എസ്.ബി. പണിക്കര്‍
മൃത്യു സര്‍വ ഹരശ്ചാകം
ഉത്ഭവസ്യ ഭവിഷ്യതാം
കീര്‍ത്തിഃ ശ്രീര് വാക് ച നാരീണാം
സ്മൃതിര്‍ മേധാ ധൃതിഃ ക്ഷമാഃ
സര്‍വത്തെയും ഹരിക്കുന്ന മൃത്യുവും ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന എല്ലാറ്റിന്റെയും ഉല്പത്തിസ്ഥാനവും ഞാനാകുന്നു. സ്ത്രീകളില്‍ (സ്ത്രീഗുണങ്ങളില്‍) കീര്‍ത്തി, വാക്, മേധ, ധൈര്യം, ക്ഷമ ഇവ ഞാനാകുന്നു.
ചെങ്കോലും കിരീടവും പിച്ചച്ചട്ടിയും മാനും മയിലും ഉറുമ്പും എല്ലാം മരണത്തിനു മുമ്പില്‍ ഒന്നുപോലെയാണ്. ജനനത്തോടൊപ്പം മരണത്തിന്റെ വിത്തുകളും നമ്മോടൊപ്പമുണ്ട്. രാമായണത്തില്‍ പറയുന്നു; നാം ഇരിക്കുമ്പോള്‍ മരണവും കൂടെ ഇരിക്കുന്നു. നടക്കുമ്പോള്‍ കൂടെ നടക്കുന്നു. നാം യാത്ര പോകുമ്പോള്‍ കൂടെ വരികയും തിരിച്ചു പോരുമ്പോള്‍ കൂടെപ്പോരികയും ചെയ്യുന്നു. കാണപ്പെടുന്ന സത്യം ഒന്നു മാത്രമേയുള്ളൂ. മരണം.
ഓരോ ജീവിയും മറ്റുള്ള ജീവികളില്‍ നിന്ന് ഭേദമുള്ളത് ജീവിച്ചിരിക്കുമ്പോള്‍ മാത്രമാണ്. കുചേലനും കുബേരനും പണ്ഡിതനും പാമരനും ദുഷ്ടനും ശിഷ്ടനുമെല്ലാം മരിച്ചു കഴിഞ്ഞാല്‍ മണ്ണടിയുന്നു. തമ്മില്‍ ഭേദമില്ല. മരണത്തെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പാണ് ജീവിതം എന്ന ഫോക്നറുടെ അഭിപ്രായം ചിന്തനീയം തന്നെ.
എല്ലാറ്റിന്റെയും സംഹര്ത്താവു മാത്രമല്ല, ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന എല്ലാറ്റിന്റെയും സ്രഷ്ടാവ്, അതായത് ഉറവിടം കൂടിയാണ് ഭഗവാന്. സംഹാരത്തെ അതിന്റെ അനുപേക്ഷണീയമായ അനുബന്ധത്തിന്റെ (സൃഷ്ടിയെ) കൂടി കണക്കിലെടുക്കാതെ നോക്കിക്കാണുന്നത് ഭാഗികമായ വീക്ഷണമേ ആകൂ. ജീവിതത്തെ സമഗ്രമായി വീക്ഷിക്കുമ്പോള്‍ സംഹാരം എന്നത് വസ്തു സ്ഥിതികളുടെ മാറ്റിമറിക്കല്‍ അഥവാ രൂപാന്തരീകരണം മാത്രമാണ്. അല്ലാതെ കേവലമായ ശൂന്യതയാകലല്ല.
ഭാരതീയ സിദ്ധാന്തമനുസരിച്ച് പുനര്‍ജന്മമുണ്ട്. ആത്മാവിന് ജനനമോ മരണമോ ഇല്ല. ഈശ്വരന് അഥവാ പ്രാപഞ്ചിക ശക്തി കാലമാണെന്നും ആരെങ്കിലും യുദ്ധം ചെയ്താലുമില്ലെങ്കിലും അത് ഇല്ലാതാകുമെന്നും അതായത് ബാക്കിയാകാന്‍ പോകുന്നില്ല എന്നും ഭഗവദ്ഗീതയില്‍ തന്നെ അന്യത്ര പ്രസ്താവിക്കുന്നുണ്ട്.
കീര്‍ത്തി, ശ്രീ, മേധ തുടങ്ങിയ ഗുണങ്ങളെല്ലാം സംസ്കൃതത്തില്‍ സ്ത്രീലിംഗമാണ്. ഈ ഗുണങ്ങളുള്ള വ്യക്തി ആരായിരുന്നാലും അയാളില്‍ പരമാത്മ പ്രകാശം സുവ്യക്തമായി ദര്‍ശിക്കാം എന്നാണ് ധരിക്കേണ്ടത്. ഇവിടെ പറയുന്ന സ്ത്രീവാചക ഗുണങ്ങളില്‍ ഓരോന്നും താന്‍ തന്നെയാണെന്ന പ്രഖ്യാപനത്തെ സാധാരണക്കാര്‍ക്കു വേണ്ടി ഈശ്വരനെന്നോ പ്രകൃതിശക്തിയെന്നോ വ്യാഖ്യാനിക്കാവുന്നതാണ്.
നൈയായികന്മാരുടെ വീക്ഷണത്തില്‍ കാലമാണ് സര്‍വാധിഷ്ഠാനമായ പരമതത്ത്വം. കാലവും അപരിച്ഛേദ്യമാണ്. കാലമെന്നത് പ്രപഞ്ചത്തെ സംബന്ധിച്ച് ഒരു ഭാവന മാത്രം. അനന്തമായ ഈ പ്രപഞ്ചത്തില്‍ കാലമെന്ന ഒന്നുണ്ടോ മിനിട്ട്, മണിക്കൂര്‍, ദിവസം എന്നൊക്കെ നാം പറയുന്നത് നമ്മുടെ സൗകര്യത്തിന് കാലത്തെ വെട്ടിമുറിച്ച് ഉണ്ടാക്കിയതാണ്. കാലവും നാമും തമ്മില്‍ എന്താണു ബന്ധം? കവി പാടുന്നു:
കാലം കൈയില്‍ തന്നൊരു മുരളികയൂതി
കടന്നു പോന്നു നാടുകള്‍ മേടുകള്‍ താണ്ടി
കാലുകഴച്ചു തളര്‍ന്നപ്പോള്‍ ചൊല്ലീ കാലം
കാവലു ഞാനുണ്ടല്ലോ മെല്ലെയുറങ്ങുകയിനിയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: