പോത്തന്‍കോട്: ഭര്‍ത്തൃസഹോദരന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സയിലായിരുന്ന കാവുവിള തെറ്റിച്ചിറ വൃന്ദഭവനില്‍ വൃന്ദ(28)യാണ് ചൊവ്വാഴ്ച രാത്രി പത്തരമണിയോടെ മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വാവറയമ്പലം കാവുവിളയില്‍ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു വൃന്ദയെ ഭര്‍ത്തൃസഹോദരന്‍ പെട്രോളൊഴിച്ച് കത്തിച്ചത്. കാവുവിളയിലെ കടയില്‍ തയ്യല്‍ പഠിക്കാനെത്തിയ വൃന്ദയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീയിടുകയായിരുന്നു. വൃന്ദയുടെ ഭര്‍ത്താവ് സബിന്‍ലാലിന്റെ സഹോദരന് പണിമൂല തെറ്റിച്ചിറ പുതുവല്‍ പുത്തന്‍വീട്ടില്‍ സിബിന്‍ലാലിനെ (29) സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളില്‍ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.
കാറിലെത്തിയ സിബിന്‍ലാല്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോളും തുണിചുറ്റിയ പന്തവുമായി യുവതിയുടെ അടുത്തേക്ക് വരികയും പെട്രോള്‍ ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഭയന്ന് കടയ്ക്കുള്ളില്‍ നിന്നിറങ്ങി ഓടിയ വൃന്ദ രക്ഷപ്പെടാന്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ ഓടിയെത്തിയ പ്രതി കൈയ്യില്‍ സൂക്ഷിച്ചിരുന്ന പന്തത്തില് തീ കത്തിച്ചു എറിയുകയായിരുന്നു.
വൃന്ദ ഭര്‍ത്താവായ സബിന്ലാലുമായി പിണങ്ങി കഴിയുകയായിരുന്നു. ജ്യേഷ്ഠനോടൊപ്പം ജീവിക്കണമെന്ന് സിബിന് നിരന്തരം വൃന്ദയോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെയും സിബിന് കടയിലെത്തി വൃന്ദയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സമ്മതമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് തീ കൊളുത്തലില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി മരിച്ചു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട സിബിനിനെ മണിക്കൂറുകള്‍ക്കുളില്‍ മുട്ടത്തറ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ഈ സമയം വിഷം കഴിച്ചെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാളെ പോലീസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: