എസ്.ബി. പണിക്കര്‍
ആയിരക്കണക്കിന് തൊഴിലുകളുണ്ട് ലോകത്തില്‍. അവയില്‍ കാര്‍ഷിക വൃത്തി തന്നെ ഏറ്റവും ശ്രേഷ്ഠം. വ്യവസായം അതിനു താഴെയും. ഭരണമെന്ന പണിയാണ് ഏറ്റവും താഴെ നിലകൊള്ളുന്നതായി പറയപ്പെടുന്നത്.
ഇവിടെ ആദ്യത്തേതും അവസാനത്തേതുമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. കൃഷി ഏറ്റവും പവിത്രമായ ജോലിയാണെന്ന് എല്ലാ ചിന്തകരും പറയുന്നു. നാട്ടിലെ മുഴുവന്‍ ജനത്തെയും പട്ടിണിയില്‍ നിന്ന് രക്ഷിക്കുന്നത് കൃഷിക്കാരനല്ലേ? അവന് കുറേ നാള് പണിമുടക്കിയാലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവുമോ?
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കര്ഷകന് പണിയെടുക്കുന്നു. നല്ല വിളവാണ് കര്‍ഷകന്റെ ലക്ഷ്യം. എന്നാല്‍ നല്ല വിളവു കിട്ടുന്നത് ലോട്ടറി അടിക്കുന്നതിനേക്കാള് പ്രയാസകരമാണ്. കീടാക്രമണം, വന്യജീവി ആക്രമണം ഇവയുമുണ്ടാകാം. കാറ്റുകൊണ്ടോ മഴകൊണ്ടോ ഉണക്കുകൊണ്ടോ പ്രതീക്ഷകള്‍ തകിടം മറയാം.
കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്ക് പലപ്പോഴും ന്യായമായ വില കിട്ടാറില്ല. കര്ഷകന് സമ്പന്നനാകുന്നതും അപൂര്‍വം. കൃഷിക്കാരനായ നല്ലൊരു ചെറുപ്പക്കാരന് ഇക്കാലത്ത് വധുവിനെ കിട്ടാനും പ്രയാസം. സമൂഹം അവനെ തൊഴിലില്ലാത്തവരുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
അവന് പിടിച്ചടക്കലിനെക്കുറിച്ച് ചിന്തയില്ല. ‘നാടന്‍ കൃഷിക്കാരൊരു നാളികേര പാകത്തിലാണിങ്ങനെ മിക്കപേരും…’ എന്നു കവി പാടിയതില്‍ അതിശയോക്തിയില്ല. അവര്‍ സമാധാനത്തോടെ കിടന്നുറങ്ങുന്നു. സമാധാനം അവനു കിട്ടുന്ന നിധിയാണ്. ആരെയെങ്കിലും വഞ്ചിച്ചു എന്ന മനഃസാക്ഷിക്കുത്ത് ഉണ്ടാകില്ല.
എന്നാല്‍ രാഷ്ട്രീയ രംഗത്ത് ശോഭിക്കണമെങ്കില്‍ പലപ്പോഴും വക്രതയും കൈയൂക്കും വേണം. ഭരണാധികാരികള്‍ തത്ത്വജ്ഞാനികള്‍ ആവണമെന്നാണ് സോക്രട്ടീസ് പറഞ്ഞിട്ടുള്ളത്. പാവനമായതും ഉത്തരവാദിത്വമേറിയതുമായ ഒരു ബാധ്യതയാണ് ഭരണം. അത് ആര്‍ക്കും കഴിയുമെന്ന് വിചാരിക്കരുതെന്ന് കെ. പി. കേശവമേനോന് എഴുതിയിട്ടുണ്ട്. അതേസമയം ജീവിതം മുഴുവന്‍ സത്യസന്ധമായി ജനസേവനത്തിന് ഉഴിഞ്ഞു വെച്ചവര്‍ ധാരാളമുണ്ട് എന്നതും മറക്കാന്‍ വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: