മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 22ന് രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ഘോഷയാത്ര 25ന് ഉച്ചയ്ക്ക് പമ്പയിലെത്തും. വൈകിട്ട് മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും.
ശബരിമല ക്ഷേത്രത്തില്‍ നിന്നും തന്ത്രി പൂജിച്ചു നല്കിയ പ്രത്യേക പുഷ്പഹാരങ്ങള്‍ അണിഞ്ഞെത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരും മറ്റ് ചില വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് തങ്ക അങ്കിയെ ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുന്നത്. ഘോഷയാത്ര പതിനെട്ടാംപടി കയറി വരുമ്പോള്‍ കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് തങ്ക അങ്കി സ്വീകരിക്കും. തങ്ക അങ്കി പേടകം സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും. 26ന് ഉച്ചക്ക് 11.50നും 1.15നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. തങ്ക അങ്കി ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ ഭക്തി നിര്‍ഭരമായ സ്വീകരണം നല്‍കും.
മണ്ഡലപൂജ കഴിഞ്ഞ് ഉച്ചയ്ക്ക് നട അടയ്ക്കും. വൈകിട്ട് നാലിന് ക്ഷേത്ര നട വീണ്ടും തുറക്കും. 6.30ന് ദീപാരാധനയും തുടര്‍ന്ന് പടിപൂജയും ഉണ്ടാവും. അത്താഴപൂജയ്ക്ക് ശേഷം രാത്രി 9.50 ന് ഹരിവരാസനം പാടി 10 ന് ക്ഷേത്രനട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ട ശബരിമല മണ്ഡലകാല ഉല്‍സവ തീര്‍ത്ഥാടനത്തിനും സമാപനമാകും. മകരവിളക്ക് ഉല്‍സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് ക്ഷേത്രനട തുറക്കും. അന്ന് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. 31 മുതല്‍ 2022 ജനുവരി 19 വരെ ഭക്തര്‍ക്ക് ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരാം. മകരവിളക്ക് മകരജ്യോതി ദര്‍ശനം ജനുവരി 14ന് ആണ്. 19ന് മാളികപ്പുറത്ത് ഗുരുതി നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 20ന് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: