ഡോ. രാധാകൃഷ്ണന് ശിവന്
ഭാരതീയ ദര്‍ശന സങ്കല്പമനുസരിച്ച് സൃഷ്ടികളെല്ലാം തന്നെ പഞ്ചഭൂതങ്ങള്‍ എന്നറിയപ്പെടുന്ന മൂലകങ്ങളുടെ താളാത്മകമായ സമന്വയത്താല്‍ നിര്‍മിക്കപ്പെടുന്നവയാണ്. പഞ്ചഭൂതങ്ങളുടെ സമന്വയ ഭേദമനുസരിച്ച് സൃഷ്ടിഭേദങ്ങള്‍ക്കും കാരണമാകുന്നു. ദാര്‍ശനികര്‍ ഇതിനെ പഞ്ചീകരണം എന്ന് വിളിച്ചു. പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതിനാല്‍ പ്രപഞ്ചം എന്ന നാമധേയവും അന്വര്‍ഥമായി. പൃഥ്വീ, ജലം, അഗ്നി, വായു, ആകാശം എന്നിവകളുടെ സംയോഗത്താല്‍ വസ്തുക്കള്‍ നിര്‍മ്മിക്കപ്പെടുകയും സമന്വയഭേദത്താല്‍ സൃഷ്ടിഭേദം ഉണ്ടാകുന്നുവെന്നും അവകളുടെ വ്യല്‍ക്രമം വികലവും ദോഷകരവുമെന്നും ആചാര്യന്മാര് അഭിപ്രായപ്പെട്ടു.
നിര്‍മാണത്തിലും ഈ ദാര്‍ശനിക തത്വം ശാസ്ത്രീയമായി പ്രതിഫലിക്കപ്പെട്ടു. ദ്രവ്യങ്ങള്‍ക്കും നിര്‍മിതികള്‍ക്കും പഞ്ചഭൂതങ്ങള്‍ അടിസ്ഥാനമായി. ഈ മൂല ഘടകങ്ങളുടെ തനതായ രൂപീകരണക്രമം എന്നത് ശൂന്യതയില്‍ നിന്ന് ആകാശവും ആകാശത്തില്‍ നിന്ന് വായുവും വായുവില്‍ നിന്ന് അഗ്നിയും അഗ്നിയില്‍ നിന്ന് ജലവും ജലത്തില്‍ നിന്ന് ഭൂവസ്തുക്കളും എന്ന ക്രമത്തിലാണ്. ഒരു വസ്തുവിന്റെ ഉല്പത്തിയും ഇതേ ക്രമത്തിലും നാശം വിപരീത ക്രമത്തിലും തന്നെ ആയിരിക്കും.
ആകാശം
ജഡപ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകം ആകാശമാണ്. ശബ്ദഗുണത്തോട് കൂടിയ ഇടങ്ങളെല്ലാം ആകാശം ആകുന്നുവെന്ന് ന്യായദര്‍ശനം ലക്ഷണ സഹിതം സൂചിപ്പിക്കുന്നു. ശ്രവണേന്ദ്രിയഗ്രാഹ്യമാണ് ശബ്ദം. അതിനാല്‍ നിര്‍മ്മിതിയുടെ വലിപ്പവും അളവുകളും നിര്‍ണ്ണയിക്കപ്പെടുന്നത് ആകാശത്തിലെ ഈ തത്വം ഉള്‍ക്കൊണ്ടുകൊണ്ടാണ്. ശബ്ദതരംഗങ്ങളുടെ ആവൃതികള്‍ എപ്രകാരം ശ്രവണഗോചരം ആകുന്നുവോ അപ്രകാരം മുറികളുടെ വലിപ്പവും ഉയരവും അനുകൂലം ആകുമ്പോള്‍ സുഖം (സു=നല്ലത് ഖം=ആകാശം)എന്ന അവസ്ഥ സംജാതമാകുന്നു. വിപരീതമെങ്കില്‍ ദുഃഖം ആകുന്നു. വാസ്തുവിദ്യാനുഗുണം പുരയിടവും വീടും തമ്മിലുള്ള അനുപാതം, അളവുകള്‍, തുറന്ന ഇടങ്ങള്‍ എന്നിവ ആകാശതത്വത്തിന്റെ പ്രതിഫലനമാണ്
വായു
യത്സംചരതി സ വായു, രൂപരഹിത സ്പര്‍ശവാനാണ് വായു എന്നീ ലക്ഷണങ്ങളാല്‍ വായു തത്വം സ്പഷ്ടമാണ്. ത്വഗിന്ദ്രിയ മാത്ര ഗ്രാഹ്യമാണ് ഈ തത്വത്തിന്റെ അടിസ്ഥാനം. മറ്റു ഇന്ദ്രിയങ്ങളാല്‍ ഗ്രഹിക്കാന്‍ സാധിക്കാത്ത വായു, നിര്‍മിതിയുടെ പ്രാണനാകുന്നു. അതിനാല്‍ വായു സഞ്ചാരത്തിനും വ്യവഹാരത്തിനും ഇണങ്ങുന്നവിധമാകണം നിര്‍മിതികള്‍. അത് കൊണ്ട് തന്നെ സൂത്ര വിന്യാസങ്ങള്‍ക്ക് നിര്മിതികളില് പ്രാധാന്യമുണ്ട്. വായു തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് മദ്ധ്യ സൂത്ര മര്‍മ്മ സങ്കല്‍പ്പങ്ങള്‍ പോലും സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്.
അഗ്നി
തേജസ് ആണ് അഗ്നി. അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാ സംസ്കൃതികളും അഗ്നി പ്രാധാന്യം നല്‍കിയാണ് പാരമ്പര്യം തുടര്‍ന്നത്. വേദങ്ങളിലെയും പ്രധാന ദേവതാസങ്കല്പം അഗ്നിയായതും സാംഗത്യം തന്നെ. പഞ്ചഭൂതങ്ങളില്‍ മറ്റുള്ളവക്ക് ഇല്ലാത്ത സവിശേഷ സ്വയം ശുദ്ധി ഗുണം അഗ്നിയെ മറ്റുള്ളവയില്‍ നിന്ന് ശ്രേഷ്ഠസ്ഥാനത്തിനര്‍ഹമാക്കി. ഭാരതീയ ചിന്താധാരയനുസരിച്ച് പ്രത്യക്ഷ അഗ്നിയെ അതിന്റെ ശ്രേഷ്ഠമായ സ്രോതസ്സുകളെ ആധാരമാക്കി വിവിധങ്ങളായി തിരിച്ചിട്ടുണ്ട്. അവകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സൗരാഗ്നി. ലോകസൃഷ്ടികാരനായ ബ്രഹ്മസുതനും ആദിശക്തി കേന്ദ്രമായ വൈശ്വാനരനും പ്രാധാന്യമര്‍ഹിക്കുന്ന അഗ്നികള്‍ തന്നെ.
വാസ്തു ശാസ്ത്ര അഭിവിന്യാസപ്രകാരമുള്ള നിര്‍മ്മിതികളുടെ ദര്‍ശന സങ്കല്പം പ്രധാനമായും അഗ്നിയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിപ്പിക്കപ്പെടുന്നത്. ചക്ഷുരിന്ദ്രിയ ഗ്രാഹ്യമായ ഈ തേജസിന്റെ ഭേദമനുസരിച്ച് ദിക്കുകളുടെ ഉത്തമ മധ്യമ അധമ ഭേദങ്ങളും നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഊര്‍ജ്ജത്തെ നിര്‍മ്മിതികള്‍ക്കിണങ്ങും വിധമുള്ള സ്രോതസ്സ് ആക്കി മാറ്റുന്ന തരത്തില്‍ ആയിരിക്കണം നിര്‍മ്മിതികളുടെ ഘടനയും സ്ഥാനവും നിര്‍ണയിക്കപ്പെടേണ്ടത്.
ജലം
യദ്രവം താ ആപഃ, എന്ന ലക്ഷണപ്രകാരം ദ്രവത്വഗുണത്തോട് കൂടിയതാണ് ജലം. തേജസ്സില്‍ നിന്നും ഉണ്ടാകുന്ന വായു തന്മാത്രകള് ചിരകാലം കൊണ്ട് പരിണമിച്ചാണ് ജലം ആകുന്നത്. സ്നേഹമെന്ന ജലഗുണം പരമാണുക്കളുടെ പരസ്പര സംയോഗത്തിന് കാരണമാകുന്നു. ജലത്തിന്റെ ദ്രവത്വം, സ്നേഹം എന്നീ അടിസ്ഥാന ഗുണങ്ങളെ അനുസരിച്ചാണ് വാസ്തു പ്രാധാന്യമുള്ള ഭൂപരിഗ്രഹം സാധ്യമാകുന്നത്. ജലത്തിന്റെ വ്യതിവ്യാപന തത്വമനുസരിച്ച് നിര്‍മാണ ദ്രവ്യങ്ങളുടെ സ്വീകരണവും പ്രാധാന്യമര്‍ഹിക്കുന്നു. ജലത്തിന്റെ ശുദ്ധി, സ്ഥാനം, ഒഴുക്ക് എന്നിവയുടെയും പ്രാധാന്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
പൃഥ്വി
യത് കഠിനം സാ പൃഥ്വീ, ഗന്ധഗുണത്തോട് കൂടിയത് ഭൂമി എന്നിങ്ങനെയുള്ള ലക്ഷണങ്ങളാല്‍ ഭൂമിയാണ് പ്രപഞ്ചത്തില്‍ ഏറ്റവും വലുതെന്ന് സങ്കല്പത്തിലും അര്‍ത്ഥത്തിലും ആണ് പൃഥ്വി എന്ന നാമം നല്കപ്പെട്ടിട്ടുള്ളത്. പഞ്ചഭൂതസിദ്ധാന്തത്തിന്റെ അടിസ്ഥാനവും ഭൂമിയായി പരിഗണിച്ചാണ് പ്രധാനമായും വാസ്തുശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. ഈ ജൈവികോര്‍ജ്ജം വാസത്തിനു യോജിച്ച വിധം ക്രമീകരിക്കുക എന്നതാണ് പ്രധാനം. പൃഥ്വീ ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസ്സ് ആയി നിറഞ്ഞുനില്ക്കുന്ന ഒന്നാണെന്ന് കണക്കാക്കിയാണ് വാസ്തു അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: