ഡോ. രാധാകൃഷ്ണന് ശിവന്
വാസ്തുവിദ്യയുടെ അടിസ്ഥാനം അളവുകളാണ്. മൂലഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനമായ ഗ്രന്ഥത്തിലൊന്നിന് നല്കിയ പേര് തന്നെ അതിന് ഉദാഹരണമാണ്. മാനസാരം എന്ന പേരിന്റെ അര്‍ത്ഥം തന്നെ അളവുകളുടെ സത്ത എന്നതാണ്. വാസ്തു സൂക്ഷ്മമോ സ്ഥൂലമോ ആയിക്കോള്ളട്ടെ അവയുടെ കൃത്യമായ ആകാരം അളവിന് വിധേയമാണ്.
അതിനായി ഏറ്റവും സൗകര്യപ്രദമായ രണ്ട് വ്യവസ്ഥകളും ആചാര്യന്മാര് ഉപദേശിച്ചിട്ടുണ്ട്. ഈ രണ്ടു വ്യവസ്ഥകള്‍ ആനുപാതികമായ ശരീരമാന വ്യവസ്ഥയും അടിസ്ഥാന അളവുകളില്‍ നിന്ന് വര്‍ദ്ധിപ്പിച്ചു സ്വീകരിക്കുന്ന കേവലവ്യവസ്ഥയുമാണ്. സ്വന്തം ശരീരത്തില്‍ നിന്ന് ആനുപാതികമായി ഉണ്ടാക്കുന്ന മാനവ്യവസ്ഥയ്ക്ക് ഉദാഹരണമാണ് ഉത്തമഭാഗമായ മുഖത്തിന്റെ ദൈര്‍ഘ്യം ഒരു താലമെന്ന പ്രമാണമായി എടുക്കുന്നത്. ഇത് തന്നെ കൈപ്പത്തിയുടെ അളവുമാകുന്നു. ഇതിന്റെ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ അളവുകള്‍ ക്രമപ്പെടുത്താം. നടുവിരലിന്റെ നടുഭാഗത്തില്‍ നിന്ന് അംഗുലവും ക്രമമായി വര്‍ധിപ്പിച്ചു ഹസ്തവും സ്വീകരിക്കുന്നതും ഈ രീതിയാണ്. ഇതുകൂടാതെ ഗണിത ശ്രേണികളില്‍ ആധാരിതമായ മാനമാണ് കേവലമാന വ്യവസ്ഥ.
വാസ്തുശാസ്ത്രം അനുസരിച്ചു ഓരോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഓരോ മാനനിര്ണയമാണ് സ്വീകരിക്കാറുള്ളത്. നിര്‍മാണ ഭേദം അനുസരിച്ചു ദണ്ഡ് മാനവും മാറും. വ്യത്യസ്ത അളവുകോലുകള്‍ വ്യത്യസ്ത അംഗുലക്രമനുസരിച്ചുള്ള വ്യത്യാസത്തിനനുസരിച്ചാണ് കല്‍പ്പിക്കപ്പെടുന്നത്. ഇരുപതിനാലു അംഗുലങ്ങള്‍ ചേരുന്ന ഹസ്തം, ഇരുപത്തിയഞ്ച് അംഗുലങ്ങളുള്ള പ്രജാപത്യം ഇരുപത്തിയാറു അംഗുലങ്ങള്‍ ചേര്‍ന്ന ധനുര്‍മുഷ്ടി, ഇരുപത്തിയേഴ് ചേര്‍ന്ന ധനുര്‍ഗ്രഹം, ഇരുപത്തിയെട്ടു ചേര്‍ന്ന പ്രാച്യം, ഇരുപത്തെയൊന്പതു ചേര്‍ന്ന വൈദേഹം, മുപ്പത് ചേര്‍ന്ന വൈപുല്യം, മുപ്പത്തിയൊന്നു ചേര്‍ന്ന് പ്രകീര്‍ണം എന്നിങ്ങനെ കോലുകള്‍ വ്യത്യസ്തമാകുന്നു.
പ്രജാപത്യം വിമാനം നിര്മിക്കുന്നതിനുപയോഗിക്കുന്നു. വിമാനം എന്നത് ക്ഷേത്രങ്ങളുടെ ഉയരം കൂടിയ ഗോപുരം എന്നതിനെയാണ് ഉദ്ദേശിക്കുന്നത്. ക്ഷേത്രനിര്‍മ്മാണത്തിനും ഇതു തന്നെ ഉപയോഗിക്കാവുന്നതാണ്. ധനുര്‍മുഷ്ടി കേവലം ഗൃഹ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കോലാകുന്നു. തെരുവുകള്‍, പുഷ്പവാടികള്‍, കുളം, തടാകം എന്നിവ ധനുര്‍ഗ്രഹം കൊണ്ട് ഉണ്ടാക്കാവുന്നതാണ്. ഗ്രാമം, നഗരം, പട്ടണം എന്നിവക്കും ഈ കോല് ഉപയോഗിക്കാം. വിശിഷ്ടമായ ഗൃഹങ്ങള്‍ക്കും രാജാക്കന്മാരുടെ കൊട്ടാരങ്ങളും നിര്‍മ്മിക്കാനുപയോഗിക്കുന്നവയാണ് മറ്റു കോലുകള്‍.
ഇവകളില്‍ ഏറ്റവും ശ്രേഷ്ഠം എന്ന് പറയുന്നതും എല്ലാതരത്തിലുമുള്ള നിര്‍മാണങ്ങള്‍ക്കും ഉപയോഗിക്കാവുന്നതും ആയിരിക്കുന്നത് ഇരുപത്തി നാല് അംഗുലം വരുന്ന ഹസ്തം എന്ന കോലാണ്. സാമാന്യമായി ആധുനിക കാലത്ത് ഉപയോഗിക്കുന്ന കോലും ഇതുതന്നെയാണ്.
ഇത്തരത്തില്‍ കോലിനു അംഗുല ഭേദം ഇരിക്കെ തന്നെ പ്രാദേശികമായ ഭേദവും കോലുകള്‍ക്ക് ഉണ്ട്. തത്തദ് ദേശത്തു നിര്‍മാണത്തിന് ഉപയോഗിക്കപ്പെടുന്ന കോലുകള്‍ ക്ഷേത്രങ്ങളുടെ അധിഷ്ഠാനത്തിലോ ഉത്തര പുറത്തോ സൂചിപ്പിച്ചു വെക്കുന്ന പതിവുണ്ട്.
ഇത്തരം ഭേദം കോലില്‍ മാത്രമല്ല അംഗുലത്തിലും ഉണ്ട്. എട്ട് യവമാനമായി എടുക്കുന്ന അംഗുലം ഉത്തമമെന്നും ഏഴെങ്കില്‍ മദ്ധ്യമവും ആറ് യവമായി വരുന്ന അംഗുലം അധമവും ആകുന്നു. ഇങ്ങനെ യവത്തിന്റെ ദീര്‍ഘ വിസ്താരങ്ങളെയും അടിസ്ഥാനപ്പെടുത്തി ഒന്‍പതു തരത്തില്‍ പറയപ്പെട്ട അംഗുലമാനത്തില് നിന്ന് നിര്‍മ്മിക്കപ്പെടുന്ന കോലുകളും ഒന്‍പതു വിധമായി തീരും. ഇത്തരത്തില്‍ യവം, അംഗുലം, ഹസ്തം എന്നിങ്ങനെയുള്ളവ പ്രധാന മാന നിര്‍ണയ ഉപാധികളാകുന്നു.
ഇവകളില്‍ ഗൃഹത്തിന്റെയും ദേവാലയത്തിന്റെയും അളവുകള്‍ ഹസ്തം അഥവാ കോലുകള്‍ കൊണ്ടും ദ്വാരാദികളും നിര്‍മാണ ഗമനവും അംഗുലമാനത്തിലും, ബിംബങ്ങള്‍, ആഭരണങ്ങള്‍, ബിംബ ഗമനം എന്നിവ യവം കൊണ്ടും കണക്കാക്കണം. വസ്ത്രങ്ങള്‍ ഹസ്താര്ദ്ധമായ വിതസ്തിയും, ഭൂമി അളക്കാന്‍ കോല് വര്‍ദ്ധിപ്പിച്ച് ദണ്ഡ് അളവും സ്വീകരിക്കാവുന്നതാണ്.
വിഗ്രഹം, ശില്‍പ്പം, പ്രതിമ എന്നിവ നിര്‍മിക്കുന്നതിന് യവമാന അടിസ്ഥാനത്തിലുള്ള താലം എന്ന അളവുകോലാണ് സാമാന്യമായി സ്വീകരിക്കുന്നത്. ആകെ ഉയരത്തിനെ നൂറ്റി ഇരുപത് ആയി ഭാഗിച്ചാല്‍ ഒരു ഭാഗം അംഗുലവും പന്ത്രണ്ട് ഭാഗം താലവുമാണ്. ഇപ്രകാരം ഭാഗം ചെയ്യുന്നതിന് ദശതാലം എന്നുപറയുന്നു. ബിംബത്തെ നൂറ്റിയെട്ട് ആയി ഭാഗിച്ചാല്‍ നവതാലം എന്നും തൊണ്ണൂറ്റി എട്ടായി ഭാഗിച്ചാല്‍ അഷ്ടതാലം എന്നും പറയുന്നു.
ബിംബ നിര്‍മാണ വിധിയില്‍ ഏകതാലം കൂര്മങ്ങള്ക്കും ദ്വിതാലം മത്സ്യങ്ങള്‍ക്കും ത്രിതാലം കിന്നരന്മാര്‍ക്കും, ചതുര്താലം കുള്ളന്മാരായ ദ്വാരപാലകര്‍ക്കും പഞ്ചതാലം ഗണപതിക്കും ഷഡ്താലം വരാഹത്തിനും സപ്ത താലം വേതാളന്മാരുടെ പ്രതിമകള്‍ക്കും അഷ്ടതാലം മനുഷ്യ പ്രതിമാ നിര്‍മാണത്തിനും നവതാലം ഇന്ദ്രാദി ദേവന്മാര്ക്കും ദേവീ വിഗ്രഹങ്ങള്‍ക്കും സാധാരണ ഉപയോഗിക്കുന്നു. ദശതാലത്തില് ദേവന്മാരുടെ വിഗ്രഹങ്ങള്‍ തീര്‍ക്കണം. ഇവകള്‍ക്ക് തന്നെ പ്രകാരാന്തരത്തില്‍ ഉത്തമ മദ്ധ്യമഅധമ ഭേദങ്ങളുമുണ്ട്.
ശരീര പ്രമാണത്താലാണ് മനുഷ്യര്‍ക്കുവേണ്ട വസ്ത്രങ്ങള്‍ അളന്നു എടുക്കേണ്ടത്. ഉടുക്കാന്‍ വേണ്ടിയുള്ള മുണ്ടിന് നീളം ഓരോരുത്തരുടെ അഞ്ച് വിതസ്തി (മുഴം) ആകുന്നു. ആഭരണങ്ങളും പാത്രങ്ങളും മുഷ്ടി എന്ന അളവിനാലും ആയുധങ്ങള്‍ അംഗുലം എന്ന അളവിനാലും സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: