എസ്.ബി. പണിക്കര്‍
ധര്‍മ്മ ഏവ പരംദൈവം
ധര്‍മ്മ ഏക മഹാധനം
ധര്‍മ്മ സര്‍വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം
ധര്മ്മത്തിന് ശ്രീനാരായണ ഗുരു കൊടുത്തിരിക്കുന്ന നിര്‍വചനമാണ് ഈ ശ്ലോകം. വ്യാസന്റെ മഹാഭാരതത്തില്‍ നൂറു നൂറു ഇടങ്ങളില്‍, സന്ദര്‍ഭങ്ങളില്‍ ധര്‍മ്മത്തെക്കുറിച്ച് പറയുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ ധര്‍മ്മം എന്താണെന്ന് നമുക്ക് മനസ്സിലാകും. അല്ലാതെ അതിനൊരു നിര്‍വചനം കൊടുത്തിട്ടില്ല.
ഇവിടെ ശ്രീനാരായണ ഗുരു പറയുന്നു ധര്‍മ്മം തന്നെയാണ് പരരമായ ദൈവം. ഈ ധര്‍മ്മം തന്നെയാണ് നമ്മുടെ സമ്പത്ത്. സര്‍വ ഇടങ്ങളിലും ധര്‍മം വിജയിക്കുന്നു. നമ്മുടെ ശ്രേയസ്സിന് അടിസ്ഥാനവും ധര്‍മ്മം തന്നെയാണ്.
മഹാഭാരതത്തില്‍ വ്യാസന് നല്കുന്ന ഉപദേശങ്ങളില്‍ മകുടം ചാര്‍ത്തി നില്ക്കുന്നു ‘യതോ ധര്‍മ്മ സ്തതോ ജയഃ’ എന്ന സൂക്തം. കുരുക്ഷേത്ര യുദ്ധം ഉറപ്പായപ്പോള്‍ പാണ്ഡവരും കൗരവരും യുദ്ധവിജയത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ദുര്യോധനനും അര്‍ജുനനും ഒരേ സമയത്താണ് സഹായാഭ്യര്‍ഥനയുമായി ശ്രീകൃഷ്ണനെ സമീപിക്കുന്നത്. ദുര്യോധനന് നാരായണ സൈന്യത്തെ സ്വീകരിച്ചു, പാര്ഥന് നിരായുധനായ കൃഷ്ണനെയും വരിച്ചു. ഗുരുജനങ്ങളുടെ അനുഗ്രഹം വാങ്ങിയത് മറ്റൊരു സന്ദര്‍ഭം.
ദുര്യോധനന് അമ്മയായ ഗാന്ധാരിയുടെ അടുത്തെത്തി. അവര്‍ മകന് സാരോപദേശങ്ങള്‍ നല്കി. എന്നാല്‍ യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ മര്‍ക്കടമുഷ്ടിക്കാരനായ പുത്രന് തയ്യാറല്ലെന്നു കണ്ടപ്പോള്‍ പറഞ്ഞു; ‘മൂര്‍ഖാ ഞാന്‍ പറയുന്നത് അനുസരിക്കൂ. യുദ്ധത്തിന് പോകരുത്. യതോ ധര്‍മ്മ സ്തോ ജയഃ; എവിടെയാണോ ധര്മമുള്ളത് ആഭാഗം വിജയിക്കും. അച്ഛനും മക്കളും അമ്മാവനും സുഹൃത്തുക്കളും ചേര്‍ന്ന് യുദ്ധം ഉറപ്പാക്കി വിജയാശംസയ്ക്കു വേണ്ടി മകന് എത്തിയിരിക്കുന്നു! ‘. യുദ്ധത്തെക്കുറിച്ച് അമ്മയോട് മുമ്പ് അഭിപ്രായം ചോദിച്ചതായി ഒരിടത്തും സൂചനയില്ല.
യുദ്ധഭൂമിയാക്കിയ കുരുക്ഷേത്രം ധര്‍മ്മക്ഷേത്രമാണ്. ഭഗവദ് ഗീത തുടങ്ങുന്നത് ധര്‍മ്മം എന്ന പദം കൊണ്ടാണ്. ഭഗവാന് അവതരിച്ചതു പോലും ധര്‍മം രക്ഷിക്കാന്‍ വേണ്ടി. എന്തിന് മഹാഭാരതം രചിച്ചതു പോലും ധര്‍മ്മാധര്‍മ്മ കാമമോക്ഷങ്ങള്‍ കഥയില്‍ കൂടി പറഞ്ഞു മനസ്സിലാക്കാന്‍. വ്യാസന് വിലപിക്കുന്നു: ധര്‍മ്മം പ്രസംഗിക്കുന്ന ഈ മനുഷ്യര്‍ എന്നാല്‍ ധര്‍മ്മം അനുഷ്ഠിക്കുന്നില്ല, മാത്രമല്ല, പ്രയത്നിച്ച് പാപം സമാഹരിക്കുകയും ചെയ്യുന്നു. അമൃതം പരിത്യജിച്ച് വിഷം വാങ്ങി കുടിക്കുന്ന ഈ മനുഷ്യരുടെ രീതി അത്ഭുതാവഹം തന്നെ.
സൂചി കൊണ്ടു കുത്തിയാല്‍ കിട്ടാവുന്നത്ര മണ്ണു പോലും പാണ്ഡവര്‍ക്ക് കൊടുക്കില്ല എന്നു ദുര്യോധനന് വാശി പിടിക്കുമ്പോള്‍ അധര്‍മ്മം എന്താണെന്ന് പകല്‍ പോലെ വ്യക്തമാകുന്നു. അധര്‍മ്മമാകുന്ന കാളിയന്റെ വിഷം മുറ്റിയ പത്തികള്‍ ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്നു കാണാന്‍ പറ്റുന്നു.
ദൂതുമായി ഹസ്തിനാപുരത്തെത്തിയ കൃഷ്ണന് ദുര്യോധനനോട് പറഞ്ഞു; ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഞാന്‍ ധര്‍മ്മം ലംഘിക്കുകയില്ല. അധര്‍മ്മിയുടെ ഭക്ഷണത്തിനുള്ള ക്ഷണം സ്വീകരിക്കാതെ ഭഗവാന് തന്റെ ഭക്തനായ വിദുരന്റെ ഗൃഹത്തിലേക്ക് തിരിച്ചു. ധര്‍മ്മാധര്‍മ്മങ്ങള്‍ തിരിച്ചറിയാത്ത മൂഢന് ജനനമരണങ്ങള്‍ക്കു വിധേയനായി സംസാരചക്രത്തില്‍ കറങ്ങുന്നു എന്ന് ശാന്തി പര്‍വത്തിലും പറയുന്നു.
അഹിംസയാണ് പരമമായ ധര്‍മ്മം. പരമമായ തപസ്സും അഹിംസ തന്നെ. അതിലാണ് ധര്‍മ്മത്തിന്റെ ജീവിതം (അനുശാസന പര്‍വം).
ധര്‍മ്മം സത്യം തന്നെയാകുന്നു. സത്യം പറയുന്നവനെ പറ്റി ധര്‍മ്മം പറയുന്നവന് എന്നും ധര്‍മ്മം പറയുന്നവനെ പറ്റി സത്യം പറയുന്നവന് എന്നും പറയുന്നു.
ധര്‍മ്മത്തെ ചാരി ആരംഭിച്ച യുദ്ധം അധര്‍മ്മത്തിലൂടെയാണ് സഞ്ചരിച്ചത്. യാതൊരു യുദ്ധവും ധര്‍മ്മയുദ്ധമല്ല. ഇനിയും യുദ്ധമുണ്ടായാല്‍ അതും ധര്‍മ്മ യുദ്ധമാകില്ല.
ധര്‍മ്മം എന്ന പദത്തിന് തുല്യമായ വാക്ക് ആംഗലേയ ഭാഷയില്‍ ഇല്ലെന്ന് ചിലര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ‘ഡ്യൂട്ടി’ എന്ന പദത്തില്‍, നാം കല്‍പ്പിക്കുന്ന ആശയം മുഴുവന്‍ ഉള്‍ക്കൊള്ളുന്നില്ല. ഭാരതീയരുടെ ചിന്താധാരയിലും സംസ്ക്കാരത്തിലും ദിനചര്യകളിലും നിറഞ്ഞു നില്ക്കുന്നു ധര്‍മ്മം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: