ന്യൂദല്‍ഹി: ഇതുവരെ കൈപ്പിടിയിലൊതുങ്ങാത്ത ലോകകപ്പ് കിരീടം ശിരസിലേറ്റിയശേഷം തിളിക്കമാര്‍ന്ന തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ വനിത ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജ്. 2005, 2017 വര്‍ഷങ്ങളില്‍ മിതാലി രാജിന്റെ മികവില്‍ ഇന്ത്യ ലോകകപ്പിന്റെ ഫൈനലിലെത്തി. എന്നാല്‍ 2005-ല്‍ ഓസ്ട്രേലിയോടും 2017-ല്‍ ഇംഗ്ലണ്ടിനോടും ഫൈനലുകളില്‍ കീഴടങ്ങി.
അടുത്ത കാലത്ത് മുന്‍നിര ടീമുകള്‍ക്കെതിരെ കാഴ്ചവച്ച മിന്നുന്ന പ്രകടനം ഇന്ത്യയുടെ യശസ് ഉയര്‍ത്തിയിരിക്കുകയാണ്. ഇനി ലോകത്തെ വമ്പന്മാരയ ടീമുകളൊന്നും ഇന്ത്യയെ നിസ്സാരരായി കാണില്ലെന്നും മിതാലി ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഏകദിനത്തിലെ കരുത്തരായ ഓസ്ട്രേലിയയേയും ടി 20യിലെ ശക്തരായ ഇംഗ്ലണ്ടിനെയും തുടര്‍ച്ചയായി തോല്‍പ്പിച്ചത് ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തി. ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയേയും പോലെ ഞങ്ങളും കരുത്തരാണെന്ന് മിതാലി വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷത്തെ ടി 20 ലോകകപ്പിനുശേഷം മിതാലി ടി 20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. കൂടുതല്‍ കാലം ഏകദിന മത്സരങ്ങള്‍ കളിക്കുന്നതിനായാണ് മിതാലി ടി 20യില്‍ നിന്ന്് വിരമിച്ചത്.
കൊറോണ മഹാമാരിയെ തുടര്‍ന്ന് വീട്ടില്‍ കഴിയുന്ന മിതാലി വേണ്ടവിധത്തില്‍ പരിശീലനം നടത്താന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ്. അകത്തിരുന്നുള്ള പരിശീലനത്തിന് പരിമതികളുണ്ട്. ഗ്രൗണ്ടുകളിലേ നല്ലപോലെ തയ്യാറെടുക്കാന്‍ കഴിയൂ. തന്നിലിപ്പോഴും അല്‍പ്പം ബാറ്റിങ് കഴിവുകള്‍ അവശേഷിക്കുന്നുണ്ടെന്നാണ് വിശ്വാസം. രണ്ടോ മൂന്നോ പരിശീലന സെഷനുകള്‍കൊണ്ട് മികവിലേക്ക് ഉയരാനാകുമെന്നും മിതാലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: