ചെന്നൈ: ക്ഷേത്രഭൂമി എന്നും ക്ഷേത്രഭൂമിയായി തന്നെ തുടരുമെന്നും അവയ്ക്കു മേല്‍ പൊതു ആവശ്യമെന്ന കാര്യം പ്രയോഗിക്കേണ്ടതില്ലെന്നും മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് നല്കിയ 75 ഇന നിര്‍ദ്ദേശങ്ങളിലാണ് കോടതി ഇതു വ്യക്തമാക്കിയത്.
സാംസ്ക്കാരിക പാരമ്പര്യം സംരക്ഷിക്കണമെന്നു പറഞ്ഞ ഹൈക്കോടതി, പുരാതന ക്ഷേത്രങ്ങളും സ്മാരകങ്ങളും കൃത്യമായി പരിപാലിക്കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പ്രകൃതിക്ഷോഭമോ മറ്റെന്തിലും ദുരന്തമോ അല്ല അശ്രദ്ധമായ ഭരണവും പുനരുദ്ധാരണമെന്ന പേരിലുള്ള അറ്റകുറ്റപ്പണികളുമാണ് നമ്മുടെ അമൂല്യമായ സംസ്ക്കാര പ്രതീകങ്ങളെ നശിപ്പിക്കുന്നത്, ജസ്റ്റിസ് ആര്. മഹാദേവന്, ജസ്റ്റിസ് പി.ഡി. ആദികേശവലു എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
2015 ജനുവരി എട്ടിന് ദ ഹിന്ദു പത്രത്തില്‍ വന്ന, പത്രാധിപര്‍ക്കുള്ള നിശ്ശബ്ദ സംസ്ക്കാരം (സൈലന്റ് ബറിയല്‍) എന്ന കത്ത് അടിസ്ഥാനമായി ൈഹക്കോടതി സ്വയമെടുത്ത കേസിലാണ് സുപ്രധാന വിധി.
ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങളും അമൂല്യമായ, പുരാവസ്തു മൂല്യമുള്ള, വിഗ്രഹങ്ങളും സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. യുനസ്കോ ലോക പൈതൃക പട്ടികയില്‍ പെടുത്തിയ പല ക്ഷേത്രങ്ങളും രണ്ടായിരം വര്‍ഷങ്ങള്‍ക്കു മേല്‍ പഴക്കമുള്ളവയാണ്. അവയെല്ലാം നാശോന്മുഖമാകുകയാണ്. അവ പരിപാലിക്കണം.
ക്ഷേത്ര ഭൂമി എന്നും ക്ഷേത്രഭൂമി തന്നെയാണ്. അവ നഷ്ടപ്പെടുത്താനോ ആര്‍ക്കെങ്കിലും നല്‍കാനോ പാടില്ല. ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി പൊതു ആവശ്യത്തിന് എന്ന തത്വം ക്ഷേത്രഭൂമിക്കു മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. അവ ക്ഷേത്രസ്വത്തായി തന്നെ നിലനിര്‍ത്തണം. ക്ഷേത്രഭൂമി കൈയേറ്റം, പാട്ടത്തിന് നല്‍കിയത് എന്നിവയുടെ പട്ടിക തയാറാക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇവരുടെ വാടക കുടിശിക ഈടാക്കണം, കൈയേറ്റക്കാരെ ഒഴിപ്പിക്കണം. ഇത്തരം സംരക്ഷിത മേഖലകളിലെ സകല അനധികൃത നിര്‍മ്മാണങ്ങളും പൊളിക്കണം, കൈയേറ്റം ഒഴിപ്പിക്കണം, കോടതി പറഞ്ഞു.
ക്ഷേത്രത്തിന്റെ പണം ക്ഷേത്ര സംരക്ഷണത്തിനും ഉത്സവം അടക്കമുള്ള ക്ഷേത്ര ചടങ്ങുകള്‍ നടത്താനുംഅവിടത്തെ ജീവനക്കാര്‍ക്കും കലാകാരന്മാര്ക്കും ശമ്പളവും മറ്റും നല്കാനുമുള്ളതാണ്. അധികം പണമുണ്ടെങ്കില്‍ മറ്റു ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഉപയോഗിക്കാം.
നൂറു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ക്ഷേത്രങ്ങളും ക്ഷേത്രക്കുളങ്ങളും മഠങ്ങളും രഥങ്ങളും ആഭരണങ്ങളും അമ്പലങ്ങളിലെ കരകൗശല വസ്തുക്കളുമെല്ലാം ദേശീയ സ്മാരകങ്ങളായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇതിന് പുരാതന സ്മാരക നിയമം ഉപയോഗിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: