എസ്.ബി. പണിക്കര്‍
ജന്മത്തിലോരോ ഞൊടിയും നമുക്ക്
ദൈവംതരും രത്നമനന്തമൂല്യം
തദ്വിക്രയം നാം വിധിപോലെ ചെയ്തു
സാക്ഷാത് പുമര്ഥാര്ഥി കൃതാര്‍ഥരാകാം
നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവം തന്ന വിലതീരാത്ത രത്നമാണ്. വിധി പോലെ അത് വിക്രയം ചെയ്ത് പുരുഷാര്ഥങ്ങള് അനുഷ്ഠിച്ച് കൃതാര്‍ഥരാകാം. ധര്‍മം, അര്‍ഥം, കാമം, മോക്ഷം ഇവയാണല്ലോ ആചാര്യന്മാര് പറയുന്ന പുരുഷാര്ഥങ്ങള്. അര്‍ഥ കാമങ്ങള്‍ ധര്‍മപ്രകാരം വിനിയോഗിച്ച് മോക്ഷം നേടണം. ആഗ്രഹങ്ങള്‍ അടക്കി ജീവിതത്തില്‍ നന്മ ചെയ്തു എന്ന കൃതാര്ഥത തന്നെ മോക്ഷം.’മോഹം ക്ഷയതി ഇതി മോക്ഷം’.
ഇങ്ങനെ കൃതാര്ഥനായ ഒരു വ്യക്തിയെക്കുറിച്ച് പെട്ടെന്ന് നമ്മുടെ ഓര്‍മയില്‍ വരുന്നത് ഈ കാവ്യ ശകലമെഴുതിയ ഉള്ളൂര്‍ മഹാകവി തന്നെ.
മനുഷ്യ ജന്മത്തെ ഒരു കര്‍മയോഗമായി അദ്ദേഹം ദര്‍ശിച്ചു. പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിക്കുക എന്നതായിരുന്നു ഉള്ളൂരിന്റെ ജീവിത ധര്‍മം. കവിതകളില്‍ എന്തെങ്കിലും ആദര്‍ശം ഉണ്ടായിരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെയും ആദര്‍ശം. കര്ണഭൂഷണവും പിംഗളയും ഇവിടെ ഉദാഹരണമായി എടുക്കാം.
ചെറുപ്പത്തില്‍ രണ്ടു കൊല്ലം കൊണ്ട് നാലു പരീക്ഷ പാസായ മഹാനാണ് ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍. ഓരോ നിമിഷവുമെന്നത് വിലതീരാത്ത രത്നമാണെന്ന് വളരെ ചെറുപ്പത്തിലേ മനസ്സിലാക്കിയ വ്യക്തിയാണ് ഉള്ളൂര്‍ എന്നു വെളിവാക്കുന്നതാണ് ഈ സംഭവം.
ചെറുപ്പത്തിലേ കുടുംബം പോറ്റേണ്ടി വന്ന കവി ഒട്ടേറെ പദവികള്‍ വഹിച്ചു. അധ്യാപകനായി, ഗുമസ്തനായി ഒടുവില്‍ തഹസില്‍ദാരും മജിസ്ട്രേറ്റുമായി. ഇതിനിടെയാണ് എംഎ വരെയുള്ള പരീക്ഷകള്‍ പാസായത്. അക്കാലത്ത് മഹാകവിപട്ടം കിട്ടണമെങ്കില്‍ മഹാകാവ്യം തന്നെ എഴുതണമായിരുന്നു. ഉമാകേരളമെന്ന മഹാകാവ്യമെഴുതി. അനേകം മറ്റു കാവ്യങ്ങളും രചിച്ചു.
സമയവും തിരമാലകളും ആര്‍ക്കും വേണ്ടി കാത്തു നില്ക്കുന്നില്ല എന്നത് പാശ്ചാത്യരുടെ ഇടയിലെ ഒരു ചൊല്ലാണ്. പേരും പെരുമയും ആര്‍ജിച്ചവര്‍ എന്നു നാം പറയുന്നവരെല്ലാം ജീവിതത്തില്‍ കഠിനമായി പ്രയത്നിച്ചവരാണ്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ് ജീവിതം ആരംഭിച്ചത് വിറകുവെട്ടുകാരനും വള്ളം ഊന്നുകാരനും മറ്റും ആയിട്ടാണ്. രണ്ടു കാലും തളര്‍ന്ന് ചക്ര കസേരയില്‍ സ്ഥിരം ഇരുന്ന് കഴിച്ചു കൂട്ടിയ സ്റ്റീഫന്‍ ഹോക്കിങ് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഇടയിലൂടെ സഞ്ചരിച്ച് ഗവേഷണം നടത്തി.
സമയം കിട്ടുന്നില്ലെന്നത് ഇക്കാലത്ത് മനുഷ്യരുടെ സംഭാഷണ ശൈലിയാണ്. സമയം എല്ലാവര്ക്കും തുല്യമായാണ് കിട്ടുന്നത്. നാം ഓര്‍ക്കണം; സമയം ഉണ്ടാവുകയല്ല, ഉണ്ടാക്കുകയാണ്. മനുഷ്യര്‍ തന്നെയാണ് തന്റെ സൗകര്യമനുസരിച്ച് കാലത്തെ വെട്ടിമുറിച്ച് സമയം ഉണ്ടാക്കിയത്.
വാസ്തവത്തില്‍ സമയം എന്ന ഒന്നില്ല. ഇച്ഛയും അതു നേടാനുള്ള പരിശ്രമവുമുണ്ടായാല് സമയമുണ്ടാകും, അഭിവൃദ്ധിയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: