തൃശൂര്‍: വടക്കാഞ്ചേരി മേഖലയില്‍ കാറ്റിലും മഴയിലും നാശനഷ്ടം പെരുകുന്നു. കല്ലംപാറയില്‍ ജനവാസ മേഖലയില്‍ ഭീമന് മരം കടപുഴകി വീണത് പരിഭ്രാന്തി പരത്തി. ശക്തമായ കാറ്റിലും മഴയിലും തച്ചന്കുഴിയില് വീട്ടില്‍ സുലൈമാന്റെ വീടിനോടു ചേര്‍ന്നുള്ള ഐനിപ്ലാവാണ് കഴിഞ്ഞ രാത്രിയില്‍ വലിയ ശബ്ദത്തോടെ മറിഞ്ഞു വീണത്.
പുതുരുത്തി നെയ്യംപടിയില് ഭീമന് മാവ് കടപുഴകി വീണ് വൈദ്യുത പോസ്റ്റുകളും വീടിന്റെ ട്രസ് വര്‍ക്കും തകര്‍ന്നു. തോട്ടപ്പിള്ളി ഗംഗധരന്റെ പറമ്പിലെ മാവാണ് പുത്തന്‍ വീട്ടില്‍ രാജന്റെ വീടിനു മുന്നിലുള്ള ട്രസ്സ് വര്‍ക്കിനു മുകളിലേക്കും മറ്റുമായി വീണത്.
മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ മണിക്കൂറുകളോളം വൈദ്യുതി ബന്ധവും തടസപ്പെട്ടു. കുമ്പളങ്ങാട് മാലിന്യ നിക്ഷേപ കേന്ദ്രത്തിനു സമീപം കാറ്റില്‍ മുളങ്കാടുകള്‍ ഒടിഞ്ഞു വീണ് ജനവാസ മേഖലയിലെ പാതയിലെ ഗതാഗതം തടസപ്പെട്ടു.
മാള: മേഖലയില്‍ കാലവര്‍ഷക്കെടുതികള്‍ അനുദിനം ആവര്‍ത്തിക്കുന്നതിന്റെ ആശങ്കയിലാണ് നാട്ടുകാര്‍.മാള: കനത്ത മഴയില്‍ കുഴൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ കുണ്ടൂര്‍, ചെത്തിക്കോട്, ആലമറ്റം, കൊഴവക്കാട്, വയലാര്‍, പെരിങ്ങണം, തെക്കെ തിരുത്ത, കൊച്ചുകടവ് എന്നീ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി.
ചില കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് താമസം മാറി. ചില വീട്ടുകാരെ ഐരാണിക്കുളം, എരവത്തൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. പ്രദേശത്തെ നെല്‍കൃഷി വെള്ളത്തിലാണ്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കക്കുളം പാടശേഖരത്തെ കൃഷി വെള്ളം കയറിയതിനെ തുടര്‍ന്ന് നശിച്ചു.
വെള്ളക്കെട്ടിനെ തുടര്‍ന്ന് മാള മേഖലയിലെ എല്ലാ റോഡുകളിലും ഗതാഗതം തടസപ്പെട്ടു. ആലമറ്റം-കണക്കന്‍കടവ് റോഡ്, വയലാര്‍-തിരുത്ത റോഡ്, കുണ്ടൂര്‍-കുഴൂര്‍ റോഡ്, കുണ്ടൂര്‍ -ആലമറ്റം റോഡ്, വയലാര്‍-മുത്തുകുളങ്ങര റോഡ്, കുണ്ടൂര്‍-പെരിങ്ങണം -കൊച്ചു കടവ് എന്നീ റോഡുകളിലാണ് വെള്ളം കയറിയിട്ടുള്ളത്.
കനത്ത മഴയെ തുടര്‍ന്ന് അന്നമനട പഞ്ചായത്തിലെ നടവരമ്പ്-വാളൂര്‍ റോഡില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. അന്നമനട ക്ഷേത്ര മണപ്പുറം ആറാട്ട് കടവ്, അന്നമനട പഞ്ചായത്തിലെ വിനോദ കേന്ദ്രമായ സ്നേഹതീരം പാര്‍ക്ക് എന്നിവിടങ്ങില്‍ വെളളം കയറി, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പൈങ്ങോട് -കല്‍പ്പറമ്പ് റോഡും പൈങ്ങോട് – ബ്ളോക്ക് ജങ്ഷന് റോഡും വെള്ളക്കെട്ടിലാണ്. കനത്ത കാറ്റില്‍ വെള്ളാങ്ങല്ലൂരില്‍ വിവിധ ഭാഗങ്ങളില്‍ നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ വീണു. ട്രാന്‍സ്ഫോര്‍മറുകള്‍ക്കും കേടുപാടുണ്ടായി. മൊത്തം നാല് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അന്തിക്കാട്: വടക്കെ ആലിന് പടിഞ്ഞാറ് ഇണ്ണാമച്ചന് നഗറിന് സമീപം ശക്തമായ കാറ്റില്‍ മരം കടപുഴകി വീടിനു മുകളിലേക്ക് വീണു. കൂട്ടാല വേണുഗോപാലന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. വീടിന്റെ ഭിത്തികള്‍ക്കും വാര്‍പ്പിനും വിള്ളലുണ്ടായി.
പെരിഞ്ഞനം: കയ്പമംഗലത്തും സമീപപ്രദേശങ്ങളിലും കനത്ത മഴയിലും കൊടുങ്കാറ്റിലും വ്യാപകമായ നാശ നഷ്ടമുണ്ടായി. പെരിഞ്ഞനം ആറാട്ട് കടവ്, കൂരിക്കുഴി എന്നീ തീരദേശ മേഖലയില്‍ രൂക്ഷമായ കടലാക്രമണവും ഉണ്ടായി.
ചാലക്കുടി: മഴ ശക്തമായത്തോടെ ചാലക്കുടി പുഴയുടെ താഴ്ന്ന് പ്രദേശങ്ങളില്‍ പലിയിടത്തും കര കവിഞ്ഞ് തുടങ്ങി.താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. ചാലക്കുടി പരിയാരത്ത് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. പരിയാരം മംഗലന്‍ കോളനിയിലെ ഇരുപത്തിയൊന്ന് കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിയിരിക്കുന്നത്. മേലൂര്‍ പഞ്ചായത്തിലെ ശാന്തി പുരത്തെ 55 കുടുംബങ്ങളെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലേക്ക് മാറ്റി.
ഡിവൈനിലെ അന്തേവാസികളാണ് ഇവിടെ താമസിക്കുന്നവര്‍. പരിയാരം പഞ്ചായത്തിലെ കപ്പത്തോട് കര കവിഞ്ഞ് വ്യാപകമായി കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി കൃഷികള്‍ നശിച്ചു.ചാലക്കുടി റെയില്‍വെ അടിപ്പാതയില്‍ വെള്ളം കയറിയത്തോടെ പടിഞ്ഞാറെ ചാലക്കുടിയിലേക്ക് ഇതുവഴി പോകുവാന്‍ സാധിക്കാതെയായി.
കാടുകുറ്റി പഞ്ചായത്തിലെ ചാത്തന് ചാല് റോഡ്, കൊരട്ടി പഞ്ചായത്തിനേയും, കാടുകുറ്റി പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നടവരമ്പ് റോഡ്, പരിയാരം കോടശ്ശേരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കമ്മളം റോഡ്, പരിയാരം പഞ്ചായത്തിലെ പോത്തോടി പാലം,പൂവ്വത്തിങ്കല്‍ ചെറിയ പാലം എന്നിവ വെള്ളം കയറി. പരിയാരം പഞ്ചായത്തില്‍ ഒരു വീട്ടിലും വെള്ളം കയറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: