സാധകന് ജാഗ്രത വേണം
ശ്ലോകം 308
തതോളഹമാദേര്വിനിവര്ത്യ വൃത്തിം
സംത്യക്തരാഗഃ പരമാര്ത്ഥലാഭാത്
തുഷ്ണീം സമാസ്വാത്മസുഖാനുഭൂത്യാ
പൂര്ണാത്മനാ ബ്രഹ്മണി നിര്വ്വികല്പഃ
അഹങ്കാരത്തിന്റെ സര്‍വ വൃത്തികളില്‍ നിന്നും പിന്‍വാങ്ങി പരമാര്‍ത്ഥ ലാഭം കൊണ്ട് വീതരാഗനായി സ്വാത്മസുഖാനുഭൂതിയോടെ നിര്വികല്പനായി ബ്രഹ്മത്തില്‍ നിശ്ശബ്ദം വാഴുക.
അഹങ്കാരത്തെ സംബന്ധിച്ച എല്ലാ വൃത്തികളും ഉപേക്ഷിക്കണമെന്ന് ഇവിടെ വ്യക്തമാക്കുന്നു. മതം, ജാതി, കുലം, ഗോത്രം എന്നിവയെ സംബന്ധിച്ച അഭിമാനം അഹങ്കാരത്തെ ചുറ്റിപ്പറ്റി നില്ക്കുന്നു. ആഗ്രഹങ്ങളൊക്കെ വെടിഞ്ഞ് പരമലക്ഷ്യത്തെ നേടണം. എല്ലാ ആഗ്രഹങ്ങളും വെടിഞ്ഞാലേ ബ്രഹ്മാനുഭൂതി ഉണ്ടാകൂ.
ആഗ്രഹങ്ങള്‍ ഉപേക്ഷിക്കലാണ് ആദ്യം വേണ്ടത്. പിന്നെ മനസ്സിനെയും ബുദ്ധിയേയും അടക്കണം. ശരീര നിയന്ത്രണം കൊണ്ട് മാത്രം കാര്യമില്ല. മനസ്സും ബുദ്ധിയും കലങ്ങി മറഞ്ഞിരിക്കുന്നത് അഹങ്കാരവും സ്വാര്‍ത്ഥ കാമനകളും മൂലമാണ്. ഇവ രണ്ടും അടങ്ങിയാല്‍ ആഗ്രഹങ്ങള്‍ ഇല്ലാതാകും. ആഗ്രഹങ്ങള്‍ അടങ്ങിയാല്‍ മനസ്സ് ശാന്തമാകും. മനസ്സില്‍ ചിന്തകളൊന്നുമില്ലെങ്കില് ബ്രഹ്മാനുഭൂതി നേടാം. മനസ്സും ബുദ്ധിയും മൗനമായിരിക്കുന്ന പ്രശാന്താവസ്ഥയാണ് തൂഷ്ണീ ഭാവം എന്ന് വിശേഷിപ്പിച്ചത്. ഇത് നിര്വികല്പ അവസ്ഥയാണ്. ഇതിനെ സാക്ഷാത്കരിക്കണം. വീണ്ടും വീണ്ടും ഉപദേശിക്കാനുള്ള കാരണത്തെ തുടര്‍ന്ന് പറയുന്നു.
ശ്ലോകം 309
സമൂലകൃത്തോളപി മഹാന ഹം പുനര്‍-
വ്യുല്ലേഖിതഃ സ്യാദ് യദി ചേതസാക്ഷണം
സംജീവ്യ വിക്ഷേപശതം കരോതി
നഭസ്വതാ പ്രാവൃഷി വാരിദോ യഥാ
വേരോടെ പിഴുത് കളഞ്ഞാല്‍ പോലും ക്ഷണനേരമെങ്കിലും വീണ്ടും സ്മരിക്കാനിടയായാല് ഈ അഹങ്കാരം വീണ്ടും കിളിര്‍ത്തു വരും. എന്നിട്ട് മഴക്കാലത്ത് കാറ്റടിച്ചു കൊണ്ടുവരുന്ന മഴക്കാര് പോലെ നൂറ് കണക്കിന് വിക്ഷേപങ്ങളെ ഉണ്ടാക്കുന്നു.
പലപ്പോഴും സാധനയില്‍ വീഴ്ച പറ്റുന്നതായി സാധകര്‍ സങ്കടപ്പെടാറുണ്ട്. ഇതിന് കാരണം വാസനകളും അഹങ്കാരവുമുണ്ട്. ഇല്ലാതാക്കി എന്ന് തോന്നിയ അഹങ്കാരം ഒരിക്കലും ഉയിര്ത്തെഴുന്നേല്ക്കാന് അനുവദിക്കരുത്.അത് പ്രകടമായമായാല് എല്ലാം അലങ്കോലമാക്കും.
ആഗ്രഹങ്ങളും വ്യാകുലതകളുമായി ഉള്ളം പ്രകമ്പനം കൊള്ളിക്കും. അഹങ്കാരത്തെ അതിന്റെ പേരായ അജ്ഞാനത്തോടു കൂടി വിവേകജ്ഞാനം കൊണ്ട് നശിപ്പിച്ചാല്‍ പോലും ഒരല്പം സ്മരിച്ചാല്‍ അത് വീണ്ടും തലപൊക്കും. ഉറക്കത്തില്‍ നിന്നും ഉണര്‍ന്നയാള്‍ പേക്കിനാവ് ഓര്‍ക്കും പോലെയാണിത്.
ശരത്കാലത്തില്‍ മഴക്കാറൊക്കെ മുഴുവന്‍ നീങ്ങിയാലും മഴക്കാലം വന്നാല്‍ വീണ്ടും കാറും കോളുമായി. കാറ്റ് കൊണ്ടുവരുന്ന കാര്‍മേഘങ്ങള്‍ തുടരെത്തുടരെ മഴ പെയ്യിക്കുന്നു. അതുപോലെയാണ് അഹങ്കാരവും.
മഴക്കാലത്ത് മാനത്ത് ഇരുണ്ടു കൂടുന്ന കാര്‍മേഘങ്ങളെ കാറ്റ് തട്ടിത്തെറിപ്പിക്കാറുണ്ട്. വീണ്ടും അവ ഒന്നിക്കും. സൂര്യനെ മറയ്ക്കും. ഇത് തുടര്‍ന്നു കൊണ്ടേയിരിക്കും.
ധ്യാനിക്കുന്ന സമയത്ത് ചിലപ്പോള്‍ മനസ്സ് സമാഹിതമാകും. ഉടനെ തന്നെ നിരവധി ചിന്തകള്‍ വന്ന് ആകെ കലുഷിതമാകും. വളരെ കരുതലോടെ വേണം അഹങ്കാരത്തെ കൈകാര്യം ചെയ്യാന്‍. അഹങ്കാരം അടക്കി എന്ന് തോന്നിയാലും അത് പൂര്‍ണമായും വിട്ടു പോയിട്ടില്ല എന്ന് നല്ല ബോധ്യമുണ്ടാകണം. എന്റെ അഹങ്കാരമൊക്കെ പോയി എന്ന രൂപത്തിലും അഹങ്കാരം തലപൊക്കാം. ആ ചിന്ത പോലും അപകടമാണ്. അതിനാല്‍ സാധകന് നല്ല ജാഗ്രത വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: