തിരുവനന്തപുരം: അതിര്‍ത്തികാക്കാന്‍ മാത്രമല്ല നാടിന്റെ ആരോഗ്യം കാക്കാനും ഇവര്‍ മുന്നിലുണ്ട്. ഡ്യൂട്ടി ഉള്ളപ്പോള്‍ മാത്രമല്ല അവധിയിലും രാഷ്ട്രസേവനത്തിനായി മുന്നിട്ടിറങ്ങുകയാണ് ഒരുകൂട്ടം സൈനികര്‍. ഇന്ത്യന്‍സേനയുടെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന സൈനികരുടെ കൂട്ടായ്മയാണ് സപ്ത. കരനാവികവ്യോമ സേനയിലെ സൈനികരും അര്‍ധ സൈനികരും ഈ കൂട്ടായ്മയില്‍ ഉണ്ട്.
എല്ലാപേരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ടിക്കുന്നവരാണ്. അവധിയില്‍ നാട്ടിലുള്ളപ്പോഴാണ് സൈനികര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. കൊറോണ രോഗബാധയുടെ കാലമായതിനാല്‍ ആശുപത്രികളില്‍ രക്തദാനത്തിന് ആളില്ലാതായി. രോഗികള്‍ക്ക് രക്തം ലഭിക്കാത്ത സാഹചര്യം മനസിലാക്കിയ ധീരജവാന്മാര് തങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറോളം പേര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രക്തദാനം നടത്തി. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ആര്‍എച്ച്എമ്മിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭക്ഷണ വിതരണം നടത്തുകയും ചെയ്തു.
പാറശാല മുതല്‍ ആറ്റിങ്ങല്‍ വരെയുള്ള സൈനികര്‍ ഈ കൂട്ടായ്മയില്‍ ഉണ്ട്. ഫേസ്ബുക്കില്‍ 30 പേരില്‍ തുടങ്ങിയ കൂട്ടായ്മ ഇന്ന് 230 ഓളം പേരുള്ള സേവനകാര്യങ്ങള്ക്ക് സന്നദ്ധരായ സൈനികരുടെ കൂട്ടമാണ്. ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചിട്ട് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞു. കോട്ടൂര്‍ സെറ്റില്‍മെന്റിലെ വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും കമ്പ്യൂട്ടര്‍ ലാപ്ടോപ്പ്, ഓണക്കോടി, ഓണക്കിറ്റ് എന്നിവ നല്‍കിയാണ് തുടക്കം. അന്ന് ശില്പി കാനായി കുഞ്ഞിരാമനെ ആദരിക്കുകയും ചെയ്തു. വെഞ്ഞാറമൂടിലെ രോഗ ബാധിതയായിരുന്ന പെണ്‍കുട്ടിക്കും വെള്ളറടയിലെ അദ്രിനാഥിനും സപ്തയുടെ ആഭിമുഖ്യത്തില്‍ ചികിത്സാ ധനസഹായം നല്കി.
സപ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് സുജിത്ത് രാജ്, പ്രവീണ്‍ പി., അനൂപ് വി.ടി., അരുണ്‍ ജെ. തുടങ്ങിയ സൈനികരുടെ നേതൃത്വത്തിലാണ്. ഇനിയും ഇത്തരം സേവനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. ഡ്യൂട്ടിയിലാണെങ്കിലും അല്ലെങ്കിലും രാഷ്ട്രസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ക്ക് നല്‍കാം ഒരു ബിഗ് സല്യൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: