എസ്.ബി. പണിക്കര്‍
ജീര്‍ണേ ഹിതം മിതം ചാഭ്യാ-
ന്നാവേഗാത് നീരചേത് ബലാത്
ന വേഗിതോന്യകാരീസാ
ന്നാജിത്വോ സാധ്യമാമയം
കഴിച്ച ഭക്ഷണം ദഹിച്ചതിനു ശേഷം മാത്രം വീണ്ടും മിതമായി ഭക്ഷണം കഴിക്കണം. മലമൂത്രാദി വേഗങ്ങളെ തടഞ്ഞു നിര്‍ത്തരുത്. അശാസ്ത്രീയമായി പുറത്തു കളയുകയുമരുത്.
വേഗങ്ങള്‍ പതിനാലത്രേ. മാറ്റാവുന്ന രോഗങ്ങളെ അതാത് അവസരങ്ങളില്‍ ചികിത്സിച്ചു മാറ്റണം. കടവും രോഗവും വച്ചു പൊറുപ്പിക്കരുത്. രണ്ടും അവസാനം നമ്മെ കീഴ്പ്പെടുത്തും.
അഷ്ടാംഗഹൃദയത്തില്‍ പറയുന്ന ഈ നിര്‍ദേശങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും പ്രസക്തമായി തന്നെ നിലനില്ക്കുന്നു. ഈ ആശയങ്ങള്‍ ഓരോന്നും ഓരോ പ്രബന്ധമാക്കാവുന്നതാണ്.
കഴിച്ച ഭക്ഷണം ശരീരം ദഹിപ്പിച്ച് അതിന്റെ സാരം രക്തത്തിലേക്ക് നല്‍കണം. അനാവശ്യ വസ്തുക്കളെ പുറം തള്ളണം. മനുഷ്യന് ഓരോ തരം ജോലി ചെയ്യുന്നതു പോലെ ദഹനേന്ദ്രിയങ്ങളുടെ കൂട്ടായ ജോലിയാണിത്. ഒരു ജോലി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മറ്റൊരു ജോലിയെടുത്താല്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
പ്രകൃതിയില്‍ നിന്ന് കണ്ടു പഠിക്കാനാണല്ലോ ആചാര്യന്മാര് ഉപദേശിക്കുന്നത്. ഒരു നേരം ഭക്ഷിക്കുന്നവന് യോഗിയും (ഏക ഭുക്തം മഹായോഗി) രണ്ടു നേരം ഭക്ഷിക്കുന്നവന് ഭോഗിയും മൂന്നു നേരക്കാരന്‍ രോഗിയും അതിനുപരിയായി നാലു നേരക്കാരന്‍ ദ്രോഹിയുമാണെന്ന് മറ്റൊരു ഗുരുനാഥന് പറയുന്നു. മറ്റുള്ളവരുടെ പങ്കു കൂടി തിന്നുന്നവന് സാമൂഹ്യ ദ്രോഹി തന്നെ.
ഭക്ഷണസാരം സ്വീകരിക്കുകയും അനാവശ്യ വസ്തു (മാലിന്യം) പുറത്തുപോവുകയും ചെയ്തതിനു ശേഷമാണ് ഭക്ഷിക്കേണ്ടത്. വിശ്രമം ദഹനേന്ദ്രിയങ്ങള്‍ക്കും വേണം. വിശ്രമാവസരങ്ങളിലാണ് ശരീരം അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഉപവാസത്തിന്റെ പ്രയോജനവും ഇതു തന്നെ. ‘ലംഘനം പരമൗഷധം’ എന്നൊരു ചൊല്ലുണ്ട്. ലംഘനം എന്നാല്‍ ഉപവാസം. അത് ഔഷധം തന്നെയാണ്.
വന്ന രോഗം മാറാനും ശരീരത്തിന് വിശ്രമം കൊടുക്കണം. ഒരു പനി വന്നാല്‍ അതു ശമിക്കുന്നതിന് വിശ്രമം വേണം. പനി കുഴപ്പക്കാരനല്ലായെന്ന് ഇപ്പോള്‍ എല്ലാ ശാസ്ത്രവും പറയുന്നു.
മലം, മൂത്രം, ഛര്‍ദി എന്നിങ്ങനെയുള്ള വേഗങ്ങള്‍ പതടഞ്ഞു നിര്‍ത്തരുത്. അവ വേഗം പുറത്തു കളയണം.
മറ്റൊരു ജീവിയും ചെയ്യാത്തതു മനുഷ്യജീവി ചെയ്യാറുണ്ട്. അതായത് വിശപ്പില്ലെങ്കിലും ആചാരമര്യാദകളുടെ ഭാഗമായി മറ്റുള്ളവര്‍ക്ക് വേണ്ടി തിന്നുകയും കുടിക്കുകയും ചെയ്യുന്നു. ഗുരുതരമായ രോഗാവസ്ഥയില്‍ പോലും രോഗികളെ നിര്‍ബന്ധിച്ചു തീറ്റുന്നു. ദഹനമില്ലായ്മ മൂലം രോഗി കഷ്ടപ്പെടുമ്പോഴായിരിക്കും ഈ ഒരു കൊടും ക്രൂരത.
ഗാന്ധിജി രണ്ടു തവണ 21 ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാം തവണ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉറപ്പിച്ചു. ഇത്തവണ ഗാന്ധിജി പോയതു തന്നെ. അവര്‍ ദഹിപ്പിക്കാനുള്ള ചന്ദന മുട്ടികള്‍ കരുതി വച്ചു. ഗാന്ധിജിക്ക് ജീവന് നഷ്ടമായില്ല. എന്നാല്‍ അധികം വൈകും മുമ്പ് കസ്തൂര് ബാ അന്ത്യയാത്രയായി. ആ ചന്ദന മുട്ടികള്‍ കൊണ്ട് കസ്തൂര് ബാ യുടെ അന്ത്യ കര്‍മങ്ങള്‍ നടത്തി.
ആരോഗ്യകാര്യങ്ങളെക്കുറിച്ച് ഹിപ്പോക്രാറ്റിസും ലൂയി കൂനിയും എച്ച്.എം. ഷെല്‍ട്ടനും ആര്.ടി. ത്രാലും മററും പറഞ്ഞു തന്ന കാര്യങ്ങള്‍ പഠിച്ചാല്‍ നാം രക്ഷപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: