പുതുക്കാട്: പുതുക്കാട് എസ്എന്‍ഡിപി യൂണിയന് മന്ദിരത്തില്‍ അതിക്രമിച്ച് കയറി സാമൂഹ്യവിരുദ്ധര്‍ മാടുകളെ കശാപ്പ് ചെയ്തു. അറവ് മാലിന്യങ്ങളും ചോരയും ഗുരുമന്ദിരത്തില്‍ കെട്ടികിടക്കുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ഗുരുമന്ദിരത്തിന്റെ താഴത്തെ നിലയിലാണ് മാടുകളെ കശാപ്പ് ചെയ്തിരിക്കുന്നത്. മാടുകളെ കൊന്നതിന് ശേഷം അവയുടെ മാംസാവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി അവിടെതന്നെ ഉപേക്ഷിച്ച നിലയിലാണ്.
കെട്ടിടത്തില്‍ ചോര തളംകെട്ടികിടക്കുകയാണ്. യൂണിയന് വൈസ് പ്രസിഡന്റ് ബേബി കീടായിയുടെ പരാതിയില്‍ പുതുക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുരുമന്ദിരത്തിനകത്ത് വെച്ച് മാടുകളെ കശാപ്പ് ചെയ്ത സംഭവത്തില്‍ എസ്എന്‍ഡിപി യൂണിയന് പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂണിയന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥികളായ എ.നാഗേഷ്, കെ.കെ. രാമചന്ദ്രന്, സുനില്‍ അന്തിക്കാട് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
മാംസാവശിഷ്ടങ്ങള്‍ തള്ളിയ സംഭവം പ്രതിഷേധാര്‍ഹം: എ. നാഗേഷ്
പുതുക്കാട്: പുതുക്കാട് എസ്എന്‍ഡിപി യൂണിയന് മന്ദിരത്തില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളിയ സംഭവത്തില്‍ പുതുക്കാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എ. നാഗേഷ് പ്രതിഷേധിച്ചു. സംഭവസ്ഥലം അദ്ദേഹം സന്ദര്‍ശിച്ചു. നാട്ടില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്നും ജാതി മത സാഹോദര്യം കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കളായ ബേബി കീടായില്‍, സാബുരാജ് ചുള്ളിപറമ്പില്‍, രാജീവ് കാരോട്ട്, രാജേഷ്, ബിനോജ് പേരെഴി, ജിബിന്‍ പുതുപ്പുള്ളി എന്നിവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: