ശ്ലോകം 319
തമസ്തമഃകാര്യമനര്ത്ഥജാലം
ന ദൃശ്യതേ സത്യുദിതേ ദിനേശേ
തഥാദ്വയാനന്ദരസാനുഭൂതൗ
നൈവാസ്തി ബന്ധോ ന ച ദുഃഖഗന്ധഃ
ഇരുട്ടും അതുമൂലമുള്ള അനര്‍ത്ഥ ജാലവും സൂര്യനുദിച്ചാല്‍ കാണില്ല. അതുപോലെ അദ്വയാനന്ദ രസാനുഭൂതിയില്‍ ബന്ധമോ ദുഃഖത്തിന്റെ കണിക പോലുമോ ഉണ്ടാകില്ല.
തമസ്സ് എന്നാല്‍ ഇരുട്ട്. ഇരുട്ടിനെ തുടര്‍ന്ന് ഉണ്ടാകുന്നവ തമഃ കാര്യം. ഭയം, തപ്പിത്തടയല്‍, വഴി തെറ്റല്‍, തട്ടി മറിഞ്ഞ് വീഴല്‍, മുറിവേല്ക്കല് തുടങ്ങിയവയൊക്കെ ഇരുട്ടുമൂലം വന്നു പെടും. തമസ്സ് നമ്മുടെ ശാന്തിയെ അപഹരിക്കും. ഇരുട്ടത്ത് എന്തൊക്കെ സംഭവിക്കും എന്നതിന് ഒരു നിശ്ചയവുമില്ല.
സൂര്യനുദിക്കുമ്പോള്‍, വെളിച്ചം വരുമ്പോള്‍ ഇരുട്ടും അതിന്റെ കാര്യങ്ങളും ഓടിയൊളിക്കും. സൂര്യന് ദിനേശന് എന്ന പേരാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ദിനത്തിന്റെ, പകലിന്റെ ഈശനാണ് സൂര്യന്. സൂര്യനുള്ളപ്പോള്‍ അവിടെ ഇരുട്ടിന് സ്ഥാനമില്ല. പകല്‍ വെളിച്ചത്തില്‍ എല്ലാം ഒരു തട്ടും തടവുമില്ലാതെ ഭംഗിയായി നടക്കും. അതു പോലെ ഈശ്വരസന്നിധിയില് എല്ലാം ശരിയായി നടക്കും.
സദ് വാസനയുടെ ഫലമായി ബ്രഹ്മാനുഭവം ഉണ്ടാകുമ്പോള്‍ അനാത്മാവില്‍ ആത്മ ബുദ്ധിയാകുന്ന ബന്ധനം ഉണ്ടാകില്ല. ദുഃഖത്തിന്റെ ചെറു തരിപോലും അവശേഷിക്കില്ല. ബന്ധനം പോയാല്‍ അധ്യാസവും പോകും. കാരണമില്ലെങ്കില്‍ പിന്നെ കാര്യത്തിന് നിലനില്ക്കാനാവില്ല.
ഈശ്വരനെ അറിയാതെ അജ്ഞതയില്‍ കുടുങ്ങി നാം വേറെ വേറെ ജീവന്മാരെന്ന് തെറ്റിദ്ധരിച്ച് ഉള്ളതിലും ഇല്ലാത്തതിലും ചെന്നിടിച്ച് കഷ്ടപ്പെടും. ഉള്ളവയെ നാം കാണില്ല, ഇല്ലാത്തവയെ സങ്കല്പിച്ചുണ്ടാക്കുകയും ചെയ്യും. ഇങ്ങനെ നാം നമുക്കായി ആശയക്കുഴപ്പത്തിന്റെതായ ഒരു ലോകം ഉണ്ടാക്കുന്നു. ഈ അവസ്ഥ ദുഃഖം നിറഞ്ഞതും ദയനീയവും ദുരന്തവുമാണ്.
തന്നില്‍ തന്നെ പരമാനന്ദമനുഭവിക്കുന്ന മഹാത്മാവിന് ദുഃഖം ലവലേശമുണ്ടാകില്ല. രണ്ടാമതൊന്ന് ഇല്ലാത്തതിനാ ല്‍ വേറൊന്ന് മായുംബന്ധമില്ല. ഉപാധികളായ ശരീര മനോബുദ്ധികളുടെ പരിമിതിയുണ്ടാകില്ല. അതിനാല്‍ എന്നും എപ്പോഴും ആത്മാനുഭൂതിയില്‍ ആനന്ദിച്ചിരിക്കാം.
സ്വാമി അഭയാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: