ശ്ലോകം 329
അതഃ പ്രമാദാന്ന പരോളസ്തി മൃത്യുഃ
വിവേകിനോ ബ്രഹ്മവിദഃ സമാധൗ
സമാഹിതഃ സിദ്ധിമുപൈതി സമ്യക്
സമാഹിതാത്മാ ഭവ സാവധാനഃ
അതിനാല്‍ വിവേകിയായ ബ്രഹ്മജ്ഞാനിക്ക് ധ്യാനത്തില്‍ അശ്രദ്ധയേക്കാള്‍ വലിയ മരണമില്ല. വേണ്ടതു പോലെ സമാഹിതനായയാള് സിദ്ധിയെ പ്രാപിക്കും. അതിനാല്‍ ശ്രദ്ധയോടെ സമാഹിത ചിത്തനായിത്തീരൂ. വിവേകിയായ ബ്രഹ്മജ്ഞാനിക്ക് പ്രമാദമാണ് വലിയ നാശം. ബ്രഹ്മത്തിലുറച്ചാലാണ് മുക്തി. പ്രമാദമില്ലാതെ ബ്രഹ്മത്തില്‍ ചേര്ന്നിരിക്കാനാവണം.
ബ്രഹ്മനിഷ്ഠയെ നേടുന്നയാള്‍ സമാഹിതത്വമുള്ളയാളാകും. ഇക്കാര്യത്തില്‍ ശ്രദ്ധക്കുറവ് വരാതെ നോക്കണം. തന്റെ യഥാര്‍ത്ഥ സ്വരൂപം എന്താണെന്നറിയണം. സ്വസ്വരൂപത്തെ മറക്കാതിരിക്കണം. ചെറിയ മറവി പോലും കുഴപ്പമാക്കും. സ്വസ്വരൂപം മറന്നാല്‍ ഞാന്‍ ദേഹമാണ് -ദേഹോളഹം ബുദ്ധി ഉണ്ടാകും. ഇതു മൂലം ഭോഗ്യ വസ്തുക്കളില്‍ ആഗ്രഹം വളരും. ആഗ്രഹങ്ങള്‍ക്കനുസരിച്ച് ചിന്തകളും ചിന്തകള്‍ക്ക് ചേരുന്ന കര്‍മ്മങ്ങളും. അത് കൂടുതല്‍ വാസനകളേയും ഉണ്ടാക്കും. ഇങ്ങനെ ജീവന്റെ അധഃപതനത്തിന് കാരണമാകും. അവിടെ നിന്ന് കയറി വരാന്‍ പിന്നെ സാധിക്കില്ല. ഒരിക്കല്‍ പ്രമാദം പറ്റിയാല്‍ കരകയറാന്‍ വളരെ പ്രയാസമാണ്. ഇത് ഗുരുവിന്റെ വളരെ കാരുണ്യത്തോടെയുള്ള ഉപദേശമാണ്.
സ്വസ്വരൂപമായ പരമാത്മാവിനെ മറക്കുക എന്ന പ്രമാദം തന്നെയാണ് മൃത്യു. നേരത്തെ സനത് കുമാര മഹര്‍ഷിയുടെ പ്രസ്താവനയായി ഇക്കാര്യത്തെ പറഞ്ഞിരുന്നു. അതിനെ വിവിധ വാദങ്ങളിലൂടെ സമര്‍ത്ഥിക്കുകയാണ് പിന്നീട് ചെയ്തത്. വിഷയങ്ങളിലുള്ള വലിയ താല്‍പ്പര്യമാണ് സ്വസ്വരൂപത്തെ മറക്കാന്‍ കാരണമാകുന്നത്. സ്വരൂപ വിസ്മൃതി സാധകന് മരണ തുല്യമാണ്.
സ്വരൂപ വിസ്മൃതിയെന്ന പ്രമാദത്തില്‍ നിന്ന് സങ്കല്‍പ്പങ്ങളും ക്രമത്തില്‍ ആഗ്രഹങ്ങളും കര്‍മ്മങ്ങളും വാസനകളും ചിന്തകളും ജന്മവും ഒക്കെ തുടര്‍ച്ചയായി സംഭവിക്കും. ഇത് തന്നെയാണ് ജനന മരണ പ്രവാഹ രൂപമായ സംസാരം. ഇതിനാലാണ് പ്രമാദം മരണമെന്ന് പറഞ്ഞത്.
മനസ്സിനെ എല്ലാ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ച് ബ്രഹ്മാനുസന്ധാനം ചെയ്യുമ്പോള്‍ പുതിയ സങ്കല്പങ്ങള് ഉദിക്കാനനുവദിക്കരുത്. ഭഗവദ് ഗീതയില്‍ ഇതേ ആശയം കാണാം. പരമാത്മാവില്‍ ചിത്തം ഉറപ്പിച്ചാല്‍ മറ്റൊരു ചിന്തയും ഉള്ളില്‍ കടക്കരുത്.
പുറമെയുള്ള വിഷയങ്ങളില്‍ നിന്ന് മനസ്സിനെ പിന്‍വലിച്ച് വേണ്ടതുപോലെ പരമാത്മാവിലുറപ്പിച്ചാല്‍ സാധന സഫലമാകും. സാധകന് സിദ്ധിയെ നേടും.
സമാഹിതാത്മാ ഭവ എന്ന് പറയാന്‍ കാരണം ഇതാണ്. മറ്റ് ചിന്തകക്ക് ഇട കൊടുക്കാതെ മനസ്സിനെ പ്രശാന്തമാക്കി നിര്‍ത്തലാണിത്. ശാന്തമായ മനസ്സ് കൊണ്ട് സ്വസ്വരൂപ അനുസന്ധാനം ചെയ്യണം. ശരീരവും മനസ്സും ബുദ്ധിയുമൊക്കെ പുറമെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിടുവിച്ച് മുഴുവന്‍ ശ്രദ്ധയും അന്തരാത്മാവിലേക്ക് കേന്ദ്രീകരിക്കണം. ഇതിന് നിരന്തര പരിശീലനം വേണം താനും. നിത്യവും നിരന്തരവുമായ അവധാനതയുണ്ടാകണം.
ഒരു പൂമൊട്ട് വിരിഞ്ഞ് പൂവായിത്തീരുന്നതു പോലെയാകണം ആത്മാനുസന്ധാനം ചെയ്യുന്നത്. ബലം പ്രയോഗിച്ച് വിടര്‍ത്തിയ പൂവിന് ഭംഗിയോ മണമോ ഉണ്ടാകില്ല. ഒന്നിനും തിടുക്കം കാട്ടേണ്ട, അതിന് വേണ്ട സമയമെടുക്കട്ടെ . ലക്ഷ്യത്തിലേക്ക് മുന്നേറുക വളരെ കരുതലോടെ, സാവധാനം. മനസ്സിനെ പ്രശാന്തമാക്കി അന്തരാത്മാവില്‍ ഉറപ്പിക്കുക – സമാഹിതനായിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: