തിരുവനന്തപുരം: ഫെബ്രുവരി 19 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.28ന് ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍,നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ വിജയകരമായി ഇറങ്ങുന്നു. ചൊവ്വയുടെ ഉപരിതലത്തില്‍ തൊടുന്നതിനു മുന്‍പായി ദൗത്യത്തിന്റെ സൂപ്പര്‍ സോണിക് പാരഷൂട്ടുകള്‍ വിടരുന്നതും ഇറങ്ങുന്ന സ്ഥലമായ ജെസീറോ ക്രേറ്റര്‍ മേഖലയില്‍ നിന്നും ചുവന്ന പൊടി പറക്കുന്നതും ഉള്‍പ്പെടെയുള്ള എച്ച്ഡി നിലവാരത്തിലുള്ള വീഡിയോകള്‍ നാസ പുറത്തു വിട്ടതോടെ ശാസ്ത്രലോകം അഭിമാന പുളകം കൊണ്ടു.
ജെസീറോയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുക പ്രധാനലക്ഷ്യമായി വിക്ഷേപിച്ച ദൗത്യം ഏഴ് മാസം കൊണ്ട് 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്. സഞ്ചാര സമയത്തും ഇനി ചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുഴുവന്‍ റോവറിനെ നിയന്ത്രിക്കുക ബസ് കപ്ലറുകളും അവയുമായി ബന്ധപ്പെട്ട കേബിള്‍ ഹാര്‍നസുകളും ഉള്‍പ്പെടുന്ന സംവിധാനത്തില്‍ കൂടിയാകും. ആകാശയാനങ്ങളില്‍ ഡാറ്റാ കൈകാര്യം ചെയ്യുന്ന സബ് സിസ്റ്റങ്ങളുടെ നെറ്റ് വര്‍ക്ക് ഇന്റര്‍ഫേസ് സംവിധാനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം തകരാറിലായാലും മറ്റുള്ളവയെ ബാധിക്കാതിരിക്കുന്നതിനാണ് ഡാറ്റാ ബസ് കപ്ലറുകള്‍.
നാസയുടെ ചൊവ്വാ ദൗത്യത്തെ കേരളത്തോടു ബന്ധിപ്പിക്കുന്നതും ഈ ഡാറ്റാ ബസ് കപ്ലറുകള്‍ തന്നെ. റോവറിലെ നെറ്റ് വര്‍ക്ക് സംവിധാനങ്ങള്‍ പിഴവില്ലാതെ പ്രവര്‍ത്തിക്കുന്നതിനുള്ള ഡാറ്റാ ബസ് കപ്ലറുകള്‍ മലയാളിയുടേത്. തിരുവനന്തപുരം സ്വദേശി പ്രേം ചന്ദ്രന്റെ പാല് ടെക്നോളജീസ് വികസിപ്പിച്ച 1553 ഡാറ്റാ ബസ് കപ്ലറുകള്‍ ആണ് ചൊവ്വായില്‍ ഇറങ്ങിയ പെഴ്സിവീയറന്‍സ് റോവര്‍ ഉപയോഗിക്കുന്നത്.
2004 മുതല്‍ സുപ്രധാന അമേരിക്കന്‍ പ്രതിരോധ കമ്പനികള്‍ക്ക് അതീവ ഗുണമേന്മയുള്ള ഡാറ്റാ വിനിമയ ഉപകരണങ്ങള്‍ നല്കി പേരെടുത്തിട്ടുള്ളതാണ് പാല് ടെക്നോളജീസ്. നിരവധി അമേരിക്കന്‍ യുദ്ധവിമാനങ്ങളിലും മിസ്സൈലുകളിലും വിക്ഷേപണ വാഹനങ്ങളിലും കമ്പനിയുടെ ഡിസൈനുകള്‍ ഉപയോഗിച്ചു വരുന്നു. വര്‍ഷങ്ങള്‍ക്കിടയ്ക്ക് ഉല്‍പ്പന്നങ്ങളുടെ ഉന്നത ഗുണനിലവാരത്തിന്റേയും സമയത്തു തന്നെ അവ ലഭ്യമാക്കുന്നതിലെ നിഷ്ക്കര്ഷയുടെയും പേരില്‍ നിരവധി അവാര്‍ഡുകള്‍ കമ്പനി നേടിയിട്ടുണ്ട്. ചൊവ്വാ ദൗത്യപദ്ധതിയ്ക്കു വേണ്ടി ബസ് കപ്ലറുകള്‍ സപ്ലൈ ചെയ്യാന്‍ പാല് ടെക്നോളജിയെ തെരെഞ്ഞെടുത്തതു തന്നെ അവരുടെ ഉല്പന്നങ്ങളുടെ കാര്യത്തില്‍ നാസയും ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറികളും വച്ചു പുലര്‍ത്തുന്ന വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണ്.
പാല് ടെക്നോളജീസിന്റെ സ്ഥാപകനും പ്രസിഡണ്ടുമായ പ്രേംചന്ദ്രന്‍ പൂജപ്പുര സ്വദേശിയും സ്വാതന്ത്യ സമര സേനാനി കെ വി ഗംഗാധരന് നായരുടേയും റിട്ടയേഡ് ഹെഡ്മിസ്ട്രസ് ലളിതാംബിക അമ്മയുടെയും മകനുമാണ്. പ്രേംചന്ദ്രന്‍ ഗവണ്മെന്റ് മോഡല്‍ ഹൈസ്കൂളിലും, ഇന്റര്‍മീഡിയറ്റ് കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസവും സിഇടിയില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം കെല്‍ട്രോണ്‍ ആര്&ഡി സെന്ററില്‍ ജോലി. പിന്നീട് അമേരിക്കയില്‍ കുടിയേറി. യൂണിവേഴ്സിറ്റി ഓഫ് മിയാമി മെഡിക്കല്‍ സ്കൂള്‍ ഡീന്‍ ആയ ഡോ ലതാ ചന്ദ്രന് ആണ് ഭാര്യ. കുടുംബ സമേതം വെസ്റ്റണ്‍, ഫ്ളോറിഡയില്‍ താമസം. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ ആനന്ദ്, അറ്റോര്‍ണിയായ അശോക് എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: