ആശ്വിനമാസ പൗര്ണമിയാണിന്ന്. ആദികവി വാല്മീകിയുടെ ജന്മദിനം. സത്കര്‍മങ്ങളും പ്രാര്‍ഥനയുമായി ഉത്തരേന്ത്യക്കാര്‍ പ്രഗത്ദിവസ് ആഘോഷിക്കുന്നത് വാല്മീകി ജയന്തിയിലാണ്.
ആദികാവ്യം രാമായണം ഭാരതസംസ്കൃതിക്ക് സമ്മാനിച്ച വാല്മീകിയുടെ ജനനം ക്രി. മു. 500 ലായിരുന്നുവെന്നാണ് അനുമാനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ നഗരത്തിനു സമീപം ഗംഗാതീരത്തുള്ള ബൈത്തൂരാണ് ആദികവിയുടെ ജന്മദേശമെന്ന് പറയപ്പെടുക്കന്നു. ബ്രഹ്മഘട്ടെന്നായിരുന്നു ബൈത്തൂരിന്റെ പൂര്‍വനാമം.
ഭഗവാന് രാമന് വനവാസത്തിനിടെയാണ് വാല്മീകിയുമായി കണ്ടുമുട്ടുന്നത്. അയോധ്യയില്‍ നിന്ന് തിരസ്കൃതയായ സീതയ്ക്ക് വാല്മീകി തന്റെ ആശ്രമത്തില്‍ അഭയം നല്കുന്നു. സീത, ലവകുശന്മാര്ക്ക് അഭയം നല്‍കുന്നതും ഈ ആശ്രമത്തിലാണ്.
24,000 ശ്ലോകങ്ങളിലായി ‘രാമന്റെ അയന’ ത്തെ ഇതിഹാസമാക്കിയ വാല്മീകിയുടെ പൂര്‍വ ചരിത്രം രാക്ഷസസമാനമായിരുന്നു.
രത്നാകരന് എന്നായിരുന്നു വാല്മീകിയുടെ ആദ്യനാമം. ജനങ്ങളെ കവര്‍ച്ച ചെയ്തും ഉപദ്രവിച്ചും ജീവിച്ച രത്നാകരന്റെ ജീവിത്തില്‍ വഴിത്തിരിവായത് നാരദമുനിയുമായുള്ള കൂടിക്കാഴ്ചയാണ്. നാരദരില്‍ നിന്ന് രാമനെക്കുറിച്ചറിഞ്ഞ് രാമഭക്തനായി മാറിയ രത്നാകരന് മാനസാന്തരത്തോടെ വര്‍ഷങ്ങള്‍ നീണ്ട തപസ്സില്‍ മുഴുകി.
രാനാമജപവുമായി തപസ്സിരുന്ന രത്നാകരനു ചുറ്റിലും മണ്‍പുറ്റ് രൂപപ്പെട്ടു. മണ്‍പുറ്റില്‍ (വല്മീകം) നിന്ന് പുറത്തു വന്ന രത്നാകരന് തേജസ്സിയായ മുനിവര്യനും മഹാമനീഷിയുമായി മാറുകയായിരുന്നു. പിന്നീട് അദ്ദേഹം അറിയപ്പെട്ടത് വാല്മീകി എന്ന പേരിലാണ്.
വാല്മീകി ജയന്തി, ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തിലും തമിഴ്നാട്ടിലും ശോഭായാത്ര, രാമായണ പാരായണം തുടങ്ങി ആത്മീയപ്രാധാന്യമുള്ള ഒട്ടേറെ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: