മുകുന്ദന് മുസലിയാത്ത്
കത്തുന്ന ചിതയിലേക്കു എടുത്തുചാടിയ അര്‍ജുനനെ ഭഗവാന് തടഞ്ഞു. ഭഗവാന് പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയായശേഷം മാത്രമേ തീരുമാനമെടുക്കാവൂ. അന്വേഷണം പൂര്‍ത്തിയാകുന്നത് അന്വേഷണം സഫലമാകുമ്പോള്‍ മാത്രമാണ്. ത്രിലോകത്തു മാത്രമല്ല ലോകമുള്ളത്. വരൂ നമുക്കൊന്നിച്ച് അന്വേഷിക്കാം.
ഭഗവാന് രഥം തയ്യാറാക്കിയിരുന്നു. അര്‍ജുനനെ ബലമായി പിടിച്ചു തേരിലിട്ടു. ജനാവലി നോക്കിനില്‍ക്കെ ഭഗവാന്റെ രഥം അതിവേഗത്തില്‍ പാഞ്ഞു. അര്ജുനന് രഥയാത്ര സുപരിചിതവും അതിമനോഹരവുമായിട്ടുള്ളതാണ്. എന്നാല്‍ ഈ യാത്ര അതിലുപരിയായിരുന്നു. യാത്രയുടെ ദിശപോലും വ്യക്തമാകാത്ത യാത്ര. വിചിത്രമായ കാഴ്ചകള്‍ മിന്നിമറിഞ്ഞു. രഥം പ്രകാശ ഗോളങ്ങളെ പിന്നിലാക്കി മുന്നോട്ടു കുതിച്ചു. കുറെ കഴിഞ്ഞ് പ്രകാശം പൂര്‍ണമായും അസ്തമിച്ചു. രഥം ലോകാലോകത്തെത്തി. അവിടേക്ക് ഇന്നേവരെ സൂര്യപ്രകാശം എത്തിയിട്ടില്ല. അതിലും വേഗത്തിലാണ് രഥത്തിന്റെ ഗതി. അര്ജുനന് ചകിതനായി. ഭഗവാന് അരുമസുഹൃത്തിനെ തലോടി. അര്‍ജുനന്റെ ഭ്രമവും ഭയവും വിട്ടകന്നു. സുഖശീതളക്കാറ്റടിക്കുന്നു. സുദര്‍ശനം വഴികാട്ടിയായി മുന്നില്‍ നീങ്ങുന്നു. ഭഗവാന് സുദര്‍ശനത്തെ പിന്‍വലിച്ചു. സൂര്യോദയം പോലെ ചുവപ്പും മഞ്ഞയും കലര്‍ന്ന പ്രകാശം കൂടിക്കൂടി വന്നു. അവസാനം ആയിരംകോടി സൂര്യപ്രഭാ പോലത്തെ പാല്ക്കടല് ദൃശ്യമായി. അര്ജുനന് കാഴ്ചകള്‍ കണ്ണിമയ്ക്കാതെ കണ്ടു. പൂക്കളുടെ സുഗന്ധവും ഹംസഗീതങ്ങളും അന്തരീക്ഷത്തെ അലങ്കരിച്ചു. അങ്ങകലെ ഒരു നീലരത്നക്കല്ലിന്റെ പ്രകാശം കണ്ടു. മണിമന്ദിരങ്ങളും ഗോപുരങ്ങളും അംബരചുംബികളായി വിളങ്ങി. പാലാഴി മധ്യത്തില്‍ വൈകുണ്ഠലോകം തിളങ്ങി. സര്‍വ്വത്ര വിഷ്ണുരൂപികള് വിമാനയാത്ര നടത്തുന്നു. ചെന്താമരയും നീലത്താമരയും നിറഞ്ഞ തടാകങ്ങളില്‍ കുളക്കോഴികളും ഹംസങ്ങളും നീന്തിക്കളിക്കുന്നു. പൂക്കള്‍ നിറഞ്ഞ പൂന്തോട്ടങ്ങളും ഫലങ്ങള്‍ നിറഞ്ഞ മാന്തോപ്പുകളും കമനീയ കാഴ്ചയായി. മയിലുകളും മാന്‍പേടകളും ചുറ്റും ഓടിനടന്നു. ഓംകാരം മുഴക്കുന്ന കരിവണ്ടുകള്‍ താമരപ്പൂവിലെ മധുവുണ്ടു മത്തുപിടിച്ചു പാറി നടക്കുന്നു.
ഭഗവാന് രഥം നിര്‍ത്തി. ഭഗവാനും അര്‍ജുനനും തേരില്‍നിന്നിറങ്ങി. മുന്നില്‍ പ്രത്യക്ഷമായ കാഴ്ച കണ്ടു അര്ജുനന് കോള്‍മയിരണിഞ്ഞു. അനന്തനു മുകളില്‍ ലക്ഷ്മീസേവിതനായ ചെന്താമരാക്ഷന് ഇരുവരേയും അനുഗ്രഹിക്കുന്ന കടാക്ഷത്തോടെശയിക്കുന്നു.
അഞ്ജലീബദ്ധരായ കൃഷ്ണാര്ജ്ജുനന്മാരെ നോക്കി ഭഗവാന് അരുളി: നിങ്ങളെ അവതാര ലീലയാടാന്‍ ഭൂമിയിലേക്കയച്ചത് ഞാന്‍ തന്നെ. നിങ്ങള്‍ എന്റെ സൃഷ്ടി തന്നെ. പക്ഷേ ഇതിനു മുമ്പൊരിക്കലും നിങ്ങളെപ്പോലെയുള്ള സൃഷ്ടി ഞാന്‍ നടത്തിയിട്ടില്ല. എന്റെ സൃഷ്ടിയില്‍ ഞാന്‍ തന്നെ ആകൃഷ്ടനായിപ്പോയി. അതിനാല്‍ നിങ്ങളെ ഒന്നിച്ച് നേരില്‍ കാണാന്‍ കൊതിച്ചു. അതിനു നിങ്ങളേയും മറ്റു പലരേയും ഭ്രമിപ്പിക്കേണ്ടി വന്നു. നിങ്ങള്‍ അന്വേഷിച്ചെത്തിയ ബ്രാഹ്മണ കുമാരന്മാരാരും മരിച്ചിട്ടില്ല. അവരിവിടെത്തന്നെയുണ്ട്. നിങ്ങളെക്കണ്ടു പേടിച്ച ചിലര്‍ ഈ മെത്തയ്ക്കടിയിലുണ്ട്. ഭഗവാന് ഓരോരുത്തരെയും പേരെടുത്തു വിളിച്ചു പല പ്രായക്കാരായ ബ്രാഹ്മണ ബാലകര്‍ പുറത്തുവന്നു കൃഷ്ണാര്‍ജുനന്മാര്‍ക്കു മുന്നില്‍ വന്നുനിന്നു. അതില്‍ ഇളംതലമുറക്കാര്‍ ചേലക്കു പിന്നില്‍ മറഞ്ഞുനിന്നത് കൃഷ്ണാര്ജുനന്മാര് കൗതുകത്തോടെ നോക്കി. ഭഗവാനവര്ക്കു പുല്ലാങ്കുഴല്‍ നീട്ടിക്കാണിച്ചു. അവര്‍ ഓടി ഭഗവാനടുത്തെത്തി. ഭഗവാന്റെ പീലിത്തിരുമുടി അവര്‍ വലിച്ചിഴച്ചു. പീലി കൈക്കലാക്കി. മുട്ടുകുത്തിപ്പായുന്ന ഒരു ബാലനെ അര്‍ജുനനും കയ്യിലെടുത്തു. ലക്ഷ്മീദേവി അകത്തുപോയി തൂക്കില്‍ കിടക്കുന്ന കുഞ്ഞിനേയും എടുത്തുകൊണ്ടുവന്നു. മൊത്തം ഒമ്പതുപേര്‍. അവരെ ഭഗവാന് കൃഷ്ണാര്‍ജുനന്മാര്‍ക്കു സമ്മാനിച്ചു. തിരിച്ചുയാത്രക്കുള്ള യാത്രാനുമതിയും അനുഗ്രഹവും നല്കി.
വൈകുണ്ഠദര്ശനത്തിന്റെ സ്മൃതിലഹരിയില്ത്തന്നെ അവര്‍ തിരിച്ചെത്തി. ബ്രാഹ്മണബാലന്മാരെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. ബ്രാഹ്മണരും കൃഷ്ണാര്‍ജുനന്മാരെ സ്തുതിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: