തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റ വിഷയത്തിന്റെ പുനര്‍മൂല്യ നിര്‍ണയത്തില്‍ അജുലിനെ തേടി വിജയമെത്തിയതോടെ ഫലത്തിന് ഇരട്ടി മധുരം. ചേര്‍പ്പ് സിഎന്‍എന്‍എന്‍ ബോയ്സ് ഹൈസ്കൂളിന് അജുലിലൂടെ തിരിച്ചു കിട്ടിയത് നഷ്ടപ്പെട്ട 100 മേനിയുടെ വിജയ തിളക്കം.
ചേര്‍പ്പ് സ്വദേശി രാജുവിന്റേയും അമ്പിളിയുടെയും മകനായ അജുല്‍ എസ്എസ്എല്‍സിക്ക് ഒരു വിഷയത്തില്‍ മാത്രമാണ് തോറ്റത്. മറ്റു വിഷയങ്ങളില്‍ വിജയിച്ചെങ്കിലും ഇംഗ്ലീഷില്‍ തോറ്റു. പരീക്ഷയെഴുതിയവരില്‍ അജുല്‍ മാത്രം തോറ്റതിനാല്‍ സ്കൂളിന് നൂറ് ശതമാനം വിജയം നഷ്ടപ്പെട്ടു. സഹപാഠികളും അധ്യാപകരും വീട്ടുകാരുമെല്ലാം ആശ്വസിപ്പിച്ചെങ്കിലും താന്‍ മൂലം സ്കൂളിന് സമ്പൂര്‍ണ വിജയം ലഭിച്ചില്ലെന്നതില്‍ അജുല്‍ ഏറെ നിരാശനായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലായ അജുല്‍ ആരോടും അധികം സംസാരിക്കാതെ വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞുകൂടി.
അധ്യാപകരും കൂട്ടുകാരും എല്ലാ ദിവസവും അജുലിനെ ഫോണില്‍ വിളിച്ച് സംസാരിക്കും. സ്കൂള്‍ പ്രധാനാധ്യാപകന് എ.ആര്. പ്രവീണ്‍കുമാറും മറ്റു അധ്യാപകരും വീട്ടിലെത്തി അജുലിനെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തു. അജുലിന് കൂട്ടായി അമ്പിളിയുടെ സഹോദരിയുടെ മകന് അതുലിനെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. മോഡല്‍ പരീക്ഷയില്‍ ഇംഗ്ലീഷിന് 37 മാര്‍ക്കുണ്ടായിരുന്നതിനാല്‍ തോല്‍ക്കില്ലെന്ന് അജുലിന് അത്മവിശ്വാസമുണ്ടായിരുന്നു. ഇതിനാല്‍ അധ്യാപകരുടെയും വീട്ടുകാരുടെയും നിര്‍ദ്ദേശപ്രകാരം പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷ നല്കി. ഇതിന് പുറമേ സേ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും തുടങ്ങി. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പുനര്‍മൂല്യ നിര്‍ണയത്തിന്റെ ഫലമറിവായപ്പോള്‍ ‘ഇംഗ്ലീഷെന്ന കടമ്പ’ അജുല്‍ വിജയകരമായി കടന്നെന്ന സന്തോഷ വാര്‍ത്ത അറിഞ്ഞത്.
ആഹ്ലാദം അലയടിക്കുന്ന സമയത്തും അജുലും വീട്ടുകാരും പൊട്ടികരഞ്ഞു. ഫലമറിഞ്ഞയുടനെ അമ്മയോടൊപ്പം സ്കൂളിലെത്തിയ അജുലിനെ അധ്യാപകര്‍ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. സ്കൂളിന് നഷ്ടപ്പെട്ട നൂറുമേനി വിജയം തിരിച്ചു സമ്മാനിച്ച സന്തോഷം അജുലിന് കേക്ക് മുറിച്ച് നല്‍കിയാണ്് അധ്യാപകര്‍ ആഘോഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: