തെരഞ്ഞെടുപ്പ് കഴിഞ്ഞു. സിറ്റിങ് എംഎൽഎമാരും സ്ഥാനമൊഴിഞ്ഞവരും കഴിഞ്ഞകാലത്തെ തങ്ങളുടെ പ്രവർത്തനത്തിന് ജനങ്ങൾ നൽകിയ വിധിയെഴുത്തിനായി മെയ് 2 എന്ന ദിനം കാത്തിരിക്കുകയാണ്. മേയർ സ്ഥാനത്തു നിന്നും എംഎൽഎ പദവിയിലെത്തിയ യുവ സാമാജികനായ വി.കെ. പ്രശാന്ത് വട്ടിയൂർക്കാവ് മണ്ഡലത്തിൽ തനിക്ക് ചെയ്യാനായതും പൂർത്തിയാക്കാനാവാതെ പോയതുമായ കാര്യങ്ങളും മണ്ഡലത്തിലെ അനുഭവങ്ങളും ജന്മഭൂമിയോട് പങ്കുവയ്ക്കുന്നു.
മണ്ഡലത്തിൽ മികച്ച അനുഭവം
എംഎൽഎ എന്നുള്ള നിലയിൽ മെയ് വരെയുള്ള കാലയളവിൽ വെറും 17 മാസങ്ങളാണ് എനിക്കു ലഭിച്ചത്. അതിൽ തന്നെ 6-7 മാസം ലോക്ഡൗണും മറ്റുമായി പോയി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജനങ്ങൾ പൊതുവിൽ പോസിറ്റീവ് കാഴ്ചപ്പാടുള്ളവരാണ്.
എംഎൽഎയായപ്പോൾ സ്ഥിരം തലവേദനയായ പരാതി ഇവിടത്തെ കുടിവെള്ളപ്രശ്നമായിരുന്നു. കാലങ്ങളായുള്ള ഈ പരാതി പരിഹരിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം. പരാതി പറഞ്ഞ പലരും പ്രശ്നപരിഹാരത്തിനുശേഷം വിളിച്ചു നന്ദി പറഞ്ഞത് സന്തോഷകരമായ അനുഭവമായിരുന്നു.
ജനങ്ങൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും സ്വീകരിച്ച നടപടികളും
കുടിവെള്ള പ്രശ്നവും റോഡ് നവീകരണവും കൂടുതൽ ഉയർന്നുവന്ന പരാതികളായിരുന്നു. ഇവ രണ്ടും പരിഹരിക്കുന്നതിനാണ് ചുരുങ്ങിയ കാലയളവിൽ ശ്രമിച്ചത്. 110 റോഡുകൾ നവീകരിക്കാനായി.
ദീർഘകാലാടിസ്ഥാനത്തിൽ ജനങ്ങൾ ഉന്നയിച്ച പ്രധാന ആവശ്യം വട്ടിയൂർക്കാവ് ജംഗ്ഷന്റെ വികസനമായിരുന്നു. അതിനുവേണ്ട ഭരണനടപടികൾക്ക് തുടക്കം കുറിക്കാനായി.
മുടങ്ങിക്കിടന്ന കുലശേഖരം പാലം പണി ആരംഭിക്കാനായി. ഏകദേശം 80 ശതമാനം പണി പൂർത്തിയായി. കൊവിഡ് കാലത്തും കാര്യക്ഷമമായി പ്രവർത്തിക്കാനായി എന്നാണ് വിശ്വാസം. മണ്ഡലത്തിൽ കൃഷി പ്രോത്സാഹിപ്പിച്ചു. തരിശുനിലങ്ങളിൽ കൃഷിയിറക്കി.
കമ്യൂണിറ്റി കിച്ചൺ വഴി കൊവിഡ് കാലത്ത് എല്ലായിടത്തും സഹായമെത്തിക്കാൻ ശ്രമിച്ചു. ഹോമിയോ, സിദ്ധ, ആയുർവേദ ചികിത്സ ലഭ്യമാക്കി. കൃഷി പണിക്കാരെയും പണിക്കാവശ്യമായ ഉപകരണങ്ങളും വിത്തുക്കളും വീടുകളിലെത്തിക്കുക എന്ന ജനങ്ങളുടെ ആശയം ഫീസ്റ്റ എന്ന മൊബൈൽ ആപ്പിലൂടെ സാധ്യമാക്കാനായി.
ഏറെ ആഗ്രഹിച്ച, നടപ്പാക്കാൻ കഴിയാതെ പോയ പദ്ധതി
ഏറെ ആഗ്രഹിക്കുന്ന, എന്നാൽ സമയപരിധി മൂലം നടപ്പാക്കാൻ ആവാതെ പോയത് വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം തന്നെയാണ്. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് പദ്ധതിക്ക് കൃത്യമായ ആസൂത്രണമുണ്ടാക്കാനായി. സ്ഥലമെടുപ്പിനുവേണ്ടി രണ്ട് നോട്ടിഫിക്കേഷൻ പൂർത്തിയാക്കി. ഇനി വില മൂല്യനിർണയവും നഷ്ടപരിഹാരം നൽകലിലേക്കും കടക്കണം. 314 കോടിയുടെ പദ്ധതിയാണ് കിഫ്ബി സഹായത്തോടെ തയാറാക്കിയിരിക്കുന്നത്. ശാസ്തമംഗലത്തുനിന്നും വഴയിലയിലേക്കും പേരൂർക്കടയിലേക്കും 18.5 മീറ്റർ വീതിയിൽ റോഡ് നിർമാണമുണ്ട്. ഇതിന് കേരളറോഡ് ഫണ്ട് ബോർഡുമായി ധാരണയായി. ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാൻ വാണിജ്യസമുച്ചയം പണിയുന്നതിന് ട്രിഡയുമായി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ഇതിന്റെ ഡിപിആർ തയാറാക്കുകയാണ്.
എംഎൽഎ എന്ന നിലയിൽ മോശം അനുഭവം
അങ്ങനെയൊരു അനുഭവം പറയാനില്ല. ചുരുങ്ങിയ കാലയളവിൽ സന്തോഷം തോന്നുന്ന നിമിഷങ്ങളാണുള്ളത്. നേരത്തെ പറഞ്ഞപോലെ മണ്ഡലത്തിലെ ജനങ്ങൾ പോസിറ്റീവ് ആറ്റിറ്റിയൂഡ് ഉള്ളവരാണ്.
പുതിയ എംഎൽഎ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്
തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകണം എന്നതാണ് ആഗ്രഹം.1123 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു. പട്ടം ഫ്ളൈഓവർ, പേരൂർക്കട ഫ്ളൈഓവർ, ജനറൽ ആശുപത്രിയിൽ 138 കോടി രൂപയുടെ വികസനം, ശാസ്തമംഗലം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ മിനി സിവിൽ സ്റ്റേഷനുകൾ, കുടപ്പനക്കുന്ന് കളക്ട്രേറ്റ് ജംഗ്ഷന്റെ വികസനം എന്നിവയൊക്കെ നടപ്പാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: