മുകുന്ദന് മുസലിയാത്ത്
ഭഗവാന്റെ സാന്നിദ്ധ്യം കൊണ്ട് ലക്ഷ്മിയുടെ ആവാസഭൂമിയായതാണ് വൃന്ദാവനം. അമ്പാടിയില്‍ കണ്ണന് സുരക്ഷിതനല്ല എന്ന ഭയത്താലാണ് യാദവര്‍ വൃന്ദാവനത്തില്‍ താമസമാക്കിയത്. കൂടാതെ വൃന്ദാവനത്തിനു ചുറ്റും കാളിന്ദീ നദിയുടെ സാന്നിദ്ധ്യമുണ്ടായതിനാല് പശുക്കള്‍ക്ക് വെള്ളവും പച്ചപ്പുല്ലും സുലഭം തന്നെ. സമീപത്തായി ഗോവര്‍ദ്ധന പര്‍വ്വതവും.
പാട്ടും ഘോഷവുമായി ഗോപന്മാര് പുതിയ വാസസ്ഥലത്തേക്കു തിരിച്ചു. അര്‍ദ്ധചന്ദ്രാകാരമായ കരപ്രദേശം താമസസ്ഥലമായി തെരഞ്ഞെടുത്തു.
ഗോപബാലന്മാര്ക്കൊപ്പം പശുക്കുട്ടികളെ മേയ്ക്കുന്ന ചുമതല കണ്ണനും ബലരാമനും ഏറ്റെടുത്തു.
ഒരു ദിവസം പശുക്കുട്ടികളുടെ കൂട്ടത്തില്‍ ഒരു പുതിയ പശുക്കുട്ടി ഭഗവാന്റെ ശ്രദ്ധയില്‍പ്പെട്ടു. അവനെ ബലരാമന് കാണിച്ചു കൊടുക്കുകയും ചെയ്തു. കംസന്റെ നിയോഗപ്രകാരം കൃഷ്ണനെ വധിക്കാന്‍ തക്കം പാര്‍ത്ത് അടുത്തുകൂടിയതാണ്. കൃഷ്ണന് വത്സാസുരന്റെ ചെയ്തികളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെങ്കിലും ഒരു ഭാവമാറ്റവും പ്രകടിപ്പിച്ചില്ല. മറ്റു പശുക്കുട്ടികളെ അരികത്തു പേരു ചൊല്ലി വിളിച്ചു. ലാളിക്കുന്നതുപോലെ വത്സാസുരനേയും വിശ്വാസത്തിലെടുത്തു. ഭഗവാന് തന്നെയും അടുത്തുവിളിച്ചതില് തന്റെ വലയില്‍ ഭഗവാന് വീണതായി വത്സാസുരന് കണക്കുകൂട്ടി. ഭഗവാനാകട്ടെ അവനെ അടുത്തുകിട്ടിയപ്പോള്‍ വാലും പിന്‍കാലുകളും കൂട്ടിപ്പിടിച്ച് തലക്കു ചുറ്റും വട്ടം കറക്കി. വത്സാസുരന് കറക്കത്തിന്റെ വേഗത്തില്‍ ശ്വാസംമുട്ടി. ഗത്യന്തരമില്ലാതെ വത്സാസുരന് സ്വന്തം വേഷമെടുത്തു. വലിയൊരു പര്വ്വതത്തിന് കയ്യുംകാലും വച്ചതുപോലെ. ആകാശംമുട്ടെ ശരീരം അസുരന് അലറി വിളിച്ചു. അതു ഇടിനാദംപോലെ ആകാശത്തിലും ഭൂമിയിലും മാറ്റൊലിക്കൊണ്ടു. നവദ്വാരങ്ങളില്‍ കൂടെയും രക്തം ചീറിത്തെറിച്ചു. അവസാനം വത്സാസുരന്റെ ജഡശരീരത്തെ ഒരു വഌങ്ങ മരത്തിലേക്ക് തൂക്കിയെറിഞ്ഞു. മരത്തില്‍ പഴുത്തുനിന്ന വഌങ്ങകള് താഴെ വീണു. അന്നത്തെ ഭക്ഷണം ഗോപക്കുട്ടികള്ക്കു കുശാലായി.
വൃന്ദാവനത്തിലെ പുത്തരിക്കൈ കണ്ടു ദേവന്മാര് സന്തോഷിച്ചു. ഗോപന്മാര്‍ക്കു മേല്‍ പനിനീര് തളിച്ചു. പുഷ്പവൃഷ്ടി നടത്തി. ദേവവാദ്യം മുഴക്കി. ഗോപന്മാരും ഭഗവാനും താളത്തില്‍ നൃത്തമാടി. അന്നു വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഗോപന്മാര് ഭഗവാന്റെ ലീല വിസ്തരിക്കുന്നതില്‍ മത്സരിച്ചു. ഗോപസ്ത്രീകള്‍ മാറി മാറി ഭഗവാനെ മടിയിലിരുത്തി താലോലിച്ചു. യശോദ പ്രത്യേക പ്രാര്‍ത്ഥനയും പൂജയും നടത്തി. ഭഗവാന്റെ രക്ഷക്ക്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: