകരിച്ചില്ലത്രേ. എല്ലാം സ്വയം ചെയ്ത ശേഷം അദ്ദേഹം നാടുവിട്ടു പോയി.
ലോകമഹായുദ്ധം ഉണ്ടാവുകയും 45 ലക്ഷത്തോളം ജൂതന്മാരെ കൊന്നൊടുക്കുകയും ലോകത്തെ കിടുകിടാ വിറപ്പിക്കുകയും ചെയ്തു ഹിറ്റ്ലര്‍. എന്നാല്‍ അദ്ദേഹം അമ്മയെ ഏറെ സ്നേഹിച്ചു. മരിച്ചു കിടന്ന ബങ്കറില്‍ നിന്നും കണ്ടെടുത്ത വസ്തുക്കളില്‍ സ്വന്തം അമ്മയുടെ ചിത്രവും പെടുന്നു.
ഭാരതീയര്‍ക്ക് അമ്മമാര്‍ അഞ്ചുണ്ട്. ഗുരുപത്നി, ജ്യേഷ്ഠ പത്നി, രാജപത്നി, പത്നീമാതാവ്, സ്വമാതാവ്.
മാതാപിതാക്കളെ കൊന്നു കളയുകയോ, ദേവാലയത്തില്‍ നട തള്ളുകയോ, വൃദ്ധസദനത്തില്‍ തള്ളുകയോ, ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശങ്കരാചാര്യരുടെ പ്രസ്തുത ശ്ലോകം ഇളം തലമുറയെ പഠിപ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: