×
login
പഴമയെ കാത്തുസംരക്ഷിച്ച് ഹത്ത: ദുബായ് എമിറേറ്റ് ടൂറിസം‍ മേഖലയ്ക്ക് ലോകത്തര അംഗീകാരം, ലോകത്തെ ഏറ്റവും മനോഹരമായ 50 ചെറിയ നഗരങ്ങളിൽ ഹത്തയും

ലോകത്തെ തന്നെ ഏറ്റവും പ്രചാരത്തിലുളളതും പ്രശസ്തിയുള്ളതുമായ കോണ്ടെ നാസ്തെ ട്രാവൽ അമേരിക്കൻ മാഗസിനാണ് ഹത്തയെ തെരഞ്ഞെടുത്തത്.

ദുബായ്: ആരെയും വിസ്മയിപ്പിക്കുന്ന ദുബായിയുടെ സഞ്ചാര മേഖലയ്ക്ക് വീണ്ടും ലോക അംഗീകാരം. അംബര ചുംബികളായ സൗധങ്ങൾക്ക് പുറമെ ദുബായ് എമിറേറ്റ് പ്രകൃതി രമണീയമായ ഒട്ടനവധി ഭൂപ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഇത്തരത്തിൽ മലനിരകളാൽ ഏറെ മനോഹരമായ ഒരിടമാണ് ഹത്ത. ഇപ്പോൾ ഇതാ ലോകത്തെ ഏറ്റവും മനോഹരമായ 50 ചെറിയ നഗരങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് ഹത്ത. ലോകത്തെ തന്നെ ഏറ്റവും പ്രചാരത്തിലുളളതും പ്രശസ്തിയുള്ളതുമായ കോണ്ടെ നാസ്തെ ട്രാവൽ  അമേരിക്കൻ മാഗസിനാണ് ഹത്തയെ  തെരഞ്ഞെടുത്തത്.  ദുബായ് രാജകുമാരനും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹമദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.  

ദുബായ് ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാണ്, അതുപോലെ എമിറേറ്റിന്റെ ഗ്രാമീണ മേഖലകളും ശ്രദ്ധിക്കപ്പെടുന്നതും അംഗീകാരം ലഭിക്കുന്നതും ഏറെ പ്രശംസനീയമാണ്. യുഎഇയുടെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായിയുടെ ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷീദ് അൽ മക്തുംവിന്റെ വികസനത്തിനായുള്ള കാഴ്ചപ്പാടിന്റെ സാക്ഷ്യമാണ് ഈ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. ദുബായിയുടെ ഗ്രാമ പ്രദേശങ്ങളെ ഏറെ മനോഹരമായ ഇടങ്ങളാക്കുന്നതും വികസനത്തിൽ ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായിയെ ഉന്നത നിലവാരത്തിൽ എത്തിച്ച സർക്കാർ ഉദ്യോഗസ്ഥരോട് അദ്ദേഹം തന്റെ നന്ദിയും രേഖപ്പെടുത്തി. 

മലനിരകളാൽ ചുറ്റപ്പെട്ട ഹത്ത മേഖലയിൽ ഷെയ്ഖ് മുഹമ്മദിന്റെ നിർദ്ദേശ പ്രകാരം നിരവധി പുരോഗമന പദ്ധതികളാണ് നടക്കുന്നത്. ഇതിനായി ഒരു മാസ്റ്റർ പ്ലാൻ തന്നെയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. വിനോദ സഞ്ചാരം, പ്രകൃതി സംരക്ഷണം, സാമ്പത്തിക വളർച്ച, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആദ്യ വികസന പ്രവർത്തനങ്ങളിൽ 14 പദ്ധതികളും രണ്ടാമത്തെ പാക്കേജിൽ 22 പ്രോജക്ടുകളുമാണുള്ളത്.  


ഹത്ത സൂക്ക്, ഹത്ത ഹെറിറ്റേജ് വില്ലേജ്  വികസനം, ഹത്തയുടെ തനതായ പർവത ഭൂപ്രകൃതിയിൽ ഒരു നഗര വികസനത്തിനുള്ള പദ്ധതി, എല്ല സീസണുകളിലും  വ്യത്യസ്തമാർന്ന കായിക വിനോദ പരിപാടികൾ നിറഞ്ഞ ബീച്ച്, ഹത്ത വെള്ളച്ചാട്ടം, ഹോട്ടലുകൾ, ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന റിസോർട്ടുകൾ കൂടാതെ ഏറ്റവും സൗകര്യപ്രദമായ രീതിയിലുള്ള ഗതാഗത സൗകര്യം എന്നിവയെല്ലാം വികസന പദ്ധതികളിലുണ്ട്.  

പഴമയുടെ ഹത്ത

ദുബായിയിൽ നിന്നും 134 കിലോമീറ്റർ കിഴക്കായിട്ടുള്ള  ഹജ്ജർ മലനിരകളിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഹത്ത.  തലസ്ഥാന പട്ടണവും ഹത്ത എന്ന പേരിലാണ് അറിയപ്പെടുന്നത്. എപ്പോഴും സുഖകരമായ കാലവസ്ഥയിലുള്ള ഈ പ്രദേശം വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അറബിക് പഴമയെ ഏറെ സ്വാംശീകരിച്ചിരിക്കുന്ന ഇവിടുത്തെ ഹെറിറ്റേജ് വില്ലേജ് ഏവരിലും ആശ്ചര്യം നിറയ്ക്കുന്നു.  പതിനെട്ടാം നൂറ്റാണ്ടിലെ രണ്ട് പ്രമുഖ സൈനിക ഗോപുരങ്ങൾ ഇവിടെ കാണാനാകും.  1780 ൽ നിർമ്മിച്ചതും ഹത്തയിലെ ഏറ്റവും പഴക്കംചെന്ന കെട്ടിടവുമായ ജുമാമസ്ജിദും 30 കളിമൺ വീടുകളും ഹത്തയിലെ പുരാതന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നുണ്ട്.

പുനർനിർമ്മിക്കപ്പെട്ട ഹെറിറ്റേജ് ഗ്രാമത്തിൽ പഴയ അറബിക് തലമുറയുടെ നിത്യജീവിത ദൃശ്യങ്ങൾ കാണാനാകും. പരമ്പരാഗത ജലവിതരണ ശൃംഖലയായ ഫലജും ഇവിടെ പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഹത്തയുടെ പ്രകൃതിഭംഗി ആസ്വദിക്കാനും പഴമയെ കൂടുതൽ അടുത്തറിയാനുമായി നൂറ് കണക്കിനാളുകളാണ് ദിനം പ്രതി ഇവിടെ എത്തിച്ചേരുന്നത്.

    comment

    LATEST NEWS


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്


    മാധ്യമ വേട്ടയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ കഥയുമായി ലൈവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.