തൃശൂർ: കൃഷ്ണഭക്തയായ തീർത്ഥക്ക് ഉണ്ണിക്കണ്ണന്റെ കുസൃതികൾ വർണം ചാലിച്ച് എത്ര വരച്ചാലും മതിയാകില്ല. കണ്ണന്റെ ചിത്രങ്ങൾ മാത്രം വരക്കുന്ന ഈ യുവകലാകാരി ഗുരുവായൂരപ്പന്റെ അലങ്കാര വർണന വരച്ചും, മോഹിനിയാട്ടത്തിലൂടെ നൃത്താവിഷ്കാരം നടത്തിയും ജനശ്രദ്ധ നേടുകയാണ്.
സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാരനായിരുന്ന ആമ്പല്ലൂർ നെല്ലിക്കൽ മോഹനന്റെയും മിനിയുടെയും മകളായ തീർത്ഥാഞ്ജലി കൃഷ്ണ ( 22 ) കേരളവർമ്മ കോളേജിലെ എം.എ മലയാളം വിദ്യാർത്ഥിനിയാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതലാണ് തീർത്ഥക്ക് ഉണ്ണിക്കണ്ണനോട് പ്രിയമേറുന്നത്. മുരളിയിലൂടെ സംഗീതം പൊഴിക്കുന്ന ഉണ്ണികണ്ണന്റെ രൂപം വെള്ളക്കടലാസിൽ വരച്ചാണ് തുടക്കം.
വരകളില്ലൊം തന്നെ വിവിധ രൂപത്തിലുള്ള കൃഷ്ണഭാവങ്ങൾ. മറ്റൊന്നും തീർത്ഥയുടെ ചിത്രങ്ങളിലില്ല. കാൻവാസിൽ ഓയിൽ, അക്രിലിക്, പെൻസിൽ എന്നിവയിൽ വരച്ചെടുത്ത ചിത്രങ്ങൾ കൗതുകകരമാണ്. മനസിൽ കാണുന്ന ഭഗവത് രൂപം അതേപടി വരച്ചെടുക്കുന്നതാണ് തീർത്ഥയുടെ രീതി. രാവിലെയും വൈകീട്ടുമാണ് ചിത്രരചനക്ക് വേണ്ടി മാറ്റി വെക്കുന്നത്. പെൻസിൽ ഉപയോഗിച്ച് വരച്ച ദശാവതാര ചിത്രങ്ങൾ പ്രശംസ നേടിയവയാണ്. ഗുരുവായൂരപ്പന്റെ അലങ്കാര വർണനകൾ വരച്ചെടുക്കുന്നതിൽ തീർത്ഥക്ക് അസാമാന്യ പാടവമാണ്. ഉച്ചപൂജക്കുള്ള കളഭച്ചാർത്തിൽ ആലിലക്കണ്ണനായും, കാളിയമർദ്ദന കൃഷ്ണനായും, ഉരലിൽ കെട്ടിയ കൃഷ്ണനായുമൊക്കെ കളഭത്തിൽ ചാർത്തിയ രൂപം ക്ഷേത്രം കീഴ്ശാന്തി തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരി വർണിക്കുന്നത് കേട്ട് തീർത്ഥ വരക്കാറുണ്ട്. ആ ചിത്രങ്ങൾ ശ്രീകുമാരൻ നമ്പൂതിരിക്ക് നേരിട്ട് നൽകുകയും ചെയ്തിട്ടുണ്ട്.
ഭഗവാന്റെ സംസാര രൂപത്തിലുള്ള അലങ്കാര വർണന മോഹിനിയാട്ടത്തിലൂടെ നൃത്താവിഷ്കാരം നടത്തിയ ഏകവ്യക്തിയും ഒരുപക്ഷേ തീർത്ഥയാണ്. അലങ്കാര വർണന കേട്ട് പത്ത് മിനിറ്റിനകം വേഷം ധരിച്ച് ഉടനെ തന്നെയാണ് ഇതിന് അനുയോജ്യമായ ചുവടുകൾ വക്കുന്നതെന്നത് ഭക്തിയും കലയും ഒരുപോലെ തീർത്ഥക്കുള്ളിൽ സന്നിവേശിച്ചിരിക്കുന്നു എന്നതിന് ഉദാഹരണമാണ്. സോപാന സംഗീതം, ഇടയ്ക്ക, മൃദംഗം, ശാസ്ത്രീയ സംഗീതം എന്നിവയും തീർത്ഥയുടെ കലാമേഖലയാണ്. അഞ്ജലി ദീപക്കാണ് തീർത്ഥയുടെ സഹോദരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: