തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിനിടെ നിയമങ്ങള്‍ കാറ്റില്‍പറത്തി കോര്പറേഷന് പരിധിയില്‍ ഇറച്ചിക്കച്ചവടം. കോടതി പുറത്തിറക്കിയ ഉത്തരവുകള്‍ പരസ്യമായി ലംഘിച്ചുകൊണ്ടാണ് ഇത്തരം ഇറച്ചിക്കടകള്‍ പ്രവൃത്തിക്കുന്നത്. നിയമങ്ങള്‍ ലംഘിച്ച് നടക്കുന്ന ഇറച്ചിക്കച്ചവടത്തിനെതിരെ പരാതികള്‍ നല്‍കിയിട്ടും കോര്പറേഷന് അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൂജപ്പുര-കരമന റോഡില്‍ കുഞ്ചാലുംമൂട്ടിലാണ് ഇത്തരം ഇറച്ചിക്കടകള്‍ അധികവും ഉള്ളത്.
ഇറച്ചിക്കടകള്‍ പൊതു നിരത്തില്‍ നിന്ന് 30 മീറ്റര്‍ അകലെ ആയിരിക്കണം, പൊതുജനങ്ങള്‍ക്ക് അസഹ്യത ഉളവാക്കുന്ന വിധം ഇറച്ചി പ്രദര്‍ശിപ്പിക്കാന്‍ പാടില്ല, വില്ക്കാന് വെയ്ക്കുന്ന ഇറച്ചി പൊടിപടലങ്ങള്‍ പറ്റാത്ത വിധം വൃത്തിയോടെ സൂക്ഷിക്കണമെന്നുമാണ് നിയമം. എന്നാല്‍, തിരുവനനന്തപുരം നഗരപരിധിയിലെ ഇറച്ചിക്കടകളില്‍ പരസ്യമായാണ് കശാപ്പ് നടക്കുന്നത്. കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ തലവെട്ടി ഇറച്ചിക്കടകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയെടുക്കാനും കോര്പറേഷന് തയാറായിട്ടില്ല. വില്‍പ്പനയ്ക്കുള്ള ഇറച്ചി ചില്ലുകൂട്ടിനുള്ളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമവും കോര്‍പറേഷനുള്ളിലെ ഒരു കടയും പാലിക്കുന്നില്ല.
ലോക്ഡൗണ്‍ ആയതോടെ രോഗം പിടിപെട്ടതും ചത്തതുമായ മൃഗങ്ങളെ രഹസ്യമായി കശാപ്പ് ചെയ്ത് വില്‍ക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇറച്ചി വെട്ടുന്നവര്‍ സാംക്രമിക രോഗങ്ങള്‍ പിടിപ്പെട്ടവരല്ലെന്ന് അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത റാങ്കുള്ള ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്തിരിക്കണം, മൃഗത്തെ കൊന്നതിന് ശേഷവും വെറ്റിനറി സര്ജന് പരിശോധന നടത്തണം, കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ രജിസ്റ്റര്‍ എഴുതി സൂക്ഷിക്കണമെന്നുമുള്ള നിയമങ്ങളൊന്നും ഈ കടകള്‍ പാലിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: