തൃശൂര്‍: അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകം. മകന് ആയുര്‍വേദ ഡോക്ടറായ മയൂര്‍നാഥനെ (25) പോലീസ് അറസ്റ്റ് ചെയ്തു. പ്രഭാത ഭക്ഷണത്തില്‍ താന്‍ വിഷം കലര്‍ത്തിയതാണെന്ന് മകന് മയൂര്‍നാഥ് പോലീസിന് മൊഴി നല്കി. സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അച്ഛനോടും രണ്ടാനമ്മയോടും തോന്നിയ പകയാണ് വിഷം കലര്‍ത്തിയതിന് പിന്നില്‍. ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വിഷം തയ്യാറാക്കുകയായിരുന്നുവെന്നാണ് മയൂര്‍നാഥന്റെ മൊഴി. കടലക്കറിയിലാണ് മയൂര്‍നാഥ് വിഷം കലര്‍ത്തിയത്.അടുത്തിടെ കുടല് ശസ്ത്രക്രിയയ്ക്കു വിധേയനായ മയൂര്‍നാഥ് പ്രത്യേകം തയാറാക്കിയ ദ്രവരൂപത്തിലുള്ള ഭക്ഷണമാണു കഴിക്കുന്നതെന്നാണ് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസിനോടു പറഞ്ഞത്. മറ്റുള്ളവര്‍ കഴിച്ച പ്രഭാതഭക്ഷണം മയൂര്‍നാഥ് കഴിക്കാതിരുന്നത് അതുകൊണ്ടാണെന്ന വിശദീകരണത്തില്‍ പോലീസിന് സംശയം തോന്നിയിരുന്നു
തിങ്കളാഴ്ചയാണ് അവണൂര്‍ എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനെ (58)നെ ഛര്‍ദിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ രാവിലെ 11 മണിയോടെ മരണപ്പെടുകയായിരുന്നു. സമാന ലക്ഷണങ്ങളോടെ ശശീന്ദ്രന്റെ അമ്മ കമലാക്ഷി, ഭാര്യ ഗീത, വീട്ടില്‍ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്, ചന്ദ്രന് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ശശീന്ദ്രന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. സംസ്കാര ചടങ്ങുകള്‍ നടത്തി. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നായിരുന്നു പോസ്മോര്‍ട്ടം റിപ്പോര്‍ട്ടും. വിശദ പരിശോധനക്കായി ആന്തരികാവയവങ്ങള്‍ കാക്കനാട് ലാബിലേക്ക് അയച്ചിരുന്നു.
ആദ്യഘട്ടത്തില്‍ സംശയത്തിനിടകൊടുക്കാത്ത നിലയിലായിരുന്നു മയൂര്‍നാഥിന്റെ പെരുമാറ്റം. മരിച്ച ശശീന്ദ്രന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതും ഇയാളാണ്. സംസ്കാരചടങ്ങുകള്‍ക്ക് ശേഷം മയൂര്‍ നാഥിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഗീത ശശീന്ദ്രന്രെ രണ്ടാം ഭാര്യയാണ്. ഇവരെ അംഗീകരിക്കാന്‍ മയൂര്‍നാഥ് തയ്യാരായിരുന്നില്ല. മയൂര്നാഥിന്രെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. തുടര്‍ന്നാണ് ശശീന്ദ്രന് ഗീതയെ വിവാഹം ചെയ്തത്. ഇതില്‍ മയൂര്‍നാഥിന് കടുത്ത പക ഉണ്ടായിരുന്നു. സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങളും നിലനിന്നിരുന്നു.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: