അനന്തപൂര്‍(ആന്ധ്ര): അഞ്ചേക്കറില്‍ അഞ്ചരനൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്… ഒരു നാടിനാകെ തണല്‍… തിമ്മമ്മ മാറിമാനു അഥവാ തിമ്മമ്മയുടെ ആല്‍മരം വിസ്മയമാണ്…
ലോകത്തിലെ ഒറ്റമരമേലാപ്പാണ് തിമ്മമ്മ മാറിമാനു. 1989ല്‍ ഗിന്നസ് ബുക്കിലിടം തേടിയതുമുതല്‍ ലോകം തിമ്മമ്മയുടെ ആല്‍മരം തേടി എത്തുന്നു.
ആന്ധ്രാപ്രദേശിലെ കാദിരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അനന്തപുര്‍ ജില്ലയിലെ ഒരു പേരാലാണ് തിമ്മമ്മ മാരിമന.
1393 എ.ഡി യില്‍ സെത്തിബലിജ ദമ്പതിമാരായ സെന്നക വെങ്കടപ്പയുടെയും മങ്കമ്മയുടെയും മകള്‍ തിമ്മമ്മ ജനിച്ചതായി രേഖകളില്‍ പറയപ്പെടുന്നു. ബാല പയ്യാരയെ വിവാഹം ചെയ്ത തിമ്മമ്മ അസുഖം ബാധിച്ച ഭര്‍ത്താവിനെ ഭക്തിപൂര്‍വ്വം സേവിച്ചു.
ഭര്‍ത്താവിന്റെ ചിതയില്‍ പ്രാണന് ഉപേക്ഷിക്കേണ്ടിവന്ന തിമ്മമ്മ. സാധാരണ വീട്ടമ്മയുടെ നിത്യജീവന്റെ പ്രതീകമാണ് ഈ പടുകൂറ്റന്‍ തണല്‍മരം. തിമ്മമ്മ എരിഞ്ഞുതീര്‍ന്ന ചിതയില്‍ കിളിര്‍ത്തതാണിത്. തിമ്മമ്മയുടെ ആത്മാവ് ഈ വൃക്ഷമായി പുനര്‍ജനിച്ചുവെന്നും നാടിനാകെ തണലായി വളര്‍ന്നുവെന്നും കഥകള്‍ പിറന്നു. തിമ്മമ്മ പിന്നെ നാടിന് ദേവിയായി. ഈ തണലില്‍ ക്ഷേത്രമുയര്‍ന്നു. കുഞ്ഞുങ്ങളില്ലാത്തവര്‍ തിമ്മമ്മയെ പ്രാര്‍ത്ഥിച്ചാല്‍ അതിന് ഫലമുണ്ടാകുമെന്ന് വിശ്വാസം വളര്‍ന്നു.
ജാതിയും മതവും ഉയര്‍ത്തിയ മതിലുകള്‍ മറികടന്ന് തിമ്മമ്മ മാറിമാനുവിന്റെ തണലിലേക്ക് ആശ്വാസം തേടി ആയിരങ്ങള്‍ എത്തി. മരം അവര്‍ക്ക് അമ്മയായി….. ഓരോ ദിവസവും വളരുകയാണ് തിമ്മമ്മ…. സ്നേഹത്തിന്റെ നൂറുകണക്കിന് കരങ്ങള്‍ വേരുകളാക്കി മണ്ണിലൂന്നി, ജീവിതത്തണല്‍ തേടുന്നവര്‍ക്ക് ആശ്രയമായി….
പ്രതികരിക്കാൻ ഇവിടെ എഴുതുക: