അനേകം സിദ്ധപുരുഷന്മാര്‍ അവതരിച്ച ഭൂമിയാണ് തമിഴകം. ജീവിതം കൊണ്ടും ദര്‍ശനം കൊണ്ടും തമിഴകത്തു സര്‍വാദരണീയനായി തീര്‍ന്ന വല്ലലാര്‍ രാമലിംഗ സ്വാമികള്‍ മലയാള ദേശത്തിനു അത്ര പരിചിതനല്ല. അദ്ദേഹം ആരംഭിച്ച ശുദ്ധ സന്മാര്ഗ്ഗ സഭയുടെ സ്വാധീനം ഒരു കാലത്തു കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. വള്ളലാര്‍ വചനങ്ങള്‍ ചിലതെല്ലാം ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളിലും കാണാം
1873 ഒക്ടോബര്‍ അഞ്ചിന് ചിദംബരം ക്ഷേത്രത്തിനടുത്തുള്ള മരുതൂരില്‍ രാമയ്യ പിള്ള ചിന്നമ്മയാര്‍ ദമ്പതികളുടെ മകനായി ജനനം. കുഞ്ഞു ജനിച്ചു അഞ്ചു മാസം കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ കുഞ്ഞിനേയും കൊണ്ട് ചിദംബരം ക്ഷേത്ര ദര്‍ശനത്തിനു പോയി. ‘ചിദംബര രഹസ്യം’ കാണുക എന്നത് ആ ക്ഷേത്രത്തിലെ ഒരു ചടങ്ങാണല്ലോ? ഇത് അറിയുന്നവര്‍ ജ്ഞാനികള്‍ മാത്രമാണ്. ചിദംബര രഹസ്യം തുറന്നു കാട്ടുന്ന ചടങ്ങ് ആരംഭിച്ചു. കണ്ടവര്‍ എന്തെന്നറിയാതെ കൈകൂപ്പി. പക്ഷേ ആ കൈക്കുഞ്ഞു ചിദംബര രഹസ്യം കണ്ട് ആഹ്ലാദിച്ചു. അവിടെ വച്ചാണ് കുഞ്ഞിന് രാമലിംഗം എന്ന് പേരിട്ടത്.
അച്ഛന്റെ മരണശേഷം കുടുംബം ചെന്നൈയിലേക്ക് താമസം മാറ്റി. രാമലിംഗത്തിന്റെ മൂത്ത സഹോദരന് സഭാപതി പിള്ള തമിഴ് പുരാണങ്ങളില്‍ പാണ്ഡിത്യമുള്ള ആളും പ്രഭാഷകനുമായിരുന്നു. ആത്മീയ സഭകളില്‍ പ്രഭാഷണം നടത്തി കിട്ടുന്ന വരുമാനം കൊണ്ട് അദ്ദേഹം കുടുംബം പുലര്‍ത്തി. രാമലിംഗം ചെറു പ്രായത്തില്‍ തന്നെ വീട് വിട്ടു അടുത്തുള്ള ക്ഷേത്രങ്ങളിലും വഴിയമ്പലങ്ങളിലുമാണ് അധികസമയം ചിലവാക്കിയിരുന്നത്. വിദ്യാഭ്യാസം ചെയ്യുന്നില്ല, ഉറങ്ങുന്ന നേരത്തും ഉണ്ണുന്ന നേരത്തും മാത്രം വീട്ടില്‍ കാണും. പ്രായം ഒന്‍പതേ ആയിട്ടുള്ളൂ, ഭാവി എന്തായി തീരും? അമ്മയ്ക്കും ജ്യേഷ്ഠനും രാമലിംഗത്തെ കുറിച്ച് ആശങ്കകള്‍ മാത്രം.
ഒരു വിദ്യാഭ്യാസവും ചെയ്യാതിരുന്ന രാമലിംഗം ചെന്നൈയിലെ കന്തകോട്ടം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ചെന്ന് നിത്യേന സ്വന്തമായി പാട്ടുകള്‍ മനസ്സില്‍ രചിച്ചു പാടി പുകഴ്ത്തുക പതിവായിരുന്നു. ഒന്‍പതു വയസ്സുള്ളപ്പോള്‍ അദ്ദേഹം മനസ്സില്‍ രചിച്ച കൃതിയാണ് ദൈവ മണിമാല. ക്ഷേത്രത്തില്‍വച്ച് അത് കേട്ടവരൊക്കെ ബാലനെ കണ്ട് അദ്ഭുതം കൊണ്ടു .
രാമലിംഗം ഇങ്ങനെ കവിതകള്‍ രചിക്കാറുണ്ട് എന്ന് സഹോദരന് സഭാപതിക്കു മനസ്സിലായെങ്കിലും എവിടേയും പോയി വിദ്യാഭ്യാസം ചെയ്യാതെ ഊര് തെണ്ടി നടക്കുന്നവന് എങ്ങനെ ഭാവിയില്‍ ഗുണം പിടിക്കും എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. ഒടുവില്‍ രാമലിംഗത്തെ സഭാപതി തന്റെ ഗുരുവായ കാഞ്ചീപുരം സഭാപതി മുതലിയാരുടെ അടുത്തേക്ക് നിര്‍ബന്ധിച്ചു പറഞ്ഞു വിട്ടു. രാമലിംഗം അവിടെ പതിവായി പോയില്ല. തന്റെ ശിഷ്യനെ നേര്‍വഴിക്കു നടത്താന്‍ തീരുമാനിച്ചു ഉറപ്പിച്ച മുതലിയാര്‍ രാമലിംഗത്തെ തേടി അവന് പതിവായി പോകാറുള്ള കന്തകോട്ടത്തു ചെന്നു. പതിവുപോലെ രാമലിംഗം മുരുകന് മുന്നില്‍ നിന്ന് പാടുകയാണ്. പാട്ട് കേട്ട് വിസ്മയപ്പെട്ട ഗുരുനാഥന് ശിഷ്യന്റെ അരികില്‍ ചെന്ന് നിനക്ക് ഞാന്‍ ഗുരുവായിരിക്കുവാന്‍ ഒരിക്കലും അര്‍ഹനല്ല എന്നു പറഞ്ഞു. അങ്ങനെ പലര്‍ക്കും രാമലിംഗത്തെ ബോധ്യപ്പെട്ടു തുടങ്ങിയെങ്കിലും ബന്ധുക്കള്‍ക്ക് അവനെക്കുറിച്ചുള്ള ആശങ്ക വിട്ടിരുന്നില്ല. രാമലിംഗം വീട് വിട്ടു പുറത്തു പോകുന്നതിനു ജ്യേഷ്ഠന് വിലക്കേര്‍പ്പെടുത്തി. ഭവനത്തിന്റെ മച്ചിലെ മുറിയില്‍ രാമലിംഗം കഴിച്ചുകൂട്ടി. ഒരു നിലക്കണ്ണാടിക്കു മുന്നില്‍ ഇരുന്ന് അവന് നിരന്തരം ധ്യാനം ചെയ്തു പോന്നു.
ഒരിക്കല്‍ സോമു ചെട്ടിയാര്‍ എന്ന ധനികന്റെ ഭവനത്തില്‍ നടക്കുന്ന പെരിയ പുരാണത്തിന്റെ പ്രഭാഷണത്തിന് ദേഹാസ്വാസ്ഥ്യം മൂലം സഭാപതിക്കു പങ്കെടുക്കാനായില്ല. അത് മുടങ്ങാതിരിക്കുവാന്‍ സഭാപതി ഭാര്യയുടെ നിര്‍ബന്ധം കൊണ്ട് രാമലിംഗത്തെ പറഞ്ഞയച്ചു. സഭാപതിയുടെ ഭാര്യയായ പാര്‍വതിക്കു രാമലിംഗത്തിന്റെ കഴിവില്‍ പരിപൂര്‍ണ വിശ്വാസമായിരുന്നു കുറഞ്ഞ പക്ഷം പെരിയ പുരാണം പാരായണം ചെയ്യുവാനെങ്കിലും അവനു കഴിഞ്ഞേക്കും എന്നു അവര്‍ കരുതി. എന്നാല്‍ രാമലിംഗം അവിടെയെത്തി സര്‍വരേയും വിസ്മയിപ്പിച്ചു കൊണ്ട് ജ്ഞാന ബാലനായ തിരുജ്ഞാന സംബന്ധരെ കുറിച്ച് മഹത്തായ ഒരു പ്രഭാഷണം നടത്തി. ഒരുപാടു പേര് ബാലനെങ്കിലും അദ്ദേഹത്തെ ഗുരുവായി വണങ്ങി തുടങ്ങി. സഭാപതിക്കും വിശ്വാസമായി. രാമലിംഗം തമിഴില്‍ ധാരാളം തിരുപാടലുകള്‍ എഴുതി കൊണ്ടേയിരുന്നു. പണ്ഡിതന്മാര് പലരും അദ്ദേഹത്തിന് ശിഷ്യരായി ഭവിച്ചു. ശിഷ്യരോടൊപ്പം അദ്ദേഹം ചെന്നൈയിലെ തിരുവോട്രിയൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുക പതിവായിരുന്നു. പട്ടിണത് സ്വാമിയാരുടെ സമാധി സ്ഥാനവും തിരുത്തണി ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ജ്ഞാനപണ്ഡിതന്‍ എന്ന നിലയിലും പെരും പുലവര്‍ എന്ന നിലയിലും കീര്‍ത്തി നേടിക്കൊണ്ടിരുന്ന രാമലിംഗത്തിനു അങ്ങനെ വയസ്സ് ഇരുപത്തിയേഴു ആയി.
സാമ്പാദകന്‍:
സി.എന്‍.ജയരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: