തൃശ്ശൂര്‍: ഉപേക്ഷിക്കപ്പെട്ടും അപകടത്തില്‍പ്പെട്ടും ദുരിതം പേറുന്ന നായ്ക്കളെ സ്വന്തം വീട്ടിലെത്തിച്ച് മക്കളെ പോലെ നോക്കുന്ന ദമ്പതികള്‍. മക്കളില്ലാത്ത സുനിതയുടെയും സിന്റോയുടെയും ജീവിതത്തിന്റെ ഭാഗമായി ഇപ്പോഴുള്ളത് നൂറിലധികം ശ്വാനന്മാര്.
തളിക്കുളം ഇത്തിക്കോട് റോഡിലാണ് മങ്ങാട്ട് വീട്ടില്‍ എല്‍.ഐ.സി ഏജന്റായ സുനിതയും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് സിന്റോയും ചേര്‍ന്ന് നായ്ക്കളെ പരിപാലിക്കുന്നത്.
69 വലിയ നായ്ക്കളും 31 കുഞ്ഞുങ്ങളുമാണ് ഈ ദമ്പതികളുടെ കരുതലില്‍ കഴിയുന്നത്. ആകെയുള്ള 7 സെന്റ് സ്ഥലത്ത് ഒറ്റ മുറിയും അടുക്കളയും മാത്രമുള്ള, മുകള്‍ ഭാഗം ഓലമേഞ്ഞ വീട്ടിലാണ് ഇവരുടെ താമസം.
വീടിനു ചുറ്റും സ്നേഹമതില് കെട്ടി വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ മുകള്‍ ഭാഗത്ത് ടാര്‍പ്പായ വലിച്ചുകെട്ടി, അതിനടിയില്‍ കട്ടിലിലും മറ്റുമായി നായ്ക്കള്‍ക്ക് വിശ്രമിക്കാനിടം ഒരുക്കിയിരിക്കുന്നു. കൂടുകളിലും ഏതാനും നായ്ക്കള്‍ വീടിനകത്തും കഴിയുന്നുണ്ട്.
7 വര്‍ഷം മുന്‍പ് മണ്ണുത്തിയില്‍ വെച്ച് റോഡരികില്‍ പരിക്കു പറ്റി കിടന്ന നായയെ സംരക്ഷിച്ചായിരുന്നു ഇവരുടെ തുടക്കം. വഴിയരികില്‍ അപകടം പറ്റി കിടക്കുന്നവ, രോഗബാധയെ തുടര്‍ന്ന് വീട്ടുകാര്‍ റോഡിലുപേക്ഷിക്കുന്നവ, കണ്ണ് തുറക്കാത്ത പ്രായത്തില്‍ അമ്മയുടെ സംരക്ഷണമില്ലാതെ കിടക്കുന്ന നാടന്‍ ഇനത്തിലുള്ളവ തുടങ്ങിയവ ഇവിടെ വളരുന്നു.
കൂട്ടത്തില്‍ 3 റോട്ട്വീലറും, 3 പോമറേനിയനും ഉണ്ട്. കാട്ടൂരില്‍ കൊലപാതകം നടന്ന വീട്ടില്‍ ഉടമകളില്ലാത്തതിനാല്‍ ഭക്ഷണം കഴിക്കാതെ നിന്ന ഒരു റോട്ട്വീലറിനെ അനിമല്‍ വെല്‍ഫയര്‍ സൊസൈറ്റിയാണ് ഇവിടെ എത്തിച്ചത്. അസുഖം മൂലം ആരോ ഉപേക്ഷിച്ചതും കണ്ണിനു കാഴ്ച്ചയില്ലാത്തതുമാണ് മറ്റു രണ്ടെണ്ണം. ത്വക്ക് രോഗവും ട്യൂമറും ബാധിച്ചവയാണ് പോമറേനിയന്‍ നായ്ക്കള്‍.
പരിചരണം മികച്ചത്
പ്രാഥമിക രോഗങ്ങള്‍ക്കും മറ്റും വെറ്ററിനറി ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ സുനിതയും സിന്റോയും ചേര്‍ന്നു നായ്ക്കള്‍ക്ക് നല്‍കും. അപകടത്തില്‍ പെട്ട നായ്ക്കളെ മണ്ണുത്തി വെറ്ററിനറി ഹോസ്പിറ്റലില്‍ എത്തിച്ച് എക്സ്റേ, സ്കാനിങ്ങ് തുടങ്ങിയവ ചെയ്തുകൊടുക്കും. തളിക്കുളം മൃഗാശുപത്രിയിലെ ജോലിക്കാരനും അനിമല്‍ സ്ക്വാഡ് പ്രവര്‍ത്തകനുമായ പി.ആര്. രമേഷ് മരുന്നുകളും എത്തിച്ചുനല്‍കാറുണ്ട്.
ഭക്ഷണത്തിന് 18 ചാക്ക് അരി
ഒരു മാസം ശരാശരി 18 ചാക്ക് അരി വേണം നായകളുടെ ഭക്ഷണത്തിന്. കൊച്ചി ധ്യാന്‍ ഫൗണ്ടേഷന് അംഗം ബി.എ. നായിക് 8 ചാക്ക് അരിയും ബാംഗ്ലൂര്‍ സ്വദേശി മെല്വിന് 3 ചാക്ക് അരിയും മാസം തോറും എത്തിക്കുന്നുണ്ട്. ചിക്കന്‍ കഷണങ്ങള്‍, ഷവര്‍മ ഫ്രെയിം, കോഴിക്കാല് എന്നിവ ആദര്‍ശ്, പ്രകാശന്, ബിനോജ് എന്നിവരാണ് സൗജന്യമായി എത്തിക്കുന്നത്. കണ്ടശ്ശാംകടവില്‍ ബീഫ് കട നടത്തുന്ന ജെയിനും, ജോണും വെട്ടിക്കൂട്ട് ഇറച്ചിയും എത്തിക്കുന്നുണ്ട്.
മേനകാ ഗാന്ധിയുടെ കരുതല്‍; പരിഹസിച്ച് ചിഞ്ചുറാണി
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഭഗീഷ് പൂരാടന് വിഷയം മേനകാ ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ 25,000 രൂപക്കുള്ള ഡോഗ് ഫുഡ് ഇവര്‍ക്ക് എത്തിച്ചു നല്കി. ഒപ്പം ജില്ലാ കളക്ടറോടും പഞ്ചായത്ത് പ്രസിഡന്റിനോടും നായകളെ സംരക്ഷിക്കാന്‍ 10 സെന്റ് മിച്ചഭൂമി കണ്ടെത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഭൂമി ലഭിച്ചാല്‍ ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം ഏറ്റെടുക്കുമെന്നും മേനകാ ഗാന്ധി അറിയിച്ചതായി ഇവര്‍ പറഞ്ഞു. അതേസമയം, നായ്ക്കള്‍ക്ക് സംരക്ഷണത്തിന് സ്ഥിരമായ ഒരിടത്തിനും സൗകര്യത്തിനും വേണ്ടി വകുപ്പ് മന്ത്രി ചിഞ്ചുറാണിയെ സമീപിച്ചപ്പോള്‍ കയ്യില്‍ പൈസയില്ലാത്തവര് എന്തിന് നായ്ക്കളെ സംരക്ഷിക്കാന്‍ നില്ക്കുന്നു എന്ന പരിഹാസമായിരുന്നു മറുപടിയെന്ന് സുനിത പറഞ്ഞു. ബിജെപി പ്രാദേശിക നേതാക്കള്‍ മുഖാന്തരം സുരേഷ് ഗോപി എംപി നായ്ക്കള്‍ക്കാവശ്യമായ മരുന്നും സാമഗ്രികളും എത്തിച്ചുനല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: