തൃശൂര്‍: കനത്ത മഴ തുടരുന്നതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം കനത്തതോടെ ജില്ലയിലെ ഡാമുകളും പുഴകളും നിറഞ്ഞു. ചെറുതും വലുതുമായ എല്ലാ ഡാമുകളിലേയും ജലനിരപ്പ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ചാലക്കുടിയുടെ വൃഷ്ടിപ്രദേശമായ അതിരപ്പിള്ളി, വാഴച്ചാല്‍, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ മേഖലയില്‍ ശക്തമായി മഴ തുടരുകയാണ്. കേരളാതിര്ത്തിയല് തമിഴ്നാട് പ്രദേശത്തുള്ള അപ്പര്‍ ഷോളയാര്‍ വനമേഖലയിലും കനത്ത മഴയുള്ളതിനാല്‍ അളിയാര്‍, പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളിലും ജലനിരപ്പുയരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൂമല ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു.
ഡാം തുറന്നതോടെ മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. പീച്ചി ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട 60 മീറ്റര്‍ ഉണ്ടായിരുന്ന ജലനിരപ്പ് ഇന്നലെ 71.88 മീറ്റര്‍ ആയി. 79.25 മീറ്റര്‍ ആണ് പരമാവധി സംഭരണ ശേഷി. ദിവസവും ഒരടി എന്ന കണക്കില്‍ ജലനിരപ്പ് ഉയരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വാഴാനി ഡാമില്‍ 52.50 മീറ്റര്‍ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ആശങ്കപെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 67.57 ആണ് ചിമ്മിണി ഡാമിലെ നിലവിലെ ജലനിരപ്പ്. 71.30 ആണ് പരമാവധി സംഭരണ ശേഷി. പെരിങ്ങല്‍കുത്ത് ഡാമില്‍ ഇപ്പോഴത്തെ ജലനിരപ്പ് 420.20 മീ. ആണ്. 68.59 ശതമാനത്തോളം ജലം ഇപ്പോള്‍ ഡാമിലുണ്ട്.
ജില്ലയിലെ പുഴകളുടെയും സ്ഥിതി വ്യത്യസ്തമല്ല. ശക്തമായ മഴയെ തുടര്‍ന്ന് പുഴകളെല്ലാം കരകവിയാറായി. ഭാരതപുഴയും ചാലക്കുടിപുഴയും നിറഞ്ഞൊഴുകാന്‍ തുടങ്ങി. ചാലക്കുടി മേഖലയിലെ കട്ടത്തോട്, ചാത്തന്‍ചാല്‍ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. കൂടപ്പുഴയിലും സ്ഥിതി രൂക്ഷമായിട്ടുണ്ട്. നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശത്തുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പരിയാരം, കാടുകുറ്റി, കൊരട്ടി കുഴൂര്‍ മേഖലകളിലാണ് വെള്ളം കയറി തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷവും തുടര്‍ച്ചയായി ചാലക്കുടി മേഖലയില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: