ഡോ. രാധാകൃഷ്ണന് ശിവന്
കേരളത്തില്‍ പ്രാദേശികമായി യാതൊരുവിധ ഭേദങ്ങളില്ലാതെ സര്‍വദിക്കുകളിലും കാണപ്പെടുന്ന ഒരു ദേവതാരാധന സമ്പ്രദായം ആണ് കാവുകള്‍. താന്ത്രിക യോഗ കുണ്ഡലിനി ആരാധനാ സമ്പ്രദായങ്ങളുടെ സമഞ്ജസമായ സമന്വയമാണ് നാഗാരാധന. ഭാരതത്തില്‍ സര്‍വ ദേശങ്ങളിലും നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലാണ് ഇത്രയും പ്രാധാന്യത്തോടെ ആചരിക്കുകയും, ഓരോ വലിയ ഭൂമികളിലും ഒന്ന് എന്ന രീതിയില്‍ വ്യാപിക്കപ്പെടുകയും ഉണ്ടായത്. പുരാണകഥകളും, സങ്കല്‍പ്പങ്ങളും കേരളത്തില്‍ ഈ ആരാധന സമ്പ്രദായത്തിന് കൂടുതല്‍ പ്രാധാന്യം കിട്ടാന്‍ ഇടനല്കി.
ഇത്തരം കാവുകള്‍ കേരളത്തില്‍ പുറത്ത് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കണ്ടുവരുന്നുണ്ട്. തമിഴ്നാട്ടില്‍ കോവില്‍ കാട്, കര്‍ണാടകത്തില്‍ ദേവര കാട്, മഹാരാഷ്ട്രയില്‍ ദേവരായ്, തുടങ്ങി സമസ്,ഓരന്‍, ദേവവന്, ഇഹേര, ബീഡ്, സെര്‍ന, മടയ്കോ, ഗുംഫ തുടങ്ങിയ വ്യത്യസ്ത നാമധേയങ്ങളാല്‍ ഇവ ഭാരതത്തിന്റെ മിക്കവാറും എല്ലാ പ്രദേശത്തും നില നില്‍ക്കുന്നുണ്ട്.
മൂലാധാര അധിഷ്ഠിതമായ കുണ്ഡലിനിയുടെ ഉണര്‍വ് നാഗാരാധന സമ്പ്രദായത്തിന്റെ സ്വരൂപം ആകുന്നു. വൈഷ്ണവ-ശൈവ സങ്കല്‍പ്പങ്ങളുടെ സമന്വയ രൂപം കൂടിയാണിത്. വാസുകി, അനന്തന് പ്രതിഷ്ഠകളുടെ സാംഗത്യം അതാണ് സൂചിപ്പിക്കുന്നത്. കേവലം പാമ്പുകള്‍ക്കുള്ള വാസസ്ഥാനം മാത്രമല്ല മറിച്ച് വിവിധ പക്ഷി മൃഗാദികള്‍ക്ക് ആശ്രയമാണ് ഈ സര്‍പ്പക്കാവുകള്‍. പരിസ്ഥിതി സംരക്ഷണത്തില്‍ കാവുകളുടെ സംരക്ഷണം പ്രാധാന്യമുള്ളതാണ്. തത്തദ് പ്രദേശത്തെ സൂക്ഷ്മ കാലാവസ്ഥ നിര്‍ണയിക്കുന്നതിന് കാവുകള്‍ക്ക് വലിയ പങ്കുണ്ട്. ജൈവവൈവിധ്യങ്ങളാല്‍ സമ്പുഷ്ടമാണ് കാവുകളും അതിന്റെ സമീപത്തുള്ള ജലാശയങ്ങളും. മുന്നൂറോളം വരുന്ന ആയുര്‍വേദ സസ്യങ്ങള്‍ സമ്പന്നമായിരുന്നു ഓരോ കാവുകളും.
കേരളീയ നാഗാരാധന സമ്പ്രദായം അഥവാ കാവുകള്‍ കേരളീയ സാമൂഹ്യ വ്യവസ്ഥിതിയില്‍ സര്‍വ്വത്ര നിലനിന്നിരുന്നതും എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഭാഗത്ത് ഈ സമ്പ്രദായത്തിന് വ്യാപകമായി ഗ്ലാനി സംഭവിക്കുകയും കാവുകള്‍ വലിയ തോതില്‍ ഉപേക്ഷിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ഉണ്ടായി. കാവുകള്‍ തീണ്ടരുത് എന്ന ഉപദേശം പോലും ആളുകള്‍ മറന്ന മട്ടായി. അതിന്റെ ഫലമായി ദോഷങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിവിധികള്‍ക്കായി നെട്ടോട്ടം തുടങ്ങി. ക്ഷേത്രങ്ങളെന്ന പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് കാവുകളും എന്നറിയണം.
ഗൃഹങ്ങള്ക്കോ മറ്റു നിര്‍മ്മാണങ്ങള്‍ക്കോ ആയി ഭൂമി സ്വീകരിക്കപ്പെടുമ്പോള്‍ സര്‍പ്പക്കാവുകള്‍, മറ്റു ദേവതാ സ്വരൂപങ്ങള്‍ നില്ക്കുന്നിടം സ്വീകരിക്കപ്പെടരുത് എന്നും, വര്‍ജ്യ ഭൂമി ലക്ഷണങ്ങളില്‍ കാവുകളും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുത്തുക വഴി വാസ്തു, കാവുകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നുണ്ട്. കാവ് വെട്ടിനിരത്തി സ്വീകരിക്കപ്പെടുന്ന ഭൂമി താമസത്തിന് ഒരു കാലത്തും സ്വീകാര്യമല്ലാത്തതാകുന്നു. ആവശ്യമെങ്കില്‍ കാവ് നില്ക്കുന്ന ഭാഗം ഒഴിച്ച് മറ്റു ഭാഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. തെക്കുപടിഞ്ഞാറു ഭാഗത്ത് പ്രത്യേകം ചുറ്റുമതില്‍ കെട്ടി തിരിച്ചോ, വേര്‍തിരിച്ച് നിര്‍ത്തിയോ ഗൃഹത്തിന് ഭൂമി സ്വീകരിക്കണം. എന്നാല്‍ ഇത് വലിയ ഭൂമികള്‍ക്ക് മാത്രം ബാധകമായ നിയമമാണ്.
കാവ് നില്ക്കുന്ന ഭൂമിയില്‍ നിന്ന് ആവാഹിച്ചോ, ഒഴിപ്പിച്ചോ, മറ്റൊരു ദേവസങ്കേതത്തിലേക്ക് മാറ്റിയോ കാവുകള്‍ നിരത്തി ഒരിക്കലും വാസ ഭൂമിയാക്കരുത്. സ്ഥലദേവതകളായ ഇവര്‍ അപ്രകാരം ഒഴിഞ്ഞു പോകുക എന്നുള്ളത് ദുഷ്കരമായ കാര്യമാണ്. പരിചയമില്ലാത്ത ഒരിടത്തു സ്ഥലം വാങ്ങുമ്പോള്‍ ആ സ്ഥലത്തിനെ കുറിച്ച് ധാരണയുള്ളവരില്‍ നിന്ന് ഇക്കാര്യങ്ങള്‍ ചോദിച്ചറിയണം.
കാവുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 56 കോല് 8 വിരല്‍ ചുറ്റളവ് ഉള്ള അത്രയുമെങ്കിലും സ്വതന്ത്ര സ്ഥാനമായി നല്‍കണം. കാവുകളിലെ വൃക്ഷങ്ങള്‍ വെട്ടുകയോ നശിപ്പിക്കുകയോ അരുത്. കാവ് വൃത്തിയാക്കുന്നുണ്ടെങ്കില്‍ പോലും അവ കൂട്ടിയിട്ട് കത്തിക്കരുത്. പാരമ്പര്യമായി പിന്തുടര്ന്നു പോകുന്ന ആരാധനാ സമ്പ്രദായങ്ങള്‍ എന്താണ് അത് മുടക്കം വരാതെ തുടരുകയാണ് ഉചിതം. പ്രതിഷ്ഠ സങ്കല്പം അനുസരിച്ചു മേല്‍ക്കൂരയില്ലാത്ത തറയും കൃത്യമായി അളവില്‍ സ്വീകരിക്കണം. ബിംബ ഭേദമനുസരിച്ചു ഒരുമിച്ചോ വ്യത്യസ്ത തറകളിലോ പ്രതിഷ്ഠ ചെയ്യാവുന്നതാണ്. പൂര്‍വികര്‍ പിന്തുടര്ന്ന് പോന്നിരുന്ന ആരാധന സമ്പ്രദായങ്ങള്‍ അത് ഏത് തരത്തിലുള്ളത് ആയിരുന്നുവെങ്കിലും കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് ചെറിയ രീതിയിലെങ്കിലും തുടര്‍ന്ന് വരുന്നതാണുചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: