ചാലക്കുടി: ഒറിജിനലിനെ വെല്ലുന്ന കരിവീരന്; കരവിരുതില്‍ തീര്‍ത്ത യന്ത്രക്കരിവീരന്‍മാര്‍ വിസ്മയമാവുന്നു. സിങ്കപ്പൂരില്‍ നടക്കുന്ന പൂരത്തിന് എഴുന്നള്ളിക്കാനാണ് ഇവന്മാരെ നിര്‍മിച്ചത്. ഒത്തൊരു ആനയാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നുകയുള്ളൂ. ചാലക്കുടി പോട്ടയില്‍ നിന്ന് ഇത്തരത്തില്‍ രണ്ട് ആനകളെ കയറ്റി അയച്ചു. പത്തര അടി ഉയരമുള്ള ചലിക്കുന്ന ആനകളുടെ ഒറിജിനലിനെ വെല്ലുന്ന ശില്പങ്ങളാണ് കണ്ടെയ്നറില്‍ കയറ്റി കപ്പല്‍മാര്‍ഗം അയച്ചത്.
ഈ യന്ത്ര ആനകള്‍ക്കുണ്ട് ഏറെ പ്രത്യേകതകള്‍. ഇടയ്ക്കിടെ തുമ്പിക്കയ്യുയര്‍ത്തും. ചെവികള്‍ ആട്ടിക്കൊണ്ടേയിരിക്കും. തലയാട്ടി മസ്തകമുയര്‍ത്തി നില്ക്കുന്നതു കണ്ടാല്‍ ഇവര്‍ ആരെയും ആകര്‍ഷിക്കും. ജീവന് തുടിക്കുന്ന ശില്‍പമാണിതെന്നറിഞ്ഞാല്‍ കൗതുകം തലപ്പൊക്കമേറ്റും. പോട്ടയിലാണ് ചലിക്കുന്ന ആനശില്പം ഒരുങ്ങിയത്. വിടര്‍ന്ന ചെവികള്‍, 18 നഖങ്ങള്‍, നീണ്ട രോമങ്ങള്‍ നിറഞ്ഞ വാല്… ലക്ഷണമൊത്ത ഈ ‘ഗജവീര’ന്മാര്‍ക്ക് ഉയരം പത്തര അടി, തൂക്കം 400 കിലോ വീതം. ഒറ്റനോട്ടത്തില്‍ മാതംഗലീലയില്‍ പറയുന്ന ലക്ഷണങ്ങള്‍ എല്ലാം തികഞ്ഞതെന്ന് ആനപ്രേമികള്‍ പോലും തലയാട്ടി സമ്മതിക്കും. പൂരത്തിന് എഴുന്നള്ളിക്കാം, പകിട്ട് കുറയുകയേ ഇല്ല. കൊച്ചുകുട്ടികള്‍ക്കു പോലും പേടിയില്ലാതെ അടുത്തു പോകാം, തുമ്പിക്കയ്യില്‍ പിടിക്കാം, വേണമെങ്കില്‍ ആനപ്പുറത്തും കയറാം. ഈ ആന ആനയോളം വലുപ്പത്തില്‍ കൗതുകം പകരും.
ചാലക്കുടി പോട്ട പനമ്പിള്ളി കോളജ് റോഡില്‍ ശില്പികളായ പ്രശാന്ത് പ്രകാശന് പുതുവേലില്‍, സാന്റോ പൊട്ടത്തുപറമ്പില്‍, ജിനേഷ് കൈതവളപ്പില്‍, റോബിന് മേപ്പുള്ളി എന്നിവരുടെ 3 മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കരിവീരന്മാര് ‘പിറവി’യെടുത്തത്. റബര്‍ ഉപയോഗിച്ചു നിര്‍മിച്ച ചലിക്കുന്ന ആനയുടെ ഓരോ അവയവങ്ങളും സൂക്ഷ്മമായ നോട്ടത്തില്‍ പോലും ഒറിജിനലിനെ വെല്ലുന്നതു തന്നെ.
മെയ് 28 ന് സിംഗപ്പൂര്‍ പൂരം കമ്മിറ്റി ഒരുക്കുന്ന പൂരത്തിനാണ് ആനകള്‍ നാടുകടന്നത്. കപ്പല്‍ മാര്‍ഗമാണ് യാത്ര. ഇതിനായി ശില്പത്തെ പല ഭാഗങ്ങളാക്കി. ശില്പികളും സിംഗപ്പൂരിലെ പൂരത്തിനായി പോകുന്നുണ്ട്. ബെംഗളൂരു കൈലാസാശ്രമത്തിലേക്ക് നിര്‍മിച്ചു നല്‍കിയതാണ് ഇതിനു മുമ്പുള്ള ആനവലിപ്പമുള്ള ശില്‍പകൗതുകം. അതിനു മുമ്പ് മറ്റൊരാനയെ കല്ലേറ്റുങ്കരയിലെ ക്ഷേത്ര ഉത്സവത്തിനായി നിര്‍മിച്ചു നല്കി. നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളും ചാര്‍ത്തി പൂരത്തിന് എഴുന്നള്ളിക്കുകയും ചെയ്തു.
പ്രശാന്തും കൂട്ടരും ഇതോടെ ആകെ 9 യന്ത്ര ആനകളെ നിര്‍മിച്ചു. ദുബായ്, രാജസ്ഥാന്, പുതുക്കോട്ട എന്നിവിടങ്ങളിലേക്കെല്ലാം ചലിക്കുന്ന ആനകളെ നിര്‍മിച്ചിട്ടുണ്ട്. 4 പേര്‍ക്ക് ആനപ്പുറത്ത് സുഖമായി ഇരിക്കാം. കോലവും ആലവട്ടവും വെഞ്ചാമരവും എല്ലാമായി പൂരവും നടത്താം.
മോട്ടോര്‍ ഉപയോഗിച്ചാണ് അവയവങ്ങള്‍ ചലിക്കുന്നത്. ചെവി, കണ്ണ്, വായ്, വാല്, തുമ്പിക്കൈ എന്നിവയെല്ലാം ചലിക്കും. കണ്ണുകളും അനങ്ങും. തല തിരിക്കും, തുമ്പിക്കയ്യിലൂടെ വെള്ളം ചീറ്റും. നടക്കില്ലെന്നതു മാത്രം പരിമിതി. ഭാരക്കൂടുതലുള്ള ആനയെ മറ്റൊരിടത്തേക്കു നീക്കാന്‍ കാലുകളില്‍ ചക്രങ്ങള്‍ ഘടിപ്പിക്കാം.
പെരുന്നാളുകള്‍ക്കും ഉത്സവങ്ങള്‍ക്കുമെല്ലാമായി 13 വര്‍ഷം മുമ്പ് 6 അടി ഉയരമുള്ള ആനയെ തയാറാക്കിയാണ് ഇവര്‍ ചലിക്കുന്ന ശില്പ നിര്‍മിതിക്കു തുടക്കമിടുന്നത്. 18 അടി ഡ്രാഗണ്‍, 25 അടി ഉയരമുള്ള ഹള്‍ക്ക്, 13 അടിയുള്ള ക്രിസ്മസ് പപ്പ, 8 അടി ഉയരമുള്ള സിംഹം എന്നിവയെല്ലാം ഇവരുടെ കരവിരുതില്‍ ജീവന് തുടിക്കുന്ന ശില്പങ്ങളായി. മോട്ടോര്‍ ഉപയോഗിച്ചു ചലിപ്പിക്കാവുന്നവയായിരുന്നു എല്ലാം.
സിമന്റ് ആര്‍ട്ട് വര്‍ക്കുകള്‍, പാര്‍ക്കുകളുടെ നിര്‍മാണം എന്നിവയിലെല്ലാം സജീവമായി 20 വര്‍ഷമായി പ്രശാന്തും റോബിനും കലാരംഗത്തുണ്ട്. ജിനേഷും സാന്റോയും അപ്പോളോ ടയേഴ്സ് ജീവനക്കാരാണെങ്കിലും അവിടുത്തെ ജോലി കഴിഞ്ഞാല്‍ കലാരംഗത്തു സജീവമാകുന്നു.
അര്‍ജന്റീന ആരാധകര്‍ക്കായി ഇവര്‍ 30 അടി ഉയരമുള്ള മെസ്സിയെയും ചലിക്കുന്ന 3 അടി വലിപ്പമുള്ള ഫുട്ബോളും ഒരുക്കിയത് ജനശ്രദ്ധ നേടിയിരുന്നു. രാജസ്ഥാനിലെ രാജകൊട്ടാരത്തിലേക്കുള്ള ഓര്‍ഡര്‍ പ്രകാരം ആനകളെ നിര്‍മിച്ചിരുന്നു. ദുബായിലുള്ള തൃശൂര്‍ക്കാരുടെ ‘മ്മടെ തൃശൂര്‍’ എന്ന സംഘടനയുടെ ആവശ്യപ്രകാരം നേരത്തെ അവിടെ ഒരുക്കിയ പൂരത്തിലേക്ക് ഒറിജിനലിനെ വെല്ലുന്ന 2 ആനകളെ ഇവര്‍ എത്തിച്ചു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: