തിരുവനന്തപുരം: കോടതിയില്‍ പൊരുതി ജയിച്ചിട്ടും സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ തോറ്റു മടങ്ങി ഡോ. ബി.ജി. ശ്രീദേവി. ഗതാഗത എഞ്ചിനീയറിംഗ് വിദഗ്ധയും നാറ്റ്പാക്ക് ഡയറക്ടറുമായിരുന്ന ശ്രീദേവി കഴിഞ്ഞ ദിവസം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയത് വിങ്ങുന്ന മനസുമായി.
നാറ്റ്പാക്കില്‍ 35 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയായിരുന്നു വിരമിക്കല്‍. നാറ്റ്പാക്കില്‍ ഡയറക്ടറായിരിക്കെ 2017ല്‍ പിണറായി സര്‍ക്കാര്‍ ശ്രീദേവിയുടെ കസേര തെറിപ്പിച്ചു. സര്‍വീസില്‍ മൂന്നു വര്‍ഷം അവശേഷിക്കുമ്പോഴാണ് മെട്രോമാന് ഇ. ശ്രീധരന് പോലും പ്രശംസിച്ച ശ്രീദേവി എന്ന മികച്ച ഉദ്യോഗസ്ഥയെ മാറ്റുന്നത്. കൊച്ചിയിലെ മെട്രോ, ലൈറ്റ് മെട്രോ അടക്കം നിരവധി പദ്ധതികള്‍ക്ക് ഡിഎംആര്‍സി ആശ്രയിക്കുന്ന നാറ്റ്പാക്കിലെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും റോള്‍ മോഡലായിരുന്നു ശ്രീദേവി. ഇടതു നേതാവിന്റെ സമ്മര്‍ദത്തിന് വഴങ്ങി സര്‍ക്കാര്‍ നടത്തിയ നടപടി ശ്രീദേവിയിലെ കണിശക്കാരിയായ ഉദ്യോഗസ്ഥയെ നിയമപോരാട്ടത്തിലേക്ക് നയിച്ചു. ഒടുവില്‍ 2018ല്‍ ഹൈക്കോടതി ശ്രീദേവിയെ ഡയറക്ടറായി നിയമിക്കണമെന്ന് ഉത്തരവിട്ടു.
പക്ഷേ, സര്‍ക്കാര്‍ വിധിക്കെതിരെ അപ്പീല്‍ പോയി. അപ്പോഴും സാങ്കേതിക വൈദഗ്ധ്യമില്ലാത്ത ഒരാളെ ഡയറക്ടര്‍ കസേരയില്‍ ഇരുത്തിയായിരുന്നു സര്‍ക്കാരിന്റെ പടപ്പുറപ്പാട്. നടപടികള്‍ നീണ്ടതോടെ ശ്രീദേവി ഡയറക്ടര്‍ പദവിയിലേക്ക് തിരിച്ചെത്തിയില്ല.
നാടിന് നഷ്ടമായത് എഞ്ചിനീയറിംഗും ഐഐടിയില്‍ നിന്നും സ്ട്രക്ചറല്‍ എഞ്ചിനീയറിംഗില്‍ എംടെക്കും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡിയും നേടിയ ഗതാഗത എഞ്ചിനീയറിംഗ് വിദഗ്ധയുടെ സേവനം. ഈഞ്ചയ്ക്കല്‍, കഴക്കൂട്ടം ഫ്ളൈ ഓവറുകള്‍, വിവിധ ഹൈവേകള്‍ തുടങ്ങി ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വനിത.
ശ്രീദേവിയോട് പക പോക്കുന്നതിനു പകരം പ്രോത്സാഹനം നല്കിയിരുന്നെങ്കില് പല കാര്യങ്ങളിലും സര്‍ക്കാരിന് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്താമായിരുന്നു. 35 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനങ്ങള്‍ക്കൊടുവില്‍ വസതിയായ ഉള്ളൂര്‍ ആക്കുളം റോഡിലെ ശ്രീനാരായണീയത്തില് വിശ്രമ ജീവിതത്തിലാണ് ഇന്ന് ശ്രീദേവി. സമൂഹനന്മയ്ക്കായി ഇനിയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായ മനസോടെ.
റിട്ട. പോലീസ് സൂപ്രണ്ട് എം. ശ്രീനിവാസനാണ് ഭര്‍ത്താവ്. ജയ്സൂര്യ (യുഎസ്എ), രോഹിത് (ഓസ്ട്രേലിയ) എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: